ആം ആദ്മിയ്ക്ക് വീണ്ടും തിരിച്ചടി, മഹാരാഷ്ട്ര എഎപിയില്‍ നിന്നും ഒറ്റയടിക്ക് പാര്‍ട്ടി ഉപേക്ഷിച്ചത് 350 വോളന്റിയര്‍മാര്‍

ആം ആദ്മിയില്‍ ശക്തമായ കലാപം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയെ ഉപേക്ഷിച്ച് നിരവധി പേര്‍ കൊഴിഞ്ഞ് പോയിരിക്കുന്നത്. അപ്രതീക്ഷിതമായ കൊഴിഞ്ഞ് പോക്കാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ആം ആദ്മിയില്‍ നടന്നത്. ആം ആദ്മി നേതാക്കള്‍ക്ക് തീര്‍ച്ചയായും ഈ കൊഴിഞ്ഞ് പോക്ക് തിരിച്ചടിയാണ്. 350 വോളന്റിയര്‍മാരാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം ഒറ്റയടിയ്ക്ക് പാര്‍ട്ടി ഉപേക്ഷിച്ചത്. ആം ആദ്മിയുടെ സ്ഥാപക നേതാക്കളും പുറത്താക്കപ്പെട്ടവരുമായ പ്രശാന്ത് ഭൂഷന്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ രൂപം നല്‍കിയ സ്വരാജ് ആഭിയാനില്‍ ചേരാനാണ് 350 പേരും എഎപിയില്‍ നിന്നും കൊഴിഞ്ഞ് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എഎപിയില്‍ നിന്നും ഇനിയും കൂടുതല്‍ പേര്‍ പാര്‍ട്ടി ഉപേക്ഷിക്കുമെന്നാണ് സൂചന.
ആം ആദ്മിയുടെ കള്ളക്കളികള്‍ വെളിച്ചത്തുകൊണ്ടു വരാനാണ് പലരും എഎപി ഉപേക്ഷിച്ചതെന്നും എഎപി മുന്‍ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായ മാരുതി ബാപ്കര്‍ വ്യക്തമാക്കി. എഎപി വിട്ടവര്‍ സ്വരാജ് ആഭിയാന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന തരത്തിലുള്ള എഎപിയുടെ നടപടി പുറത്തുകൊണ്ടുവരികയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ബാപ്കര്‍ വ്യക്തമാക്കി. എഎപിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരായവരാണ് പാര്‍ട്ടി ഉപേക്ഷിക്കുന്നതെന്നും മഹാരാഷ്ട്രയില്‍ അങ്ങോളമിങ്ങോളമുള്ളവര്‍ സ്വരാജ് ആഭിയാനില്‍ ചേര്‍ന്നുകഴിഞ്ഞുവെന്നും ബാപ്കര്‍ വ്യക്തമാക്കുന്നു. എഎപി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച രീതി ഏവരേയും അലോസരപ്പെടുത്തിയെന്നും ഡല്‍ഹിയിലെ കിസാന്‍ റാലിക്കിടെ മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനകള്‍ തങ്ങളെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചെന്നുമാണ് ബാപ്കര്‍ പറയുന്നത്. ഇനി സ്വരാജ് ആഭിയാന് പിന്തുണ നല്‍കുമെന്നും എഎപി വിട്ടവര്‍ വ്യക്തമാക്കുന്നുണ്ട്.
മുംബൈ, വിദര്‍ഭ, നാസിക്, പൂണെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വോളന്റിയര്‍മാരുടെ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് ബാപ്കര്‍ പറയുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ നിന്നും കൂട്ടത്തോടെ വോളന്റിയര്‍മാര്‍ കൊഴിഞ്ഞുപോകുന്നത് എഎപിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുതിര്‍ന്ന മറ്റൊരു നേതാവ് മായങ്ക് ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്വരാജ് ആഭിയാന്‍ മിക്ക നഗരങ്ങളിലും ഒട്ടേറെ കാമ്പയിനുകളാണ് സംഘടിപ്പിച്ചു വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























