രൂപേഷിനെയും സംഘത്തെയും കുടുക്കിയത് സംഘത്തില്‍ നുഴഞ്ഞ് കയറി വിശ്വാസം ആര്‍ജ്ജിച്ച ശേഷം

കാട് താവളമാക്കിയവരെ നാട്ടില്‍ എത്തിച്ച് അതി വിദഗ്ദ്ധമായി കുടുക്കിയത് വിശ്വാസം ആര്‍ജ്ജിച്ച ശേഷം. പുതുതായി റിക്രൂട്ട്‌ചെയ്ത ഒരു എസ്.ഐയാണ് മാവോയിസ്റ്റുകളുടെ വിശ്വാസം നേടി അവരുടെ സംഘത്തില്‍ നുഴഞ്ഞുകയറിയത്. രൂപേഷിനേയും സംഘത്തേയും കോയമ്പത്തൂരിലെ കരുമത്താന്‍പെട്ടിയിലെത്തിച്ചതും മിടുക്കനായ ഈ എസ്.ഐയാണ്. ജീവന്‍ പണയം വച്ച് രണ്ടുവര്‍ഷത്തോളം മാവോയിസ്റ്റ് സംഘത്തില്‍ കഴിഞ്ഞ ഈ ഉദ്യോഗസ്ഥന്‍ സംഘത്തിന്റെ നീക്കങ്ങള്‍ രഹസ്യമായി അധികൃതരെ അറിയിച്ചുകൊണ്ടിരുന്നു. ആ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആന്ധ്രപ്രദേശ് സ്‌പെഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം രണ്ട് വര്‍ഷത്തോളം കാട്ടിലും നാട്ടിലും രൂപേഷിന്റെ സംഘത്തെ നിഴല്‍പോലെ പിന്തുടര്‍ന്നു. ഒടുവില്‍ സംഘത്തെ തന്ത്രപൂര്‍വം കാട്ടില്‍ നിന്നിറക്കി നഗരത്തിലെത്തിച്ച് ചോര പൊടിയാത്ത നിശബ്ദ ഓപ്പറേഷനിലൂടെ യുവാക്കളായ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ വളയുകയായിരുന്നു.
നക്‌സലുകളുടെ വിശ്വാസം ആര്‍ജ്ജിച്ച് അവരുടെ പാളയത്തില്‍ നുഴഞ്ഞുകയറി സമര്‍ത്ഥമായി രഹസ്യങ്ങള്‍ ചോര്‍ത്തി അവരെ കുടുക്കുന്ന സാഹസികമായ തന്ത്രത്തിലൂടെയാണ് ആന്ധ്ര പൊലീസ് രൂപേഷിനെയും സംഘത്തെയും പിടികൂടിയത്.
വനാന്തരങ്ങളില്‍ ഒളിവിലായിരുന്ന രൂപേഷും സംഘവും സുപ്രധാന യോഗത്തിനായി കോയമ്പത്തൂരിലേക്ക് പോകുമെന്ന് ആഴ്ചകള്‍ക്കുമുന്‍പ് ആന്ധ്ര സ്‌പെഷ്യല്‍ ഇന്റലിജന്‍സ് മണത്തറിഞ്ഞു. അവിടെ സംഘത്തെ പിടികൂടാന്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ആന്ധ്രയിലെ പൊലീസുദ്യോഗസ്ഥന്റെ ബന്ധുവായ ഇന്‍സ്‌പെക്ടര്‍ ഹനുമന്തപ്പയെയാണ് നിയോഗിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെ രൂപേഷിനേയും സംഘത്തേയും ആന്ധ്ര പൊലീസ് സംഘവും ക്യൂബ്രാഞ്ചും വളഞ്ഞു. പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുമെന്ന സംശയത്തില്‍ രൂപേഷും കൂട്ടാളികളും അലറിവിളിച്ച് നാട്ടുകാരെ കൂട്ടി. പിന്നെ ബലപ്രയോഗമില്ലാതെ സംഘം കീഴടങ്ങുകയായിരുന്നു.
ക്യൂബ്രാഞ്ച് ഓഫീസിലെത്തിച്ച് അരമണിക്കൂറിനകം ഇവരുടെ ചിത്രങ്ങള്‍ ഇന്റലിജന്‍സ് മേധാവി എ.ഹേമചന്ദ്രന് അയച്ചുകൊടുത്തു. അതില്‍നിന്നാണ് സംഘാംഗമായ അനൂപിനെ തിരിച്ചറിഞ്ഞത്. ഐ.ടി.ഐ പഠിച്ച അനൂപ് 2012 വരെ ഗള്‍ഫിലായിരുന്നു. തിരിച്ചെത്തി മാവോയിസ്റ്റുകള്‍ക്കൊപ്പം ചേരുകയായിരുന്നു. തിരുവനന്തപുരത്തും ഇയാള്‍ ജോലിചെയ്തിട്ടുണ്ട്. ഇയാള്‍ പത്തനംതിട്ടക്കാരനാണെന്ന് ആന്ധ്ര പൊലീസാണ് കേരളാപൊലീസിനെ അറിയിച്ചത്.
പിടിയിലായ ശേഷം രൂപേഷും സംഘവും വെള്ളംപോലും കുടിക്കാതെ ദിവസംമുഴുവന്‍ നിരാഹാരമിരുന്നു. അഭിഭാഷകനെ ഏര്‍പ്പെടുത്തിയാലേ പൊലീസുമായി സംസാരിക്കൂ എന്നായി പിന്നീട്.
ആന്ധ്രാപൊലീസിന്റെ ഓപ്പറേഷന്‍ ഒരു പക വീട്ടലും കൂടിയാണ്. ആന്ധ്ര മുന്‍ ആഭ്യന്തരമന്ത്രി മാധവറെഡ്ഡിയും 700 പൊലീസുകാരം അഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥരും മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ്. ഈ ഓപ്പറേഷനില്‍ കേരളത്തിന്റെ ചുമതലയുള്ള രൂപേഷ് (പ്രവീണ്‍), തമിഴ്‌നാട് മേഖലാസമിതി തലവന്‍ കണ്ണന്‍, കര്‍ണാടക ദളങ്ങളുടെ നേതാവ് ഈശ്വര്‍ എന്നിവരെ ഒറ്റയടിക്ക് കൈയില്‍കിട്ടി. വനിതാ നേതാക്കളായ സുന്ദരി അടക്കമുള്ള 23 വനിതകളെ നിയന്ത്രിച്ചിരുന്ന ഷൈനയേയും സാങ്കേതികസഹായം നല്‍കുന്ന പത്തനംതിട്ടക്കാരന്‍ അനൂപിനേയും കിട്ടിയതോടെ മൂന്നു സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകളുടെ തലതെറിച്ചെന്നാണ് ആന്ധ്ര പൊലീസ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























