ആഡംബരക്കപ്പലിലെ ലഹരിമരുന്ന് പാർട്ടി; താരപുത്രൻ 20വരെ ജയിലില്‍ കഴിയണം; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി
മുംബൈ ആഡംബരക്കപ്പല്‍ ലഹരിക്കേസില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. ദസറ അവധിക്കുശേഷം ഈമാസം 20ന് വിധി പ്രഖ്യാപിക്കുമെന്ന് ജഡ്ജ് വി.വി. പാട്ടീല്‍ അറിയിച്ചു. അതുവരെ ആര്യന്‍ ഖാന്‍ ജയിലില്‍ കഴിയണം. അതിനിടെ, ക്വാറന്‍റീന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ആര്യന്‍ ഖാനെ റെഗുലര്‍ സെല്ലിലേക്ക് മാറ്റി.
വാട്സാപ്പ് ചാറ്റുകള്‍ ദുര്‍ബലമായ തെളിവുകള്‍ ആണെന്നും ആര്യന്‍ ഖാന് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തത് കോടതി പരിഗണിക്കണമെന്നും അഭിഭാഷകന്‍ അമിത് ദേശായി വാദിച്ചു. 'ഇത് തികച്ചും ജാമ്യം അനുവദിക്കാവുന്ന ഒരു കേസാണ്. അത് നിഷേധിക്കുന്നതിലൂടെ ഒരു യുവാവിന്‍റെ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കരുത്. അന്വേഷണത്തിന് എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന നിബന്ധനയോടെ കോടതിക്ക് ജാമ്യം അനുവദിക്കാവുന്നതാണ്. ഈ കേസില്‍ ഒരുപാട് കാര്യങ്ങള്‍ ഇനിയും പരിഗണിക്കാനുണ്ട്. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന വാദം നടക്കുന്ന ഘട്ടമല്ല ഇത്. ജാമ്യം അനുവദിക്കണമെന്ന വാദം മാത്രമാണ് ഇേപ്പാള്‍ നടക്കുന്നത്' -അമിത് ദേശായി വാദിച്ചു. ആര്യന് അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്ബോള്‍ ആര്യന്‍ ഖാന്‍ കപ്പലില്‍ തന്നെ ഉണ്ടായിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകന്‍ വാദിച്ചിരുന്നു. പരിശോധന നടക്കുമ്ബോള്‍ ആര്യന്‍ ഖാന്‍ കപ്പലില്‍ ചെക്-ഇന്‍ ചെയ്തിട്ടുപോലും ഉണ്ടായിരുന്നില്ല. മയക്കുമരുന്ന് ഉപയോഗിക്കുകയോ ആര്യന്‍ ഖാന്‍റെ കയ്യില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയോ ചെയ്തിട്ടില്ല. ആര്യന്‍ ഖാന്‍ കൈയില്‍ പണം കരുതിയിരുന്നില്ല. അതിനാല്‍ തന്നെ ലഹരിമരുന്ന് വാങ്ങാന്‍ കഴിയുമായിരുന്നില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.
ഒക്ടോബര്‍ മൂന്നിന് പുലര്‍ച്ചെയാണ് മുംബൈയില്‍ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിയില്‍ നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എന്‍.സി.ബിയുടെ പരിശോധന.
അതേസമയം, ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ പിന്നീട് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആര്യന്‍റെ വാട്സാപ്പ് ചാറ്റുകള്‍ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എന്‍.സി.ബി വാദിച്ചത്. ഇതോടെയാണ് ആര്യന് ജാമ്യം നിഷേധിക്കപ്പെട്ടത്. ആര്യന്‍റെ സുഹൃത്തുക്കളായ അര്‍ബാസ് സേഥ് മര്‍ച്ചന്‍റില്‍ നിന്ന് ആറ് ഗ്രാം ചരസും മുണ്‍മുണ്‍ ധമേച്ചയില്‍ നിന്ന് അഞ്ച് ഗ്രാം ചരസും പിടികൂടിയിരുന്നു.
ആര്യനെ കേസില്‍ കുടുക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദവും ശക്തമാണ്. മഹാരാഷ്ട്രയിലെ എന്‍.സി.പി മന്ത്രി നവാബ് മാലിക് ഉള്‍പ്പെടെ ഇത്തരമൊരു ആരോപണമാണ് ഉന്നയിച്ചത്. കപ്പലിലെ പരിശോധനയില്‍ എന്‍.സി.ബിയോടൊപ്പം ബി.ജെ.പി നേതാവായ മനീഷ് ഭനുഷാലിയും സ്വകാര്യ ഡിറ്റക്ടീവായ കെ.പി. ഗോസാവിയും പങ്കെടുത്തിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. എന്നാല്‍, ഇവര്‍ ഇരുവരും സാക്ഷികളാണെന്നാണ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അവകാശപ്പെടുന്നത്.
https://www.facebook.com/Malayalivartha