അങ്ങ് തോറ്റു, അല്ലെങ്കിൽ ഞങ്ങൾ തോൽപിച്ചു. തോറ്റത് അങ്ങല്ല ഞങ്ങളാണ്, കേരളമാണ്, നന്മയുടെ, വികസനത്തിന്റെ, അഴിമതിരഹിത സംസ്കാരത്തിന്റെ രാഷ്ട്രീയമാണ്...അങ്ങ് മനസ്സു മടുത്ത് ഞങ്ങളെ ശപിച്ചു പോകരുത്...
കഴിഞ്ഞ ദിവസം തന്റെ നിലപാട് വ്യക്തമാക്കി മെട്രോമാൻ ഇ.ശ്രീധരൻ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു.തിരഞ്ഞെടുപ്പു പരാജയത്തിൽനിന്നു പാഠം പഠിച്ചെന്നും രാഷ്ട്രീയത്തിൽ സജീവമാകാനില്ലെന്നുമായിരുന്നു ശ്രീധരൻ നിലപാട് അറിയിച്ചത്.എന്നാൽ ഇപ്പോളിതാ ഇതിനോട് പ്രതികരിച്ച് ബിജെപി നേതാവ് പി.ആർ. ശിവശങ്കർ രംഗത്ത് വന്നിരിക്കുകയാണ്.
ബഹുമാനപ്പെട്ട ശ്രീധരൻ സർ, മാപ്പ്, ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ മനുഷ്യനാവില്ല. അങ്ങയെപ്പോലെ ഒരു സർവ്വ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തിൽ വിരളമായിരിക്കും.
എന്നിട്ടും അങ്ങ് തോറ്റു, അല്ലെങ്കിൽ ഞങ്ങൾ തോൽപിച്ചു. തോറ്റത് അങ്ങല്ല ഞങ്ങളാണ്, കേരളമാണ്, നന്മയുടെ, വികസനത്തിന്റെ, അഴിമതിരഹിത സംസ്കാരത്തിന്റെ രാഷ്ട്രീയമാണ്– പി.ആർ. ശിവശങ്കർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഞങ്ങൾക്ക് അങ്ങയെ വേണം, അഴിമതിയും, സ്വജനപക്ഷപാതവും, ഭീകരതയും, രാജ്യദ്രോഹവും കേരളത്തെ തകർക്കുമ്പോൾ അതിനെതിരെ പോരാടുവാൻ ഞങ്ങൾക്ക് ഒരു ആചാര്യനെ, ഗുരുവിനെ വേണം. അങ്ങ് മനസ്സു മടുത്ത് ഞങ്ങളെ ശപിച്ചു പോകരുതെന്നും ഞങ്ങൾക്ക് അങ്ങയെ വേണമെന്നും ശിവശങ്കർ കുറിച്ചു.
നാഗ്പുർ ആസ്ഥാനമായ വനറായ് ഫൗണ്ടേഷന്റെ ‘ഡോ. മോഹൻ ധാരിയ രാഷ്ട്ര നിർമാൺ സമ്മാൻ’ ഏറ്റുവാങ്ങിയശേഷം പ്രസംഗിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഇ.ശ്രീധരന്റെ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ സമയത്ത് നിരാശയുണ്ടായിരുന്നു. ഇപ്പോൾ അതില്ല.അനാരോഗ്യവും പ്രായവും കാരണം രാഷ്ട്രീയത്തിൽ സജീവമാകാനാകില്ല. 90 വയസ്സായി. കേരളത്തിൽ അധികാരം പിടിക്കണമെങ്കിൽ ബിജെപി പല കാര്യത്തിലും തിരുത്തലുകൾ വരുത്തണം. എന്തെല്ലാം തിരുത്തലുകൾ വേണമെന്നു കാണിച്ച് ബിജെപി നേതൃത്വത്തിനു കത്തു നൽകിയിട്ടുണ്ടെന്നും അതു പരസ്യപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപ്രവര്‍ത്തകനല്ല, രാഷ്ട്രസേവകന്‍ മാത്രമാണ് താൻ. ബ്യൂറോക്രാറ്റ് എന്ന നിലയ്ക്കാണ് രാഷ്ട്രീയത്തിൽ ചേർന്നതും തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതും. മല്‍സരിച്ചതില്‍ നിരാശയില്ല, പലതും പഠിക്കാനായെന്നും ശ്രീധരന്‍ പറഞ്ഞു.തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ നിരാശയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതില്ല. അധികാരം ലഭിക്കാതെ ഒരു എംഎൽഎയെ കൊണ്ടു മാത്രമായി ഒന്നും ചെയ്യാനാകില്ല. ജനങ്ങളെ സേവിക്കാൻ രാഷ്ട്രീയം തന്നെ വേണമെന്നില്ല. അല്ലാതെയും സാധിക്കും. ഇപ്പോൾ 90 വയസായി. ഈ പ്രായത്തിൽ ഇനി രാഷ്ട്രീയത്തിലേക്ക് കയറി ചെല്ലുന്നത് അപകടകരമായ സ്ഥിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിലവർലൈൻ പദ്ധതിക്കെതിരെ മെട്രോമാൻ ഇ. ശ്രീധരൻ നേരത്തെ രംഗത്ത് വന്നിരുന്നു. മികച്ച പദ്ധതിയായിരുന്നെങ്കിൽ താൻ ഒപ്പം നിൽക്കുമായിരുന്നു. എന്നാൽ പദ്ധതി നാടിന് ഗുണകരമല്ല, ആസൂത്രണത്തിൽ ഗുരുതര പിഴവുകളുണ്ട്. അധികൃതര്‍ അവകാശപ്പെടുന്നതു പോലെ അഞ്ച് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാവില്ലെനന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ചതുപ്പ് നിലത്തിലൂടെയാണ് 350 കിലോമീറ്ററോളം റെയിൽ പാത പോകുന്നത്. ഇത്ര വേഗത്തിൽ നിലത്ത് കൂടെ അതിവേഗ റെയിൽ പോകുന്നത് വളരെ അപകടകരമാണ്. നിശ്ചിത കാലയളവിൽ പദ്ധതി പൂർത്തിയാക്കാനാകില്ല. അതിനാൽ പദ്ധതിയിൽ മാറ്റം വേണം.സ്റ്റാൻഡേർഡ് ഗേജ് ആണ് പാത. ഇത് പിന്നീട് മാറ്റാനോ കൂട്ടിചേർക്കാനോ കഴിയില്ല, അതിനാൽ ബ്രോഡ്ഗേജായാണ് പാത വേണ്ടതെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.
കേരളത്തിലെ ബിജെപിയിൽ പല കാര്യത്തിലും തിരുത്തലുകൾ വേണം. തിരുത്തിയാലേ മാറ്റമുണ്ടാകൂ. നയങ്ങളിൽ മാറ്റം വരുത്തിയാൽ ബിജെപിക്ക് കേരളത്തിലും അധികാരത്തിലെത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പാലക്കാടു നിന്നുള്ള ബിജെപി സ്ഥാനാർഥിയായിരുന്നു ഇ.ശ്രീധരൻ.
https://www.facebook.com/Malayalivartha