മരങ്ങൾ പവിത്രം! ഉപദ്രവിക്കുന്നത് ദൈവനിന്ദ; പുണ്യ വൃക്ഷങ്ങൾ വെട്ടി വിറ്റെന്നാരോപിച്ച് ജാർഖണ്ഡിൽ യുവാവിനെ വീട്ടിൽ കയറി വലിച്ചിഴച്ച് തല്ലിക്കൊന്ന് കത്തിച്ച് ഗ്രാമവാസികൾ
പുണ്യവൃക്ഷങ്ങൾ വെട്ടി വിറ്റെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന ശേഷം കത്തിച്ചു. ജാർഖണ്ഡിൽ സഞ്ജു പ്രധാൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സഞ്ജു വെട്ടിയ മരങ്ങൾ പവിത്രമാണെന്നും അവയെ ഉപദ്രവിക്കുന്നത് ദൈവനിന്ദയാണെന്നും ഗ്രാമവാസികൾ പറയുന്നു. പ്രത്യേക സ്ഥലത്ത് പരിപാലിക്കുന്ന മരങ്ങൾ തങ്ങളുടെ മതവിശ്വാസപ്രകാരം പവിത്രമാണെന്നും അവ മുറിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു. എന്നാൽ സഞ്ജു ഈ വൃക്ഷങ്ങൾ വെട്ടിവിൽക്കുകയായിരുന്നു. ഒരു പ്രത്യേക വിഭാഗത്തിന്റെ അധീനതയിലുള്ള സ്ഥലത്തായിരുന്നു മരങ്ങൾ ഉണ്ടായിരുന്നത്.
നിരവധി തവണ വനംവകുപ്പിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും ഗ്രാമവാസികൾ പറയുന്നു. രണ്ട് ദിവസം മുൻപ് തടിക്ക് വേണ്ടി സഞ്ജുവും വീണ്ടും ഏതാനും മരങ്ങൾ വെട്ടിമാറ്റി. ഇത് ഗ്രാമവാസികളെ കൂടുതൽ പ്രകോപിപ്പിക്കുകയും അവർ യോഗം ചേരുകയും ചെയ്തു. യോഗത്തിന് ശേഷം സഞ്ജുവിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ജനക്കൂട്ടം സഞ്ജുവിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. മരിക്കുന്നതുവരെ മർദിക്കുകയും ചെയ്തു. തുടർന്ന് ആളുകൾ തന്നെ മൃതദേഹം കത്തിക്കുകയും ചെയ്തു. ആൾക്കൂട്ട ആക്രമണങ്ങൾ തടയാനും പൗരൻമാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനുമായി ജാർഖണ്ഡ് നിയമസഭ നിയമം പാസാക്കി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഈ സംഭവം.
കഴിഞ്ഞ ഡിസംബര്‍ 21നാണ് ജാര്‍ഖണ്ഡ് നിയമസഭ ആള്‍ക്കൂട്ട ആക്രമണവും ആള്‍ക്കൂട്ട കൊലപാതകവും തടയാനുള്ള ബില്ല് പാസാക്കിയത്. രാജസ്ഥാനും പശ്ചിമ ബംഗാളിനും പിന്നാലെ ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ നിയമ നിര്‍മ്മാണം നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. മൂന്ന് വര്‍ഷം മുതല്‍ ജയില്‍ ശിക്ഷയും 25 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമായാണ് ബില്ല് ആള്‍ക്കൂട്ട ആക്രമണത്തേയും ആള്‍ക്കൂട്ട കൊലപാതകത്തേയും കാണുന്നത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ പുതിയ നിയമം അനുസരിച്ച് ശിക്ഷ ലഭിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha