ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ; ഒമിക്രോൺ, കൊവിഡ് കേസുകൾ കൂടുന്നു: തമിഴ്നാട് അതിർത്തിയിൽ വ്യാപക പരിശോധന; ചെന്നൈയിൽ മാത്രം വാക്സിൻ സ്വീകരിക്കാത്തത് അഞ്ച് ലക്ഷം പേർ
ഒമിക്രോൺ, കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു. തലസ്ഥാന നഗരമായ ചെന്നൈയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. മറ്റ് അഞ്ച് ജില്ലകളിലും വൈറസ് വ്യാപനം രൂക്ഷമാണ്. ഇന്നലെ 2731 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് ഇതുവരെ 27,55,587 പേർക്ക് വൈറസ് സ്ഥിരീകരിച്ചതായി തമിഴ്നാട് ആരോഗ്യമന്ത്രാലയം അറിയിച്ചു.
പോസിറ്റീവ് കേസുകൾ വർധിച്ചതോടെ തമിഴ്നാട് അതിർത്തിയിൽ വ്യാപക പരിശോധന ആരംഭിച്ചു. വാളയാർ അതിർത്തിയിലാണ് പരിശോധന തുടങ്ങിയത്. കെഎസ്ആർടിസി, ചരക്ക് വാഹനങ്ങൾ എന്നിവ പരിശോധിക്കുന്നില്ല. സ്വകാര്യ വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ മുന്നറിയിപ്പ് നൽകി യാത്ര അനുവദിക്കുന്നുണ്ട്. എന്നാൽ ആരെയും തിരിച്ചയക്കുന്നില്ല. ചെന്നൈയിലെ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കാൻ സർക്കാർ നിർദേശമുണ്ട്.
വാക്സിൻ സ്വീകരിക്കാത്ത അഞ്ച് ലക്ഷം പേരാണ് ചെന്നൈ നഗരത്തിലുള്ളത്. ഇവർക്ക് ഒരു ഡോസ് വാക്സിനെങ്കിലും എടുക്കാൻ ശ്രമം തുടരുകയാണ്. സംസ്ഥാനത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 121 ആണ്. ഇന്നലെ ഒൻപത് പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 36,805 ആയി. അതേസമയം ഒമിക്രോൺ ബാധിതർ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ തുടരണമെന്നും ഇതുസംബന്ധിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha