കുളിക്കാൻ പോകുമ്പോഴും ഹിജാബ് ധരിക്കണം; പൊതുഇടങ്ങളിലുള്ള ശുചിമുറികൾ ഉപയോഗിക്കാൻ പാടില്ല! ബോഡി മസാജുകൾക്കും നിരോധനം : അഫ്ഗാനിസ്ഥാനിൽ പുതിയ നിർദേശങ്ങളുമായി താലിബാൻ
താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലേറിയതോടെ സ്ത്രീകളുടെ മേലുള്ള കടന്നുകയറ്റം ഓരോ ദിവസവും കൂടി വരുകയാണ്. നേരത്തെ ഹിജാബ് ധരിച്ച് മാത്രമേ സ്ത്രീകൾ പുറത്തിറങ്ങാൻ പാടുള്ളൂ എന്നായിരുന്നു നിയമം. ഇപ്പോൾ കുളിക്കുമ്പോഴും സ്ത്രീകൾ ഹിജാബ് ധരിക്കണമെന്നാണ് താലിബാൻ നിർദേശിച്ചിരിക്കുന്നത്. ഉസ്ബെക്കിസ്ഥാനിൽ വടക്കൻ ബാൽഖ് പ്രവിശ്യയിലാണ് താലിബാൻ സ്ത്രീകളോട് കുളിക്കുമ്പോഴും ഹിജാബ് ധരിക്കാൻ നിർദേശിച്ചിരിക്കുന്നത്. വടക്കൻ ബാൽഖിലെ സ്ത്രീകൾക്കായുള്ള പൊതുശുചിമുറികളെല്ലാം അടച്ചുപൂട്ടിയിടാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ നിർദേശം.
ഇസ്ലാമിക മതപണ്ഡിതൻമാരും പ്രവിശ്യയിലെ മറ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് സ്ത്രീകളുടെ അവകാശങ്ങളെ ഹനിച്ചു കൊണ്ടുള്ള ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നതെന്ന് ഖാമാ പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സ്ത്രീകളെ പൊതുഇടങ്ങളിലുള്ള ശുചിമുറികൾ ഉപയോഗിക്കാൻ അനുവദിക്കില്ല. സ്ത്രീകൾ തങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്കും കുളിക്കാനും സ്വകാര്യമായ ശുചിമുറികൾ തന്നെ ഉപയോഗിക്കണം, അതും ഇസ്ലാമിക ഹിജാബ് ധരിച്ചുകൊണ്ട് മാത്രാമായിരിക്കണം ഇവ നടത്തേണ്ടത്. എന്നാൽ പുരുഷന്മാർക്ക് പൊതു ശുചിമുറികൾ ഉപയോഗിക്കാവുന്നതാണ് ഇതൊക്കെയാണ് ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങൾ.
ഇതുകൂടാതെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾക്കും പൊതുശുചിമുറികൾ ഉപയോഗിക്കുന്നതിനും താലിബാൻ വിലക്കേർപ്പെടുത്തിട്ടുണ്ട്. കൂടാതെ ബോഡി മസാജുകൾ ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. നേരത്തെ പശ്ചിമ ഹെറാത്തിൽ സമാനമായി സ്ത്രീകൾക്കായിട്ടുള്ള പൊതുശുചിമുറികൾ താൽക്കാലികമായി അടച്ചിരുന്നു.
അടുത്തിടെ താലിബാൻ, പുരുഷന്മാരായ അടുത്ത ബന്ധുകൾ കൂടെയില്ലാതെ സ്ത്രീകളുടെ ദീർഘദൂര യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. 45 മൈലിലധികം (72 കിലോമീറ്റർ) യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അടുത്ത കുടുംബാംഗങ്ങൾ ഒപ്പമില്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലയെന്നാണ് താലിബാൻ ഭരണകൂടത്തിന്റെ നിർദേശം. ഇസ്‌ലാമിക് ഹിജാബ് ധരിച്ച സ്ത്രീകൾക്ക് മാത്രമേ യാത്രാസൗകര്യം നൽകാൻ പാടുള്ളൂവെന്നും നിർദ്ദേശത്തിലുണ്ട്.
ഇതിന് കൂടാതെ കാറുകളിൽ യാത്ര ചെയ്യുമ്പോൾ സ്ത്രീകൾ മുൻ സീറ്റിൽ ഇരിക്കുന്നതും താലിബാൻ നിരോധിച്ചിരുന്നു. അടുത്തിടെ തുണിക്കടകളിലെ പെൺബൊമ്മകളുടെ തല വെട്ടണമെന്നും വ്യാപാരികൾക്ക് താലിബാൻ നിർദേശം നൽകിയിരുന്നു. കടകളിൽ സ്ഥാപിച്ചിരിക്കുന്ന ബൊമ്മകളെ നോക്കിനിൽക്കുന്നത് ഇസ്ലാമിക ശരീഅത്ത് നിയമങ്ങളുടെ ലംഘനമാണെന്നാണ് താലിബാൻ പ്രാദേശിക ഘടകം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha