സ്വകാര്യതയെ ബാധിക്കുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കരുത്!! സ്പാകളിലും മസാജ് പാര്‍ലറുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധം: മദ്രാസ് ഹൈക്കോടതി
സ്പാകളിലും മസാജ് പാര്‍ലറുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍.
അത് വ്യക്തികളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും, അവരുടെ ശാരീരിക സ്വയംഭരണാവകാശത്തെ ഹനിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഒരു ജുഡീഷ്യല്‍ നടപടിയിലൂടെയും മൗലികാവകാശങ്ങള്‍ വെട്ടിച്ചുരുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്‍റെ സ്പായ്ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തിരുച്ചിറപ്പള്ളി പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു സ്പാ ഉടമ നല്‍കിയ ഹരജി തീര്‍പ്പാക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. സ്പായുടെ നടത്തിപ്പില്‍ ഇടപെടുന്നതില്‍ നിന്ന് പൊലീസിനെ തടയണമെന്നും ഉടമ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സ്വകാര്യതയെ ബാധിക്കുന്ന സിസിടിവി കാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിന് ഏറ്റവും ശ്രദ്ധാപൂര്‍വമായ പരിഗണന ആവശ്യമാണ്, വിഷയത്തില്‍ സര്‍ക്കാര്‍ വിവേകത്തോടെ ഇടപെടുകയും അതിന്റെ ശരിയായ ഉപയോഗത്തിന് ഏത് രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്യണമെന്നും കോടതി പറഞ്ഞു.
മസാജ് സെന്ററുകളില്‍ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന സംശയം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിനുള്ള കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha