ആർഎസ്എസ് ആസ്ഥാനം ലക്ഷ്യമിട്ട് ഭീകരർ, പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഭീകരർ നിരീക്ഷണം നടത്തി, കനത്ത സുരക്ഷാ വലയത്തിൽ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം, റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണ സാധ്യത
ഭീകരാക്രമണ സാദ്ധ്യതയെ തുടർന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഒരു മാസം മുമ്പ് പാക് ഭീകരർ പ്രദേശത്ത് എത്തി നിരീക്ഷണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഭീകരർ നിരീക്ഷണം നടത്തിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് നാഗ്പൂരിൽ നിരീക്ഷണം നടത്തിയത്. പ്രദേശത്ത് ഏതാനും ദിവസങ്ങൾ താമസിച്ച ഭീകരർ പ്രധാന സ്ഥലങ്ങളിൽ നിരീക്ഷണം നടത്തിയെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പോലീസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.എന്തായാലും ആർഎസ്എസ് ആസ്ഥാനവും ഭീകരർ ലക്ഷ്യമിട്ടതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത സുക്ഷ തന്നെയാണ് ആർഎസ്എസ് ആസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.
ഇത് കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഭീകരാക്രമണ സാധ്യതയുണ്ടെന്ന് വിവിധ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് അതീവ ജാഗ്രതയിലാണ് സുരക്ഷ ഏജൻസികൾ. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്കും സൈനികർക്കും സുരക്ഷാ സേന മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള വിശദമായ റിപ്പോർട്ട് സുരക്ഷ സേനയ്ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. തിരക്കേറിയ സ്ഥലങ്ങൾക്കും മാർക്കറ്റുകൾക്കും പുറമെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഭീകരർക്ക് ആക്രമണങ്ങളോ സ്ഫോടനങ്ങളോ ആസൂത്രണം ചെയ്യാം.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ, പ്രധാന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആക്രമണം നടത്താനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതീവ ജാഗ്രത വേണമെന്ന് സുരക്ഷ സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വിവരങ്ങൾ വേഗത്തിൽ കൈമാറുന്നതിന് യൂണിറ്റ് കൺട്രോൾ റൂമുകളും കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് സർക്കാർ ഇറക്കിയ ഉത്തരവിൽ പറയുന്നു. കൂടാതെ കൃത്യമായ വിവരങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിന് സ്വന്തം ഉറവിടങ്ങൾ സജീവമാക്കുന്നതിനൊപ്പം പ്രദേശത്തെ രഹസ്യാന്വേഷണ ഏജൻസികളുമായും സിവിൽ പോലീസുമായും അടുത്ത ബന്ധം പുലർത്തണമെന്നും ഉത്തരവിൽ പറയുണ്ട്.എന്തായാലും ഭീകരാക്രമണ സാധ്യത അത്യന്തം ഗൗരമായി തന്നെ എടുത്താണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha