ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 55 ആയി.... മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായി , ഉത്തരാഖണ്ഡിലും ഇന്ന് റെഡ് അലര്‍ട്ട്

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 55 ആയി. മണ്ണിടിച്ചിലില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു.
പ്രധാന റോഡുകളില്‍ തടസ്സം നേരിട്ടു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കനത്ത മഴതുടരുന്ന ഉത്തരാഖണ്ഡില്‍ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി ക്ഷേത്രങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്നു. മണ്ണിടിച്ചിലില്‍ നിരവധി പേരെ കാണാതായി. ഗംഗാ നദിയിലെ ജലനിരപ്പ് ഉയരുകയാണ്.
ഹിമാചലിലെ ബിലാസ്പൂര്‍,ഷിംല, സോളന്‍,സിര്‍മൗര്‍,മാണ്ഡി,കംഗ്ര,ചമ്പ ജില്ലകളില്‍ ഇന്നും കനത്ത മഴ മുന്നറിയിപ്പുണ്ട്. നാളെ മുതല്‍ മഴ കുറഞ്ഞേക്കും. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പ്രളയ മേഖലകളില്‍ വ്യോമനിരീക്ഷണം നടത്തി.
ചണ്ഡിഗഡ്-സിംല നാലുവരി പാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു.ഹിമാചലില്‍ മഴക്കെടുതി ഏറ്റവും ബാധിച്ചത് മാണ്ഡി ജില്ലയിലും ഷിംലയിലുമാണ്. ഷിംലയില്‍ 15 പേര്‍ മരിച്ചു. 10ലധികം പേരെ കാണാതായി.
കൃഷ്ണ നഗര്‍ മേഖലയില്‍ കുന്നിടിഞ്ഞ് ഏഴോളം വീടുകള്‍ തകര്‍ന്നു. ആളപായമില്ല. ബിയാസ് നദി കരകവിഞ്ഞ് ഒഴുകയാണ്. സംസ്ഥാനത്ത് ഇന്നലത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ വെട്ടിക്കുറച്ചിരുന്നു.അതിനിടെ, കല്‍ക്ക-ഷിംല റെയില്‍വേ പാതയുടെ സമ്മര്‍ഹില്‍-ജുട്ടോഗ് സ്റ്റേഷനുകള്‍ക്കിടയില്‍ 30 അടിയോളം ഭാഗത്ത് മണ്ണ് ഒലിച്ചുപോയതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ് നിറുത്തിവച്ചു.
114 വര്‍ഷം പഴക്കമുള്ള പൈതൃക പാതയെ കഴിഞ്ഞ മാസമുണ്ടായ മഴക്കെടുതിയും ബാധിച്ചിരുന്നു. ഹിമാചല്‍ പ്രദേശ് സര്‍വകലാശാല 19 വരെ അവധി പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha



























