വിമാനത്തിൽ ബോംബ്....! ടേക്ക് ഓഫിന് മിനിട്ടുകൾ മാത്രം ബാക്കി നിൽക്കവേ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം, ഒടുവിൽ സംഭവിച്ചത്...!

ടേക്ക് ഓഫിന് മിനിട്ടുകൾ മാത്രം ബാക്കി നിൽക്കവേ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാത സന്ദേശം. ഡല്‍ഹിയില്‍ നിന്നും പൂണെയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിസ്താരയുടെ UK971 എന്ന വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. നൂറിലേറ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാവിലെ 7.30 ഓടെയാണ് യാത്രക്കാരെയും ജീവനക്കാരെയും നടുക്കി ആ സന്ദേശം ലഭിച്ചത്. ഗുരുഗ്രാമിലെ ജി.എം.ആര്‍ കോള്‍ സെന്‍ററിലേക്കാണ് സന്ദേശം ലഭിച്ചത്.
ഇതേത്തുടര്‍ന്ന് യാത്രക്കാരെയും ലഗേജും വിമാനത്തില്‍ നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം പ്രത്യേക സ്ഥലത്തേക്ക് മാറ്റി പരിശോധന നടത്തി വരികയാണ്. സുരക്ഷാ പരിശോധനകളുമായി സഹകരിക്കുന്നുണ്ടെന്നും യാത്രക്കാരുടെ അസൗകര്യം പരിഹരിക്കുമെന്നും വിസ്താരയുടെ വക്താവ് വ്യക്തമാക്കി.
യാത്ര വൈകുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വേണ്ട ലഘുഭക്ഷണം നല്‍കുമെന്നും മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലാതെ നോക്കുന്നുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു. വിദഗ്ധ പരിശോധനയില്‍ ഭീഷണി വ്യാജമെന്ന് തെളിഞ്ഞതായി വിമാനത്താവള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് അനുസരിച്ച് വിമാനത്തിൽ നിന്ന് സംശയാസ്പദമായ ഒരു വസ്തുവും കണ്ടെത്തിയില്ല.
സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച്, സുരക്ഷാ ഏജൻസികൾ അനുമതി നൽകിയതിന് ശേഷം മാത്രമേ ഇനി വിമാനത്തിന് പറക്കാന്‍ സാധിക്കൂ. അതുവരെ വിമാനത്തിന്‍റെ ഷെഡ്യൂൾ തീരുമാനിക്കാനാവില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ ഏജൻസികളിൽ നിന്ന് അന്തിമ അനുമതി ലഭിച്ചാലുടൻ വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടും.
https://www.facebook.com/Malayalivartha



























