ചന്ദ്രനെ തൊടാന്‍ ഇനി വെറും നാലുനാള്‍, ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 1 മുതൽ 3 വരെ .ISRO യുടെ നാൾവഴികൾ

മനുഷ്യൻ ആദ്യമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയതിന്റെ ഓർമക്കായാണ് അന്താരാഷ്ട്ര ചാന്ദ്രദിനം ആചരിക്കുന്നത്. 1969 ജൂലൈ 20ന് (ഇന്ത്യൻ സമയം അനുസരിച്ച് ജൂലൈ 21) അമേരിക്കക്കാരായ നീല്‍ ആംസ്‌ട്രോങ് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തി. ‘മനുഷ്യന് ഒരു ചെറിയ ചുവടുവെപ്പ്, മനുഷ്യരാശിക്ക് ഒരു കുതിച്ചുചാട്ടം’ എന്നായിരുന്നു നീൽ ആംസ്ട്രോങ്ങിന്റെ വാക്കുകൾ. എഡ്വിന്‍ ആല്‍ഡ്രിനാണ് ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി. സഹയാത്രികനായ മൈക്കല്‍ കോളിന്‍സ് അവരുടെ ഈഗ്ള്‍ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ. ഐ.എസ്.ആർ.ഒയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ചന്ദ്രയാൻ. ഇപ്പോൾ ഇന്ത്യയുടെ ചന്ദ്രയാൻ-3ന്റെ മാതൃപേടകമായ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് സ്വതന്ത്രമായ ലാൻഡർ മൊഡ്യൂളിനെ വേഗംകുറച്ച് താഴ്ന്ന ഭ്രമണപഥത്തിലേക്ക് മാറ്റുന്ന ആദ്യ ‘ഡീ ബൂസ്റ്റ്’ പ്രക്രിയ വിജയകരമായി നടത്തി. വെള്ളിയാഴ്ച വൈകീട്ട് 3.50-ന് ലാൻഡർ മൊഡ്യൂളിലെ ത്രസ്റ്ററുകൾ പ്രവർത്തിപ്പിച്ചാണ് ഈ ദൗത്യം നടപ്പാക്കിയത്.
ഇതോടെ ചന്ദ്രോപരിതലത്തിൽനിന്ന് കുറഞ്ഞ അകലം (പെരിലൂൺ) 113 കിലോമീറ്ററും കൂടിയ അകലം (അപ്പൊലൂൺ) 157 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലായി പേടകം. രണ്ടാമത്തെ ഡീ ബൂസ്റ്റ് പ്രക്രിയ ഞായറാഴ്ച പുലർച്ചെ രണ്ടിന് നടക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു.
ഡീബൂസ്റ്റിങ് പൂര്‍ത്തിയാകുന്നതോടെ ചന്ദ്രനില്‍ നിന്നും ഏറ്റവും ദൂരം കുറഞ്ഞ ഭ്രമണപഥമായ 'പെരിലൂണിലേക്ക്' ഉപഗ്രഹമെത്തും. ഇവിടെ നിന്നാണ് പ്രജ്ഞാന്‍ റോവര്‍ വഹിച്ചുകൊണ്ടുള്ള വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള സോഫ്റ്റ് ലാന്റിങ്ങിന് തയ്യാറെടുക്കുക. 30 കിലോമീറ്ററിൽ നിന്നാണ് ലാൻഡറിനെ കുത്തനെ ഇറക്കുന്നത്. ചന്ദ്രന്റെ 800 മീറ്റർ ഉയരത്തിൽ എത്തുന്ന ലാൻഡർ ത്രസ്റ്ററുകളുടെ സഹായത്തോടെ അൽപനേരം നിശ്ചലമാകും.
പിന്നീട് സെക്കൻഡിൽ 1– 2 മീറ്റർ വേഗതയിൽ താഴേക്ക് വന്ന് സോഫ്റ്റ് ലാൻഡ് ചെയ്യും.കഴിഞ്ഞ ദൗത്യത്തിൽ ഇല്ലാതിരുന്ന ലേസർ ഡോപ്ലർ വെലോസിറ്റി മീറ്റർ ലാൻഡറിന്റെ വേഗത കൃത്യമായി നിശ്ചയിക്കും. 23നു വൈകിട്ട് 5.47നാണ് ചന്ദ്രനിൽ ഇറങ്ങുന്നത്. ഓഗസ്റ്റ് 23 വൈകുന്നേരം 5.47-ഓടെയാണ് സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്.
ഡോ. കസ്‍തൂരി രംഗൻ ഐ.എസ്.ആർ.ഓ. ചെയർമാനായിരിക്കുമ്പോഴാണ് ചന്ദ്രയാത്ര എന്ന ആശയം ഇന്ത്യൻ ശാസ്ത്രജ്ഞന്മാർ മുന്നോട്ട് വക്കുന്നത്. 2000 ഫെബ്രുവരിയിൽ അഹമ്മദാബാദിൽ വച്ചു നടന്ന അസ്ട്രോണൊമിക്കൽ സൊസൈറ്റിയുടെ വാഷിക സമ്മേളനത്തിൽ ഇതിനെക്കുറിച്ച് ആദ്യ പ്രഖ്യാപനം ഉണ്ടായി. ഐ.എസ്.ആർ .ഓ മുൻ ചെയർമാനായ ജി. മാധവൻ നായർ ചന്ദ്രയാത്രാ പദ്ധതിയുമായി ബഹുദൂരം മുന്നോട്ട് പോയി
2003ലെ സ്വാതന്ത്ര്യദിനത്തിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ചന്ദ്രയാൻ 1 പ്രഖ്യാപിച്ചു. ദൗത്യത്തിന് ഈ പേരുനിർദേശിച്ചതും അദ്ദേഹം തന്നെയാണ്. ‘ചന്ദ്രനിലേക്കുള്ള വാഹനം’ എന്നതിന്റെ സംസ്കൃത വാക്കാണ് ചന്ദ്രയാൻ. 2004ൽ ഉദയ്പുരിൽ നടന്ന രാജ്യാന്തര ചാന്ദ്രഗവേഷണ കോൺഫറൻസിൽ ചന്ദ്രയാൻ 1ന്റെ മാതൃക അവതരിപ്പിച്ചു. ചന്ദ്രനെ വലംവയ്ക്കുന്ന ദൗത്യം (ഓർബിറ്റിങ് മിഷൻ) എന്ന രീതിയിലാണ് അതുവരെ ദൗത്യം മുന്നോട്ടുപോയിരുന്നത്.
കോൺഫറൻസിൽ പങ്കെടുത്ത അന്നത്തെ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൽ കലാമാണ് ചന്ദ്രനിൽ ഇറങ്ങുക എന്ന ആശയം മുന്നോട്ടുവച്ചത്. അങ്ങനെ, മൂൺ ഇംപാക്ട് പ്രോബ് (എംഐപി) ദൗത്യത്തിന്റെ ഭാഗമായി.
2008 നവംബർ 14ന് ഇന്ത്യയുടെ ത്രിവർണ പതാക ചന്ദ്രനെ തൊട്ടു. രാജ്യത്തെ ബഹിരാകാശ ഗവേഷണ പദ്ധതികൾക്കു തുടക്കം കുറിച്ച ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിലായിരുന്നു ചരിത്രനിമിഷം. ചന്ദ്രനിൽ ഇടിച്ചിറങ്ങിയ മൂൺ ഇംപാക്ട് പ്രോബിന്റെ വശങ്ങൾക്ക് ദേശീയപതാകയുടെ നിറമാണു കൊടുത്തിരുന്നത്.
ആയിരത്തോളം ഐ.എസ്.ആർ.ഓ. ശാസ്‌ത്രജ്ഞർ നാലുവർഷത്തിലധികം ഈ പദ്ധതിക്കു പിന്നിൽ പ്രവർത്തിച്ചു റഷ്യ, യുഎസ്, ജപ്പാൻ, ചൈന എന്നിവയ്ക്കു ശേഷം ചന്ദ്രനിലെത്തുന്ന രാജ്യമായി ഇന്ത്യ. ചന്ദ്രയാൻ 1 പകർത്തിയത് ഏകദേശം 70,000 അമ്പിളിച്ചിത്രങ്ങൾ. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളുടേതടക്കം റഡാർ ഇമേജുകൾ. ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ആദ്യ ദൗത്യം.മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, അയൺ, ടൈറ്റാനിയം, കാൽസ്യം എന്നിവയുടെ സാന്നിധ്യം കണ്ടെത്തി.
പിന്നെ കാത്തിരിപ്പ് തുടർന്നത് ചന്ദ്രയാൻ 2 വരെ ..ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ അധ്യക്ഷതയിൽ 2008 സപ്തംബർ 18 നു നടന്ന യൂണിയൻ കാബിനറ്റ് സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെന്റ് ചന്ദ്രയാൻ 2 ദൗത്യം അംഗീകരിച്ചത്. 12 നവംബർ 2007ൽ ഐ. എസ്. ആർ. ഓ-യുടേയും റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയുടേയും (ROSKOSMOS) പ്രതിനിധികൾ ചന്ദ്രയാൻ 2 പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കാൻ ഒരു കരാറിൽ ഒപ്പുവച്ചു.
ഐ.എസ്.ആർ.ഓയ്ക്ക് പേടകത്തിന്റെയും റോസ്കോസ്മോസിന് ലാന്ററിന്റെയും റോവറിന്റെയും പ്രധാനചുമതല ലഭിച്ചു. ഇരു രാജ്യങ്ങളിലേയും ശാസ്ത്രജ്‍ഞന്മാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി പേടകത്തിന്റെ രൂപകൽപ്പന ആഗസ്റ്റ് 2009 ആയപ്പോഴേയ്ക്കും അവസാനിച്ചു. എന്നാൽ റഷ്യക്ക് നിശ്ചിത സമയത്ത് ലാൻഡർ വികസിപ്പിച്ചെടുക്കാൻ സാധിച്ചില്ല. പിന്നീട് റഷ്യ ഈ ചാന്ദ്രദൗത്യത്തിൽ നിന്ന് പിന്മാറുകയും ഇന്ത്യ സ്വതന്ത്രമായി ഈ ദൗത്യം പൂർത്തിയാക്കുവാൻ തീരുമാനിക്കുകയും ചെയ്യ്തു
ചന്ദ്രയാൻ-1 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ കണ്ടെത്തിയ ഐസിന്റെ സാന്നിധ്യം ഉറപ്പിക്കുവാനും അതിനെക്കുറിച്ച് പഠിക്കുവാനും വേണ്ടിയാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ഒരു ലാൻഡറും റോവറും ഓർബിറ്ററും ഈ ദൗത്യത്തിലുണ്ടായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ജി.എസ്.എൽ.വി മാർക്ക് 3 വിക്ഷേപണ വാഹനത്തിൽ 2019 ജൂലൈ 22 നാണ് ചന്ദ്രയാൻ 2 വിക്ഷേപണം നടന്നത്. മുത്തയ്യ വനിതയാണ് പ്രോജക്ട് ഡയറക്ടർ. ഋതു കരിഘൽ ആണ് മിഷൻ ഡയറക്ടർ. 2019 സെപ്തംബർ ഏഴിന് പുലർച്ചെ 1:30നും 2.30നും ഇടയിലാണ് ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തേണ്ടിയിരുന്നത്
ഇതുവരെ ഒരു രാജ്യവും പര്യവേക്ഷണത്തിന് മുതിരാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവമാണ് ചന്ദ്രയാൻ 2 ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. 2019 സെപ്റ്റംബർ ഏഴിന് ചന്ദ്രന്റെ രണ്ട് കിലോമീറ്റർ അടുത്തുവരെയെത്തിയ ചന്ദ്രയാൻ 2 മുൻപ് നിശ്ചയിച്ച പാതയിൽ നിന്നു തെന്നി മാറുകയും വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെടുകയും ചെയ്തതിനെത്തുടർന്ന് ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യം പൂർണ ലക്ഷ്യത്തിലെത്തിയില്ല.
എന്നാൽ ഓർബിറ്റർ ദൗത്യം തുടർന്നു. ചന്ദ്രൻെറ അറിയപ്പെടാത്ത മേഖലകളെ കുറിച്ചടക്കം നിർണാകയക വിവരങ്ങൾ ചന്ദ്രയാൻ–-2 ഓർബിറ്റർ നൽകി . ചന്ദ്രൻെറ ധ്രൂവ മേഖലകളിലും ഗർത്തങ്ങളിലുമുള്ള ജലസാന്നിധ്യത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങളും ഇക്കൂട്ടത്തിൽപെടും.
ഇപ്പോൾ ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിങ്ങിനായുള്ള കാത്തിരിപ്പാണ് . ലാൻഡർ പകർത്തിയ ചന്ദ്രന്റെ കൂടുതൽ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു. ഈമാസം 15-ന് ലാൻഡർ പൊസിഷൻ ഡിറ്റക്‌ഷൻ ക്യാമറയും (എൽ.പി.ഡി.സി.) വ്യാഴാഴ്ച ലാൻഡർ ഇമേജർ (എൽ.ഐ.) ക്യാമറയും പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
വ്യാഴാഴ്ച ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെട്ടയുടനെ എൽ.ഐ. ക്യാമറയെടുത്ത ചിത്രത്തിൽ ചന്ദ്രന് പിന്നിലായി ഭൂമിയുടെ ഒരുഭാഗവും ചെറുതായി കാണാൻ സാധിക്കുന്നുണ്ട്. 15-ന് എൽ.പി.ഡി.സി. എടുത്ത ചിത്രത്തിൽ ചന്ദ്രനിലെ ഗർത്തങ്ങൾ വ്യക്തമായി കാണാം. ജൂലായ് 14-ന് പേടകം പകർത്തിയ ഭൂമിയുടെ ചിത്രം ഓഗസ്റ്റ് 10-നും ഓഗസ്റ്റ് ആറിന് പകർത്തിയ ചന്ദ്രന്റെ ദൃശ്യവും ഐ.എസ്.ആർ.ഒ. പുറത്തുവിട്ടിരുന്നു.
സെക്കൻഡിൽ 2 മീറ്റർ വേഗത്തിൽ ലാൻഡറിനെ സാവധാനം താഴെയെത്തിക്കാനാണ് ശ്രമം. ഇതു 3 മീറ്റർ ആയാലും തകരാത്തവിധം കരുത്തുള്ള കാലുകളാണ് ഇത്തവണ ലാൻഡറിനു നൽകിയിരിക്കുന്നത്. ലാൻഡർ സാവധാനം ചന്ദ്രോപരിതലത്തിൽ ഇറങ്ങിയാൽ, ആറു ചക്രങ്ങളുള്ള റോവർ റാംപ് വഴി ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും.
ഇനി പ്രതീക്ഷയോടെയുള്ള കാത്തിരിപ്പാണ്. 4 ദിവസങ്ങൾക്കകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാൻ 3 സുരക്ഷിതമായി ലാൻഡ് ചെയ്യുന്നത് കാണുവാനുള്ള കാത്തിരിപ്പ്. ദൗത്യം വിജയം കാണുമ്പോള്‍ ചന്ദ്രനിൽ സുരക്ഷിതമായി ഒരു പേടകം ലാൻഡ് ചെയുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ അറിയപ്പെടും.
https://www.facebook.com/Malayalivartha



























