പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ആക്രമണത്തിന്റെ സൂത്രധാരന്‍ ഇന്ത്യ വിട്ടയച്ച ഭീകരന്‍

പത്താന്‍കോട്ട് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഗര്‍, റൗഫ് , അഷ്ഫാഖ്, കാസിം എന്നിവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുള്ളതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കി. പത്താന്‍കൊട്ടെ വ്യോമ താവളം ആക്രമിക്കുംമുമ്പ് ഭീകരര്‍ കാറില്‍ തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞ എസ്.പി. സല്‍വീന്ദര്‍ സിങിനെ പ്രതിരോധത്തിലാക്കുന്ന തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്കു ലഭിച്ചു.
പത്താന്‍കോട്ട് ആക്രമണത്തിന്റെ ഗൂഢാലോചന ലാഹോറിലാണു നടന്നതെന്നാണു റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരായ തെളിവുകള്‍ പാകിസ്താനു നല്‍കിയിട്ടുണ്ട്. ഇവരുടെ ശബ്ദസാമ്പിള്‍ അടക്കമുള്ള തെളിവുകള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസര്‍ ഖാന്‍ ജന്‍ജുവയ്ക്കു നല്‍കിയിട്ടുണ്ട്.
ലൈംഗിക ആരോപണം അടക്കം ഉയര്‍ന്നതോടെ എസ്.പി. സല്‍വീന്ദര്‍ സിങ് പ്രതിരോധത്തിലായി. അദ്ദേഹത്തിന്റെ മൊഴിയിലും വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. 13 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എസ്.പി രണ്ടര മണിക്കൂറിലേറെയെടുത്തു എന്ന വൈരുദ്ധ്യത്തെ ഗൗരവത്തോടെയാണ് എന്‍.ഐ.എ. കാണുന്നത്. സല്‍വീന്ദറിന്റെയും കാറില്‍ ഒപ്പമുണ്ടായിരുന്ന സ്വര്‍ണവ്യാപാരി രാജേഷ് വര്‍മയുടെയും പാചകക്കാരന്‍ മദന്‍ ഗോപാലിന്റെയും മൊഴികളിലെ പൊരുത്തക്കേടുകളും എന്‍.ഐ.എ പരിശോധിക്കുന്നുണ്ട്. സൈനിക വേഷത്തില്‍ എ.കെ. 47 തോക്കുമായി എത്തിയ അഞ്ചുപേര്‍ തങ്ങളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു എസ്.പിയുടെ മൊഴി. എന്നാല്‍, നാലോ അഞ്ചോ പേര്‍ എന്നാണു വര്‍മയുടെ മൊഴി. ഭീകരര്‍ കാര്‍ തടഞ്ഞു നിര്‍ത്തുകയും വര്‍മയെ മാറ്റി തന്നെ നടുവിലുള്ള സീറ്റിലിരുത്തിയെന്നും എസ്.പി. എഫ്.ഐ.ആറില്‍ പറയുന്നുണ്ട്. ഭീകരര്‍ ജി.പി.എസ്. ഉപയോഗിച്ചെന്നു മാധ്യമങ്ങളോടു പറഞ്ഞകാര്യം എഫ്.ഐ.ആറില്‍ ആവര്‍ത്തിച്ചിട്ടുമില്ല. പത്താന്‍കോട്ട് ആക്രമണത്തന്റെ മുഖ്യകണ്ണിയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹര്‍ 16 വര്‍ഷം മുന്‍പ് ഇന്ത്യ വിട്ടയച്ച ഭീകരന്‍. അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലേക്കു തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ 155 യാത്രക്കാരെ വിട്ടയയ്ക്കുന്നതിനു പകരമായി ഇന്ത്യ തടവില്‍നിന്നു മോചിപ്പിച്ച ഭീകരനാണു മൗലാനാ മസൂദ് അസ്ഹര്‍. ഡല്‍ഹിയിലേക്കു പറന്നുയര്‍ന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി 814 വിമാനം 1999 ഡിസംബര്‍ 24നാണു കാഠ്മണ്ഡു വിമാനത്താവളത്തില്‍നിന്നു പാക്ക് ഭീകരര്‍ തട്ടിയെടുത്തത്. ഇന്ത്യയ്ക്കു മസൂദിനൊപ്പം അഹമ്മദ് ഉമര്‍ സയീദ് ഷെയ്ഖ്, മുസ്തഫ അഹമ്മദ് സാര്‍ഗര്‍ എന്നിവരെയും അന്ന് മോചിപ്പിക്കേണ്ടി വന്നു. ഇവരെ പ്രത്യേക വിമാനത്തില്‍ അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് കാണ്ടഹാറില്‍ കൊണ്ടുപോയി റാഞ്ചികള്‍ക്കു കൈമാറുകയായിരുന്നു. അസ്ഹര്‍ പിന്നീട് ജയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ പ്രസ്ഥാനത്തിനു രൂപംനല്‍കി. ജയ്ഷ് ആയിരുന്നു 2001ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണത്തിനു പിന്നില്‍. പാക്കിസ്ഥാന്‍ അസറിനെ അറസ്റ്റ് ചെയ്യുകയും സംഘടനയെ നിരോധിക്കുകയും ചെയ്തു. ഒരു വര്‍ഷത്തിനുശേഷം ലഹോര്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടര്‍ന്ന് മോചിതനായി.
2008ല്‍ മുംബൈ ഭീകരാക്രമണത്തിന് ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തയിബയെ സഹായിച്ചതായി തെളിഞ്ഞതോടെ പാക്കിസ്ഥാനില്‍ അസ്ഹറിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ അംഗീകരിച്ചില്ലെന്നു മാത്രമല്ല, വീട്ടുതടങ്കലില്‍നിന്നു പിന്നീട് മോചിപ്പിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















