പത്താന്‍കോട്ട് അന്വേഷണം വിവിധ വ്യോമതാവളങ്ങളില്‍ ജോലി ചെയ്തിരുന്ന കെ.കെ. രഞ്ജിത്ത്, സുനില്‍ ഭട്ടി, സുനില്‍ സിങ് , എസ്പി സല്‍വീന്ദര്‍ സിങ്ങ് എന്നിവരിലേക്ക് വ്യാപിപ്പിക്കുന്നു
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പത്താന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണത്തെക്കുറിച്ച് നടത്തുന്ന അന്വേഷണം മുന്‍പുനടന്ന ഏതാനും ദുരൂഹ സംഭവങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ജോലി ചെയ്യുന്നതിനിടെ ചാരപ്പണിക്ക് പിടികൂടിയ ഉദ്യോഗസ്ഥനെയും ഭട്ടിന്‍ഡ വ്യോമതാവളത്തില്‍ ജോലി ചെയ്യുന്നതിനിടെ കുടുംബസമേതം പാക്കിസ്ഥാനിലേക്കു പോയി പിന്നീട് കാണാതായ വ്യക്തിയെയും ചുറ്റിപ്പറ്റിയാണ് അന്വേഷണം.
ഭീകരര്‍ക്കു പ്രവേശിക്കാന്‍ അനുകൂലമാകുന്നതിനായി പത്താന്‍കോട്ട് താവളത്തിന്റെ ചുറ്റുമതിലിലെ ലൈറ്റ് കെടുത്തിയതും ദിശമാറ്റിയതും ആരെന്നതും അന്വേഷിക്കുന്നുണ്ട്്്. പാക്കിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഈയിടെ വ്യോമസേനയില്‍ നിന്നു പിടിയിലായ മലയാളി കെ.കെ. രഞ്ജിത്തിന്റെ പങ്കും അന്വേഷണത്തിന്റെ ഭാഗമാക്കി. സംശയത്തിന്റെ നിഴലിലുള്ള ഗുര്‍ദാസ്പൂര്‍ മുന്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെ നുണപരിശോധന നടത്താന്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ജോലി ചെയ്തിരുന്ന സുനില്‍ ഭട്ടിയെ 2014 ഓഗസ്റ്റില്‍ പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുമായുള്ള ബന്ധത്തിന്റെ പേരില്‍ പിടികൂടിയിരുന്നു. ഈ ഉദ്യോഗസ്ഥനെതിരേ പ്രോസിക്യൂഷന്‍ നടപടിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയെങ്കിലും ലഭിച്ചില്ല. സുനിലിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എന്‍ഐഎ.
കഴിഞ്ഞ വര്‍ഷം മുതല്‍ കാണാതായ, ഭട്ടിന്‍ഡ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഫരീദ്‌കോട്ട് സ്വദേശിയായ സുനില്‍ സിങ് എന്ന ഉദ്യോഗസ്ഥനെയും കുടുംബത്തെയും കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇവര്‍ പാക്കിസ്ഥാനിലേക്ക് ഒരു തീര്‍ഥയാത്രയ്ക്കു പോയ ശേഷം മടങ്ങി വന്നിട്ടില്ല. ഭാര്യ സുനിത, മക്കള്‍ സുമേര്‍ സിങ്, ഉമാ കൗര്‍ എന്നിവര്‍ക്കൊപ്പമാണ് സുനില്‍ സിങ് പോയത്. സുനില്‍ സിങ് പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി ചെയ്യുകയായിരുന്നു എന്നാണ് എന്‍ഐഎ കണ്ടെത്തിയത്.
അടുത്തിടെയാണ് മലയാളിയായ കെ.കെ. രഞ്ജിത്തിനെ ചാരവൃത്തിക്ക് അറസ്റ്റു ചെയ്തത്. ഭട്ടിന്‍ഡ എയര്‍ ബേസിലാണ് രഞ്ജിത് ജോലി ചെയ്തിരുന്നത്. വ്യോമസേനാ താവളവുമായും യുദ്ധവിമാനങ്ങളുമായും ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങള്‍ ഇയാള്‍ ഐഎസ്‌ഐക്ക് കൈമാറി എന്നാണ് ആരോപണം.
ഗുര്‍ദാസ്പൂര്‍ മുന്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെ കൂടുതല്‍ ചോദ്യം ചെയ്യാനും എന്‍ഐഎ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇദ്ദേഹത്തിന് എന്‍ഐഎ സമന്‍സയച്ചു. എന്‍ഐഎയും പഞ്ചാബ് പൊലീസും നേരത്തേ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ മൊഴികളില്‍ വൈരുധ്യം കണ്ടതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അതേസമയം, പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച റിപ്പോര്‍ട്ടില്‍ സല്‍വീന്ദര്‍ സിങ്ങിനെ കുറ്റപ്പെടുത്തുന്നില്ല. തട്ടിക്കൊണ്ടു പോയതിനു ശേഷം മോചിപ്പിക്കപ്പെട്ട ഉടന്‍ എസ്പി ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അതനുസരിച്ച് പഞ്ചാബ് പൊലീസ് സംസ്ഥാനമൊട്ടാകെ സുരക്ഷാ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
എന്നാല്‍ സല്‍വീന്ദര്‍ തന്നെ നേരത്തേ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇതിനു വിരുദ്ധമാണ്. ഭീകരരില്‍ നിന്ന് മോചനം കിട്ടി പുലര്‍ച്ചെ മൂന്നു മണിയോടെ ഗുര്‍ദാസ്പൂര്‍ എഎസ്പിയെ വിവരം അറിയിച്ചുവെങ്കിലും ഗൗരവമായി എടുത്തില്ല എന്നാണ് സല്‍വീന്ദര്‍ പറഞ്ഞത്. രാവിലെ ആറു മണിക്കു ശേഷമാണ് പിസിആര്‍ വാനില്‍ നിന്ന് പ്രതികരണം ഉണ്ടായതും ഒരു ഡിഎസ്പി സഹായത്തിന് എത്തിയതും എന്നാണ് സല്‍വീന്ദര്‍ പറഞ്ഞത്.
അതിര്‍ത്തി പ്രദേശത്തുനിന്നും വ്യോമതാവളത്തില്‍ നിന്നും എന്‍ഐഎ ശേഖരിച്ച, ഭീകരരുടേതെന്ന് കരുതുന്ന കാലടയാളങ്ങളെപ്പറ്റിയും അന്വേഷണം തുടരുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha