ഗുജറാത്തിലെ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ.. സോഫിയ ഖുറേഷിയുടെ മാതാപിതാക്കളായ താജ് മുഹമ്മദും ഹലീമ ഖുറേഷിയും ജനങ്ങൾക്കൊപ്പം മോദിയെ സ്വീകരിച്ചു..

പഹല്‍ഗാമില്‍ പങ്കാളികളുടെ കണ്മുന്നിലിട്ട് ഭര്‍ത്താക്കന്മാരെ കൊന്നൊടുക്കിയ ഭീകരര്‍ക്ക് തിരിച്ചടി നല്‍കിയപ്പോള്‍ ഇന്ത്യ ആ ദൗത്യത്തിന് നല്‍കിയ പേര് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നായിരുന്നു. പഹല്‍ഗാമില്‍ ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ട് തങ്ങളുടെ സിന്ദൂരം മായ്ച്ചുകളയേണ്ടിവന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് അതിവൈകാരികമായ ആ പേര് ദൗത്യത്തിനായി തിരഞ്ഞെടുത്തത്. പിന്നീട് അതേ ദൗത്യം വിശദീകരിക്കാനായി രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തതിലൂടെയും ഇന്ത്യ ലോകത്തിന് നല്‍കിയത് വ്യക്തമായ സന്ദേശമായിരുന്നു.
ഗുജറാത്തിലെ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ പങ്കെടുത്ത് കേണൽ സോഫിയ ഖുറേഷി (Colonel Sofiya Qureshi)യുടെ കുടുംബം. സോഫിയ ഖുറേഷിയുടെ മാതാപിതാക്കളായ താജ് മുഹമ്മദും ഹലീമ ഖുറേഷിയും സഹോദരിയും സഹോദരനും ജനങ്ങൾക്കൊപ്പം മോദിയെ സ്വീകരിച്ചു. റോഡ്‌ഷോയില്‍ മോദിയുടെ മേല്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്ന ഖുറേഷിയുടെ കുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.വഡോദരയിലെ ഹാർണി വിമാനത്താവളത്തിൽ ആരംഭിച്ച റോഡ് ഷോയിൽ വിവിധ സാംസ്കാരിക പ്രകടനങ്ങൾ അരങ്ങേറി.
പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരതാവളങ്ങള്‍ തകർത്ത ഓപ്പറേഷൻ സിന്ദൂർ മാധ്യമങ്ങൾക്ക് വിശദീകരിച്ച രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥരിൽ ഒരാളാണ് കേണൽ സോഫിയ ഖുറേഷി. റാലിയിൽ പങ്കെടുത്ത പിതാവ് താജ് മുഹമ്മദ് മകളെയോർത്ത് അഭിമാനമാണെന്നും അവൾ രാഷ്‌ട്രത്തിന്റെ പുത്രിയായി ഉയർത്തപ്പെട്ടുവെന്നും മാധ്യമങ്ങളോട് പറഞ്ഞു.“പ്രധാനമന്ത്രി മോദിയുടെ റോഡ്ഷോ വളരെ നന്നായിരുന്നു. പ്രധാനമന്ത്രി ഞങ്ങളെ കണ്ടതിൽ അഭിമാനമുണ്ട്. സോഫിയ ഖുറേഷി രാജ്യത്തിന്റെ മകളാണ്, അവൾ തന്റെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തത്,” അദ്ദേഹം പറഞ്ഞു.
മാതാവ് ഹലീമ ഖുറേഷിയും മകൾക്ക് രാഷ്‌ട്രത്തെ സേവിക്കാൻ ലഭിച്ച അവസരത്തിൽ അഭിമാനം കൊണ്ടു. സോഫിയ ഖുറേഷിയുടെ ഇരട്ട സഹോദരിയും സഹോദരനും റോഡ്‌ഷോയിൽ ഉണ്ടായിരുന്നു."
https://www.facebook.com/Malayalivartha