34ാം വയസില്‍ എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്ന് ഐതിഹാസികമായ രാഷ്ട്രീയ ജീവിതത്തിനു തുടക്കംകുറിച്ച ജയലളിതയുടെ വളര്‍ച്ച

തമിഴ് അയ്യങ്കാര്‍ കുടുബംത്തില്‍ ജയറാംവേദവല്ലി ദമ്പതികളുടെ മകളായി 1948 ഫെബ്രുവരി 24ന് മൈസൂരില്‍ ജനനം. ബംഗളുരു ബിഷപ് കോട്ടണ്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ചെന്നൈ സേക്രട്ട് ഹാര്‍ട്ട് മെട്രിക്കുലേഷന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പത്താം ക്ലാസില്‍ സംസ്ഥാനതലത്തില്‍ മികച്ച വിജയംനേടി. പ്രശസ്തമായ ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളജില്‍ പ്രവേശനം വാഗ്ദാനം ചെയ്‌തെങ്കിലും പഠനം സാധ്യമായില്ല. ജയലളിതയ്ക്കു രണ്ടുവയസുള്ളപ്പോള്‍ പിതാവ് മരിച്ചതോടെ കുടുംബം ബംഗളുരുവിലേക്കു മാറി. രണ്ടു വര്‍ഷത്തിനുശേഷം വീണ്ടും ചെന്നൈയിലേക്കു താമസംമാറ്റിയെങ്കിലും 1958ലാണ് ജയലളിത ചെന്നൈയിലേക്ക് എത്തിയത്. ജയലളിതയുടെ അമ്മ സന്ധ്യ എന്ന പേരില്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.
ക്ലാസിക്കല്‍ ഡാന്‍സിലും സംഗീതത്തിലും അവഗാഹം നേടിയ ജയ അഭിഭാഷകയാകാനുള്ള മോഹം ഉപേക്ഷിച്ച് അമ്മയുടെ പാത പിന്തുടരാന്‍ തീരുമാനിച്ചു. 15ാം വയസിലായിരുന്നു ജയയുടെ സിനിമാ അരങ്ങേറ്റം. ചിന്നദാ ഗോംബെ എന്ന കന്നഡചിത്രംതന്നെ ഹിറ്റായിരുന്നു. ഏതാനും ബോളിവുഡ് ചിത്രങ്ങളിലും ജയ അഭിനയിച്ചു. എം.ജി.ആറിനൊപ്പം 28 ചിത്രങ്ങളില്‍ അഭിനയിച്ച ജയയ്ക്കു മുന്നില്‍ തമിഴ് രാഷ്ട്രീയത്തിലേക്കുള്ള വഴിയും തുറന്നു. 1980ല്‍ പുറത്തിറങ്ങിയ നദിയെ തേടി വന്ത കാതല്‍ ആയിരുന്നു അവരുടെ അവസാന സിനിമ.

1982ല്‍ 34ാം വയസില്‍ ജയലളിത എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്ന് ഐതിഹാസികമായ രാഷ്ട്രീയ ജീവിതത്തിനു തുടക്കംകുറിച്ചു. പാര്‍ട്ടിയുടെ പ്രപ്പഗാന്‍ഡ സെക്രട്ടറിയായായിരുന്നു ആദ്യ നിയോഗം. പിന്നാലെ രാജ്യസഭാംഗത്വം തേടിയെത്തി. അതിനിടയില്‍ എം.ജി.ആറുമായുള്ള ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചെന്ന് അഭ്യൂഹങ്ങളുണ്ടായി. മുഖ്യമന്ത്രിയായിരിക്കെ 1987ല്‍ എം.ജി.ആര്‍. മരിച്ചതോടെ പാര്‍ട്ടിയില്‍ അധികാരവടംവലി ആരംഭിച്ചു. എം.ജി.ആറിന്റെ പാരമ്പര്യം അവകാശപ്പെട്ട് ഭാര്യ ജാനകിയും ഇദയക്കനിയായ ജയലളിതയും രണ്ടുചേരികളില്‍ നിലയുറപ്പിച്ചതോടെ തൊട്ടടുത്ത വര്‍ഷം പാര്‍ട്ടി രണ്ടായി പിളര്‍ന്നു. ഇതു മുതലെടുത്ത് 1989ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡി.എം.കെ. അധികാരത്തിലെത്തി.

പിന്നീട് രാഷ്ട്രീയരംഗത്തുനിന്ന് ജാനകി രാമചന്ദ്രന്‍ പിന്‍മാറിയതോടെ എ.ഐ.എ.ഡി.എം.കെ. ജയലളിതയുടെ സ്വന്തം സാമ്രാജ്യമായി മാറി. 1991ല്‍ വന്‍ഭൂരിപക്ഷത്തില്‍ ആദ്യമായി മുഖ്യമന്ത്രിക്കസേരയില്‍. അഴിമതി ആരോപണം ഉയര്‍ന്നതോടെ 1996ലെ തെരഞ്ഞെടുപ്പില്‍ അടിപതറി. നിയമസഭാലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍പരാജയം. കളര്‍ ടിവി കുംഭകോണക്കേസില്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 28 ദിവസം ജയില്‍വാസം. 1998ല്‍ ബി.ജെ.പിയുമായി ചേര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് കേന്ദ്രത്തില്‍ അധികാരം പങ്കിട്ടു. 99ല്‍ ബി.ജെ.പിക്കുള്ള പിന്തുണ പിന്‍വലിച്ചു. തുടര്‍ന്നുനടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പരാജയം.

അഴിമതിക്കഥകളും ആരോപണങ്ങളും വിടാതെ പിന്തുടര്‍ന്നെങ്കിലും 2001ലും 2011ലും ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിക്കസേരയില്‍ തിരിച്ചെത്തി. കളര്‍ ടിവി കേസില്‍ കുറ്റവിമുക്തയായെങ്കിലും 2000ല്‍ താന്‍സി ഭൂമി ഇടപാട് ഉള്‍പ്പെടെയുള്ള കേസുകളില്‍ ശിക്ഷിക്കപ്പെട്ടു. തൊട്ടടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. എ.ഐ.ഡി.എം.കെ. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി, മത്സരിച്ച് ജയിക്കാതെ ജയ മുഖ്യമന്ത്രിയും. ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത നിഷേധിക്കപ്പെട്ട ജയയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ഫാത്തിമാ ബീവി ക്ഷണിച്ചു. നാലു മാസം നീണ്ടുനിന്ന നിയമ യുദ്ധത്തിലേക്കാണിതു നയിച്ചത്.
മുഖ്യമന്ത്രിയായി തുടരാന്‍ ജയയ്ക്ക് യോഗ്യത ഇല്ലെന്നു 2001 സെപ്റ്റംബര്‍ 21 ന് സുപ്രീം കോടതി വിധിച്ചതോടെ ജയയുടെ ഭരണം അവസാനിച്ചു. അന്നു തന്നെ ജയലളിത മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. പകരം ഒ. പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി. താന്‍സി ഉള്‍പ്പെടെയുള്ള കേസുകളില്‍ ഹൈക്കോടതി കുറ്റവിമുക്തയാക്കിയതോടെ 2002ല്‍ ആണ്ടിപ്പെട്ടിയില്‍നിന്നു മത്സരിച്ച് ജയിച്ച് ജയ വീണ്ടും മുഖ്യമന്ത്രിക്കസേരയിലെത്തി.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 പാര്‍ട്ടികളുടെ സഖ്യം ജയയുടെ നേതൃത്വത്തില്‍ വിജയംനേടി അധികാരത്തിലെത്തി. എന്നാല്‍, 2014ല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷം തടവിനും നൂറുകോടി രൂപ പിഴയടയ്ക്കാനും ബംഗളുരു പ്രത്യേക കോടതി ശിക്ഷിച്ചതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടുവന്നു. 2015 മേയ് 11ന് കര്‍ണാടക ഹൈക്കോടതി ജയയെ കുറ്റവിമുക്തയാക്കിയതോടെ വീണ്ടും മുഖ്യമന്ത്രിപദത്തിലേക്കു വഴിതുറന്നു. 2015 മേയ് 23ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 39 സീറ്റുകളില്‍ 37 എണ്ണവും പിടിച്ചെടുത്താണ് എ.ഐ.എ.ഡി.എം.കെ. വെന്നിക്കൊടിപാറിച്ചത്.
ബി.ജെ.പിക്കും കോണ്‍ഗ്രസിനും ശേഷം ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എ.ഐ.എ.ഡി.എം.കെ. മാറി. 2016നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.കെ. നഗറില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. ഇതോടെ എം.ജി.ആറിനുശേഷം തുടര്‍ച്ചയായി രണ്ടു തവണ തമിഴ്‌നാട് മുഖ്യമന്ത്രിപദത്തിലെത്തിയെന്ന ബഹുമതിയും ജയയ്ക്കും സ്വന്തം.
അഴിമതിക്കേസുകളുടെ കുരുക്കഴിഞ്ഞതോടെ രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്ന വികസനപദ്ധതികള്‍ക്കാണു ജയലളിത തുടക്കമിട്ടത്. തമിഴ്മക്കളുടെ 'അമ്മ' എന്ന നിലയിലേക്കുയര്‍ന്ന ജയലളിത, അമ്മ ബ്രാന്‍ഡിലാണു പദ്ധതികള്‍ ആസൂത്രണം ചെയ്തതും. അമ്മ കാന്റീന്‍ മുതല്‍ അമ്മ മൊബൈല്‍ ഫോണ്‍ വരെ നീളുന്ന പദ്ധതികളിലൂടെ ജനമനസ് കീഴടക്കുന്നതിനിടയിലാണ് പൊതുവേദികളില്‍നിന്ന ജയ അപ്രത്യക്ഷയായത്. അസുഖബാധിതയാണെന്നും നിജസ്ഥിതി വെളിപ്പെടുത്തണമെന്നും ആവശ്യമുയര്‍ന്നതോടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് വിമര്‍ശകരുടെ വായടച്ചു.

എന്നാല്‍, സെപ്റ്റംബര്‍ 23ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതോടെ ജയലളിതയുടെ ആരോഗ്യസ്ഥതിയെക്കുറിച്ച് ആശങ്കകളുയര്‍ന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിലേക്കു അനുയായികളും പാര്‍ട്ടിപ്രവര്‍ത്തകരും പ്രവഹിച്ചു. ഗതാഗതം താറുമാറായി. ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും 'അമ്മ'യുടെ ആരോഗ്യത്തിനായി വഴിപാടുകള്‍ നടന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെടുന്നെന്ന ആശുപത്രി അധികൃതരുടെ വിശദീകരണം തമിഴ്മക്കളുടെ ആശങ്കയകറ്റാന്‍ പോന്നതായിരുന്നില്ല...
https://www.facebook.com/Malayalivartha



























