അശുഭകരമായ വാര്‍ത്തകള്‍ക്കിടയിലും ആശുപത്രിക്കു സമീപം മനമുരുകി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന അണികളുടെ ഹൃദയം തകര്‍ത്ത് അമ്മയുടെ വിടവാങ്ങല്‍

അശുഭകരമായ വാര്‍ത്തകള്‍ക്കിടയിലും ആശുപത്രിക്കു സമീപം മനമുരുകി പ്രാര്‍ഥിച്ചുകൊണ്ടിരുന്ന അണികള്‍ ശുഭാപ്തി വിശ്വാസം കൈവിടാതെ അദ്ഭുതം നടക്കും, അമ്മ തിരിച്ചെത്തും എന്ന പ്രതീക്ഷയോടെ കാത്തു നിന്നു. കഴിഞ്ഞ രാത്രിമുതല്‍ ഇവിടെ തടിച്ചുകൂടിയ സ്ത്രീകളായിരുന്നു മണിക്കൂറുകള്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞത്. ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ജീവിതം സമര്‍പ്പിച്ച പുരട്ചി തലൈവിയെ ഈശ്വരന്‍ കാത്തുകൊള്ളുമെന്നും ദൈവത്തിന്റെ അദ്ഭുതകരമായ ഇടപെടലുണ്ടാകുമെന്നും ഇവര്‍ ആവര്‍ത്തിച്ചു. റോഡിനുനടുവില്‍ നിന്നും വെറുംനിലത്ത് ഇരുന്നുമായിരുന്നു പ്രാര്‍ഥന. പ്രാര്‍ഥന നടത്തിയ വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ക്ക് ഈശ്വരനോടു പറയാന്‍ ഒരാവശ്യം മാത്രം; അമ്മയെ പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുതരണം. ജയയുടെ ചിത്രം വച്ചായിരുന്നു പലരുടെയും പ്രാര്‍ഥന. ചെന്നൈ നഗരത്തില്‍ നടന്ന പ്രാര്‍ഥനകള്‍ കൂടാതെ സംസ്ഥാനത്തു പലയിടത്തും പ്രത്യേക പൂജകളും നടത്തി. പക്ഷേ ഫലിച്ചില്ല.
സംസ്ഥാനത്തിനു പുറത്ത് കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലും ക്ഷേത്രങ്ങളില്‍ ജയയുടെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ഥനകള്‍ സംഘടിപ്പിച്ചിരുന്നു. സെപ്റ്റംബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ കഴിഞ്ഞ രണ്ടരമാസമായി സംസ്ഥാനത്തുടനീളം ജയയ്ക്കുവേണ്ടി പ്രാര്‍ഥനകള്‍ നടന്നു വരികയായിരുന്നു. സംസ്ഥാന മന്ത്രിമാര്‍ അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പാല്‍ക്കുട ഘോഷയാത്ര, മണ്‍ ചോറ് വഴിപാട്, ദീപാരാധന തുടങ്ങിയവ നടത്തി. അപ്പോളോ ആശുപത്രിക്കു മുന്നില്‍ മിക്കദിവസങ്ങളിലും പ്രത്യേക പൂജകളുണ്ടായി. ലോകമെമ്പാടും പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും നടത്തിയ പ്രാര്‍ഥനകളുടെ ഫലമായി തനിക്കു പുനര്‍ജന്മമായെന്നായിരുന്നു നവംബര്‍ 13നു പുറത്തിറക്കിയ ജയയുടെ അറിയിപ്പില്‍ പറഞ്ഞിരുന്നത്. ഇതോടെ ഏറെ ആശ്വസിച്ച അണികളുടെ മനം തകര്‍ക്കുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ഏതു നിമിഷവും ബ്രേക്കിങ് ന്യൂസ് പ്രതീക്ഷിച്ചു മാധ്യമപ്രവര്‍ത്തകര്‍, കുട്ടികളെ പോലെ വാവിട്ടു കരയുന്ന അണികള്‍, ഏതു പൊട്ടിത്തെറിയെയും നേരിടാന്‍ ശക്തി സംഭരിച്ചു നില്‍ക്കുന്ന പൊലീസ്, മുഖ്യമന്ത്രിയുടെ ആരോഗ്യനില ഗുരുതരമാണെന്നു മാത്രം ആവര്‍ത്തിക്കുന്ന ആശുപത്രി അധികൃതര്‍, മൗനം തുടരുന്ന അണ്ണാ ഡിഎംകെ നേതാക്കള്‍ അപ്പോളോ ആശുപത്രി സ്ഥിതി ചെയ്യുന്ന ഗ്രീംസ് റോഡില്‍ ഇന്നലെ ആശങ്കയുടെ നിമിഷങ്ങളായിരുന്നു.
ജയയുടെ ആരോഗ്യ നില വഷളായെന്ന വാര്‍ത്ത പടര്‍ന്നതിനെ തുടര്‍ന്നു തടിച്ചു കൂടിയ ആയിരക്കണക്കിന് അണികള്‍ ഉറക്കമില്ലാത്ത ഒരു രാത്രിക്കു ശേഷവും പുരട്ചി തലൈവി വാഴ്ക എന്ന് ആര്‍ത്തുവിളിച്ച് ഇവിടെ തുടരുകയായിരുന്നു. പ്രധാന റോഡില്‍ നിന്ന് ആശുപത്രിയിലേക്കുള്ള ഉപറോഡില്‍ പ്രവേശനം എംഎല്‍എമാര്‍ അടക്കം നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചികിത്സ തേടിയെത്തുന്നവര്‍ക്കും മാത്രമായി ചുരുക്കിയിരുന്നു. അതിനാല്‍ പ്രധാന റോഡിലാണ് അണികള്‍ തമ്പടിച്ചത്. 
രാവിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരും അണ്ണാ ഡിഎംകെ പ്രധാന നേതാക്കളും ആശുപത്രിയിലെത്തി. പിന്നീട് അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ ഒഴുക്കായി. ആശുപത്രിയിലേക്കു പോയവരും തിരിച്ചിറങ്ങിയവരും ഒന്നും പറയാന്‍ തയ്യാറായില്ല. 12 മണിയോടെ ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) നിന്നുള്ള ഡോക്ടര്‍മാരും എത്തി. ഇതിനിടെ ആശുപത്രിയില്‍നിന്നു പുറത്തുവന്ന അണ്ണാ ഡിഎംകെ നേതാവ് പണ്‍റുത്തി രാമചന്ദ്രനു ചുറ്റും മാധ്യമപ്രവര്‍ത്തകര്‍ കൂടിയെങ്കിലും ഒന്നും പറയാതെ അദ്ദേഹം മടങ്ങി.
ജയലളിതയുടെ നില ഗുരുതരമായി തുടരുകയാണെന്ന് അറിയിച്ച് ഒരു മണിയോടെ മെഡിക്കല്‍ ബുള്ളറ്റിനെത്തി. ഇതോടെ അണികളുടെ മുഖങ്ങളില്‍ നിരാശ പടര്‍ന്നു, പ്രാര്‍ഥനകള്‍ കൂടുതല്‍ ശക്തമായി. മൂന്നു മണിയോടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുന്ന മെഡിക്കല്‍ ബുള്ളറ്റിനുണ്ടാകുമെന്ന വാര്‍ത്ത പ്രചരിച്ചു. ഇതിനിടെ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു വീണ്ടും ആശുപത്രിയിലേക്ക് എത്തുന്നുവെന്ന വിവരം പുറത്തു വന്നതോടെ പിന്നെയും ആകാംക്ഷയുടെ നിമിഷങ്ങള്‍.
റോയപ്പേട്ടയിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് അണ്ണാ ഡിഎംകെ എംഎല്‍എമാരുടെ യോഗം ചേരുന്നുവെന്ന് അറിഞ്ഞതോടെ അണികള്‍ക്കിടയില്‍ വീണ്ടും ആശങ്ക. പലരും വിവരങ്ങള്‍ അറിയാന്‍ പാര്‍ട്ടി ആസ്ഥാനത്തേക്കു കുതിച്ചു. ഇതിനിടെ അഞ്ചരയോടെ ഏവരെയും നടുക്കി പ്രാദേശിക ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ്. സ്ത്രീകള്‍ അലമുറയിട്ടു. ബാരിക്കേഡുകള്‍ തകര്‍ത്ത് ആശുപത്രിയിലേക്കു കുതിക്കാന്‍ ശ്രമിക്കുകയായിരുന്നു
പുരുഷന്മാര്‍.സര്‍വസജ്ജരായ പൊലീസുകള്‍ ഏറെ പണിപ്പെട്ടു പ്രവര്‍ത്തകരെ നിയന്ത്രിച്ചെങ്കിലും സ്ഥിതി അതീവകലുഷമായിരുന്നു. ഈ ഘട്ടത്തില്‍ ഏറെ ആശ്വസം നല്‍കുന്ന വിവരമെത്തി–മരണവാര്‍ത്ത അടിസ്ഥാനരഹിതം. ചികിത്സ തുടരുന്നുവെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തു വരിക കൂടി ചെയ്തതോടെ അണികള്‍ക്ക് ആശ്വാസം. കരച്ചില്‍ മാറി മുദ്രാവാക്യം വിളികളായി, 'അമ്മ വാഴ്ക! പുരട്ചി തലൈവി വാഴ്ക!'
ആശുപത്രിയ്ക്കു മുന്നില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ വീണ്ടും പ്രാര്‍ഥനകളില്‍ മുഴുകി.. പക്ഷേ, പൊട്ടിക്കരയാനായിരുന്നു അവരുടെ വിധി. രാത്രി പന്ത്രണ്ടുമണിയോടെ തമിഴകത്തിന്റെ ഹൃദയം തകര്‍ത്ത വാര്‍ത്ത എത്തി. തങ്ങളുടെ പ്രിയപ്പെട്ട അമ്മ, പുരട്ചി തലൈവി ജയലളിത ഇനി ഒപ്പമില്ല... ചെന്നൈ നഗരവും തമിഴകവും സങ്കടക്കടലില്‍ മുങ്ങി... 
https://www.facebook.com/Malayalivartha



























