രാഷ്ട്രീയ കുരുക്ഷേത്ര യുദ്ധഭൂമിയില്‍ പോരാട്ടം ഒറ്റയ്ക്കായിരുന്നു

തമിഴകത്തിനും പറയാനുണ്ട് 'ദ്രൗപദീശപഥം' കഥ. 1989 മാര്‍ച്ച് 25നായിരുന്നു കരുണാനിധിയുടെ അടിവേരറുക്കും വിധം ജയലളിത നടത്തിയ ആ 'ശപഥം'. അണ്ണാഡിഎംകെ പക്ഷത്ത് നിലയുറപ്പിച്ച് ജയലളിത ഡിഎംകെയോട് യുദ്ധപ്രഖ്യാപനം നടത്തുന്നതും അന്നായിരുന്നു. പക്ഷേ കൂട്ടിനൊരു ഭീമനുണ്ടായിരുന്നില്ല, രാഷ്ട്രീയ കുരുക്ഷേത്ര യുദ്ധഭൂമിയില്‍ പുരൈട്ചി തലൈവിയുടെ പോരാട്ടം ഒറ്റയ്ക്കായിരുന്നു.
എംജിആറിന്റെ മരണശേഷം അണ്ണാഡിഎംകെയെ ഒരു പാര്‍ട്ടിയായിപ്പോലും കണക്കാക്കാന്‍ തയാറായിരുന്നില്ല കരുണാനിധി. നയിക്കാന്‍ ആളില്ല എന്നതു തന്നെ കാരണം. പക്ഷേ എംജിആറിന്റെ ഭാര്യ ജാനകിയുടെ പക്ഷമെന്നും ജയലളിതാപക്ഷമെന്നും തിരിഞ്ഞുപോയ അണ്ണാഡിഎംകെ അണികളെ ജയലളിത തന്നെ ഇടപെട്ട് വൈകാതെ ഒന്നിപ്പിച്ചു തുടങ്ങിയിരുന്നു. 1991ല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടി കൊടുക്കുക തന്നെ ലക്ഷ്യം. പക്ഷേ 1989ല്‍ അധികാരത്തിലേറിയ കരുണാനിധിസര്‍ക്കാര്‍ ജയലളിതയെയും അണികളെയും കണക്കിനു ദ്രോഹിച്ചു.

അതിനിടെ വഞ്ചനാകുറ്റം ചുമത്തി ജയലളിതയുടെ വിശ്വസ്ത ശശികലയുടെ ഭര്‍ത്താവ് നടരാജന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയതും അവരെ ചൊടിപ്പിച്ചു. അത്തരം നീക്കങ്ങള്‍ക്കിടെയാണ് ധനമന്ത്രി കൂടിയായ കരുണാനിധി ആദ്യത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. ജയയാകട്ടെ തമിഴ്‌നാട്ടിലെ ആദ്യ വനിതാപ്രതിപക്ഷനേതാവ് എന്ന സ്ഥാനത്തും.

നിയമസഭാ സമ്മേളനം നടക്കവേ മാര്‍ച്ച് 25നായിരുന്നു ബജറ്റ് അവതരണം. പക്ഷേ ബജറ്റ് അവതരണം നിര്‍ത്തിവച്ച് ചില കാര്യങ്ങള്‍ അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്നായിരുന്നു എഡിഎംകെയുടെ ആവശ്യം. അത് അവഗണിച്ച് കരുണാനിധി ബജറ്റ് വായന തുടങ്ങി. സഭയില്‍ നിന്ന് തുടരെത്തുടരെ ജയയുടെയും അണികളുടെയും ആക്രോശമുയര്‍ന്നു. പൊലീസിനെ ഉപയോഗിച്ച് തന്നെയും അണികളെയും ഉപദ്രവിക്കുന്നുവെന്നതായിരുന്നു പ്രധാന ആരോപണം.

തന്റെ ഫോണ്‍ കരുണാനിധി സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്നും അവര്‍ ആരോപിച്ചു. 'കുട്രവാളീ...' എന്നു തുടരെത്തുടരെ വിളിച്ച് ജയലളിത ആക്രമണം തുടര്‍ന്നതോടെ നിലതെറ്റിയ കരുണാനിധിയും മൈക്ക് കൈകൊണ്ട് മറച്ചുവച്ച് ജയലളിതയ്ക്കു നേരെ ചീത്തവിളി തുടങ്ങി. നിയമസഭാരേഖകളില്‍ നിന്നു നീക്കേണ്ടിവന്ന വിധത്തിലുള്ള 'പ്രയോഗ'ങ്ങളായിരുന്നു അതെന്നായിരുന്നു അന്ന് പ്രസ് ഗാലറിയിലുണ്ടായിരുന്ന പത്രപ്രവര്‍ത്തകര്‍ പിന്നീട് ഇതിനെ വിശേഷിപ്പിച്ചത്.
സംഘര്‍ഷത്തിനിടെ അണ്ണാഡിഎംകെ എംഎല്‍എമാരിലൊരാള്‍ കരുണാനിധിക്കു നേരെ നീങ്ങി. മുഖ്യമന്ത്രിയെ അയാള്‍ പിടിച്ചുവലിച്ചെന്നും തല്ലിയെന്നും വാദങ്ങളുണ്ട്. എന്തായാലും അതോടെ ഡിഎംകെയും ഇളകി. എണ്ണത്തില്‍ കൂടുതലായ അവര്‍ മൈക്കും പുസ്തകങ്ങളും ചെരിപ്പുമെല്ലാമെടുത്ത് ഏറു തുടങ്ങി. യുദ്ധക്കളമായി നിയമസഭാങ്കണം. അതോടെ ജയലളിതയ്ക്കു ചുറ്റും അണികള്‍ സുരക്ഷാവലയവും തീര്‍ത്തു. പക്ഷേ തടിച്ച ബജറ്റ് പുസ്തകം കൊണ്ട് തല്ലിയായിരുന്നു ഡിഎംകെയുടെ ആക്രമണം. ഒരുവിധത്തില്‍ ജയലളിതയെ സഭാകവാടത്തിലേക്കെത്തിച്ചു.

അന്നേരമായിരുന്നു കരുണാനിധിയുടെ വിശ്വസ്തനും പൊതുമരാമത്ത് മന്ത്രിയുമായ ദുരൈ മുരുകന്റെ അപ്രതീക്ഷിത നീക്കം. ജയലളിതയുടെ അടുത്തെത്തിയ ദുരൈ അവരുടെ സാരിയില്‍ കടന്നുപിടിക്കുകയും വലിക്കുകയും ചെയ്തു. ശാരീരികമായും ഉണ്ടായി ഉപദ്രവം. അതുവരെയുണ്ടായ നിയമസഭാ അക്രമത്തിന്റെ ദിശ അതോടെ ഈയൊരൊറ്റ സംഭവത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുകയായിരുന്നു. തമിഴകം മറക്കാത്ത, അണികള്‍ ഇന്നും അഭിമാനംകൊള്ളുന്ന 'അമ്മ'യുടെ ദ്രൗപദീശപഥവും തുടര്‍ന്നായിരുന്നു. ' സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇനി എന്നീ നിയമസഭയിലേക്ക് കയറാനാകുമോ അന്നു മാത്രമേ താനിനി ഇവിടെ വരികയുള്ളൂ...' അണികള്‍ അതേറ്റുപിടിച്ചതോടെ ശപഥത്തിന്റെ സ്വരം മാറി.
കരുണാനിധി മന്ത്രിസഭയെ അധികാരത്തില്‍ നിന്നിറക്കാതെ ഇനി അവിടെ തിരികെ കയറില്ലെന്നായിരുന്നു ജയലളിത പറഞ്ഞതെന്നായി. അഴിഞ്ഞുലഞ്ഞ മുടിയും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ ജയലളിതയുടെ ചിത്രവും പിറ്റേന്ന് അച്ചടിച്ചിറങ്ങി. രാജീവ് ഗാന്ധിയുടെ ആശിര്‍വാദത്തോടെ കോണ്‍ഗ്രസുമായുള്ള അണ്ണാഡിഎംകെ കൂട്ടുകെട്ടിന്റെ തുടക്കവും അവിടെ നിന്നായിരുന്നു.
ഡിഎംകെയ്ക്ക് എല്‍ടിടിഇയുമായി ബന്ധമുണ്ടെന്ന ആരോപണവും ഈ സമയത്ത് ശക്തമായുയര്‍ന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയും തമിഴ്‌നാട്ടിലെ ക്രമസമാധാനം തകരാറിലായെന്നും കാണിച്ച് സംസ്ഥാനത്ത് കേന്ദ്രം രാഷ്ട്രപതിഭരണവും ഏര്‍പ്പെടുത്തി. തൊട്ടുപിറകെ 1991ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സംഖ്യമുണ്ടാക്കിയായിരുന്നു അണ്ണാഡിഎംകെ മത്സരിച്ചത്. 1989ലെ തിരഞ്ഞെടുപ്പില്‍ ജാനകീപക്ഷമെന്നു തിരിഞ്ഞ് മത്സരിച്ചിരുന്നവരും ആ പോരാട്ടത്തില്‍ ജയലളിതയ്‌ക്കൊപ്പം ചേര്‍ന്നു.
രാജീവ് ഗാന്ധിയുടെ മരണത്തെത്തുടര്‍ന്നുള്ള സഹതാപതരംഗം കൂടി ആഞ്ഞടിച്ചതോടെ 91ലെ തിരഞ്ഞെടുപ്പില്‍ കരുണാനിധിയെ നിലംപരിശാക്കി ജയലളിത സര്‍ക്കാര്‍ അധികാരത്തിലേക്ക്. ഡിഎംകെയ്ക്കും സഖ്യകക്ഷികള്‍ക്കും ആകെ ലഭിച്ചത് ഏഴു സീറ്റ്. അതില്‍ രണ്ടെണ്ണം മാത്രം ഡിഎംകെയ്ക്ക്.
അണ്ണാഡിഎംകെയ്ക്കാകട്ടെ മത്സരിച്ച 168 സീറ്റില്‍ 164 ഇടത്തും വിജയം. കോണ്‍ഗ്രസ് മത്സരിച്ച 65ല്‍ 60 സീറ്റും ലഭിച്ചു. വിരുദുനഗറില്‍ നിന്നു ജയിച്ച ഐസിഎസ്(എസ്‌സിഎസ്) സ്ഥാനാര്‍ഥി സഞ്ജയ് രാമസ്വാമിക്കും അണ്ണാഡിഎംകെകോണ്‍ഗ്രസ് പിന്തുണയുണ്ടായിരുന്നു. അങ്ങനെ ആകെയുള്ള 234ല്‍ 225 സീറ്റും സ്വന്തമാക്കി ജയലളിത അധികാരത്തിലെത്തി. ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്നു കഷ്ടിച്ച് വിജയിച്ച കരുണാനിധി തന്റെ സ്ഥാനം രാജിവച്ചതോടെ ഡിഎംകെയുടെ പതനം പൂര്‍ത്തിയാകുകയായിരുന്നു.
അഞ്ചുവര്‍ഷക്കാലം തമിഴ്‌നാട് ജയലളിത തികച്ചു ഭരിക്കുകയും ചെയ്തു. എംജിആറിന്റെ പകരക്കാരിയെന്ന സ്ഥാനത്തേക്ക് കടന്നു വന്ന് തമിഴ്‌നാടിന്റെ 'അമ്മ'യായി ജയലളിത നിലയുറപ്പിക്കുന്നതും അങ്ങനെയാണ്.

ഇപ്പോഴും രാഷ്ട്രീയനിരീക്ഷകര്‍ പറയുന്ന ഒരു കാര്യമുണ്ട്: ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയമടക്കം ജയലളിതയുടെ പല നേട്ടങ്ങള്‍ക്കു പിന്നിലും തമിഴ്‌നാട്ടിലെ സ്ത്രീവോട്ടര്‍മാരുടെ പിന്തുണയുണ്ട്. പടിപടിയായുള്ള മദ്യനിരോധനമുള്‍പ്പെടെ സ്ത്രീസൗഹൃദ പ്രവര്‍ത്തനങ്ങളേറെയുണ്ട് 'അമ്മ'യുടെ ക്രെഡിറ്റില്‍. പക്ഷേ ഡിഎംകെയാകട്ടെ പൊതുവെ സ്ത്രീവിരുദ്ധപക്ഷമായാണ് വിലയിരുത്തുന്നത്, അല്ലെങ്കില്‍ അണ്ണാഡിഎംകെയാല്‍ പിന്‍കാലത്ത് 'ലേബല്‍' ചെയ്യപ്പെട്ടത്.
ആ നിര്‍ണായക രാഷ്ട്രീയനീക്കത്തിനു തുടക്കമിട്ടതില്‍ 1989ലെ ജയലളിതക്കു നേരെയുണ്ടായ നിയമസഭാ ആക്രമണത്തിനുണ്ടായിരുന്ന പങ്കും ചെറുതല്ലെന്ന് കാലം തെളിയിക്കുകയും ചെയ്തു
https://www.facebook.com/Malayalivartha



























