തമിഴ് രാഷ്ട്രീയം പിടിച്ചടക്കാന്‍ ബിജെപിയും, ഡിഎംകെയും കരുക്കള്‍ നീക്കുന്നു

ജയലളിതയ്ക്ക് ശേഷം തമിഴ് രാഷ്ട്രീയം കലങ്ങി മറിയുമെന്നു ഉറപ്പായി. പനീര്‍സെല്‍വത്തെ എഐഎഡിഎംകെ മുഖ്യമന്ത്രിയാക്കിയെങ്കിലും തമിഴ് രാഷ്രീയം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്.
തമിഴകത്തിന്റെ ഹൃദയം കീഴടക്കിയ ജയലളിതയ്ക്ക് ശേഷം എഐഎഡിഎംകെയില്‍ ഈ രീതിയിലുള്ള നേതാക്കളില്ല. ഈ അവസരം ലക്ഷ്യമിട്ട് മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നീക്കങ്ങള്‍ ശക്തമാണ്. ഡിഎംകെയും, കോണ്‍ഗ്രസ്സും മാത്രമല്ല തമിഴ്‌നാട് ബിജെപിയുടെയും ഒരു രാഷ്ടീയ ലക്ഷ്യമാണ്. നോര്‍ത്ത് ഇന്ത്യ പോലെ ദക്ഷിണേന്ത്യ കീഴടക്കുകയാണ് നരേന്ദ്രമോദിയുടെയും, അമിത്ഷായുടെയും ലക്ഷ്യം.
അതിനു പ്രധാനമായും തമിഴ്‌നാട് കൂടെ വേണം. പക്ഷെ ദ്രാവിഡ രാഷ്ട്രീയത്തില്‍ ബിജെപിക്ക് വേരുകളില്ല. ശക്തരായ നേതാക്കളുമില്ല. പക്ഷെ കേന്ദ്രഭരണത്തിന്റെ ചുവട് പിടിച്ച് തമിഴ്‌നാട്ടില്‍ എങ്ങിനേയും വേരുറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജയലളിതയുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് പറന്നെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ലക്ഷ്യം മറ്റൊന്നായിരുന്നില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗബലമുള്ള എ.ഐഡിഎംകെയെ ഒപ്പം നിര്‍ത്തുക തത്ക്കാലം ബിജെപിക്ക് പരമപ്രധാനമാണ്.
രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തത് കണക്കിലെടുക്കുമ്‌ബോള്‍ പ്രത്യേകിച്ചും. എം.ജി.ആര്‍. മരിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ അടിത്തറ വിപുലമാക്കുന്നതിന് വലിയശ്രമം നടത്തിയിരുന്നു. കോണ്‍ഗ്രസ് തനിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട 1989ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പലതവണ രാജീവ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി.
എ.ഐഡിഎംകെ രണ്ടായി പിരിഞ്ഞ സാഹചര്യത്തില്‍പ്പോലും കോണ്‍ഗ്രസിന് മുന്നേറ്റമുണ്ടാക്കാനായില്ല. കരുണാനിധിയുടെ നേതൃത്വത്തില്‍ ഡി.എം.കെ. അധികാരത്തിലെത്തി. ദ്രാവിഡ രാഷ്ട്രീയമാണ് തമിഴ്‌നാടിനെ നിയന്ത്രിക്കുന്നത് എന്ന് അന്ന് രാജീവ് തിരിച്ചറിയുകയും ചെയ്തു.
ഇന്ന് രാജീവിന്റെ റോളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അന്നത്തെ കോണ്‍ഗ്രസ് തീരുമാനത്തില്‍ നിന്നും വിഭിന്നമായി അണ്ണാ ഡി.എം.കെ.യുമായി ബന്ധമുണ്ടാക്കി തമിഴ്‌നാട്ടില്‍ സ്വാധീനമുറപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവാണ് മുഖ്യ റോളില്‍.
ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്ബിദുരൈയുമായി വെങ്കയ്യയ്ക്ക് നല്ല ബന്ധമുണ്ട്. ജയലളിത രോഗക്കിടക്കയില്‍ ആയപ്പോള്‍ തമ്ബിദുരൈയെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി. ശ്രമം നടത്തിയിരുന്നു. . പക്ഷേ,ശശികല ആ നീക്കത്തിന് തടയിട്ടു.
ഇക്കഴിഞ്ഞ ഒക്ടോബര്‍7 ന് രാഹുല്‍ഗാന്ധി ചെന്നൈയില്‍ അപ്പോളൊ ആസ്പത്രിയിലെത്തി ജയയുടെ രോഗവിവരം തിരക്കിയതിന് പിന്നില്‍ പിന്നില്‍ ശശികലയായിരുന്നെന്നാണ് എഐ എഡിഎംകെ. പറയുന്നത്. പക്ഷെ ഇപ്പോള്‍ ശശികലയുടെ തന്നെ നോമിനിയായി പനീര്‍സെല്‍വം മുഖ്യമന്ത്രിയുടെ കസേരയില്‍ എത്തിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത നീക്കം എന്ത് എന്ന് ബിജെപിയും, ഡിഎംകെയും, കോണ്‍ഗ്രസ്സും തലപുകയ്ക്കുന്നത്.
https://www.facebook.com/Malayalivartha



























