അണിയറയിൽനിന്ന് അരങ്ങത്തേക്ക് -ശശികലയുടെ ലക്‌ഷ്യം പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം

ജയലളിതയുടെ അവസാന യാത്രയിലും പതിവ് പോലെ ശശികല കൂടെ ഉണ്ടായിരുന്നു. കണ്ണീർ തടാകം ഘനീഭവിച്ചുണ്ടായ ശിലപോലെ ,ഉറ്റബന്ധുവിനെപ്പോലെ അന്ത്യകർമങ്ങൾ ചെയ്ത് പൊതുദർശനവേളയിലും വിലാപയാത്രയിലുമെല്ലാം ശശികല ഒപ്പം നിന്നു. പ്രധാനമന്ത്രിയടക്കം ജയയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു മടങ്ങിയവരെല്ലാം ശശികലയെ ആശ്വസിപ്പിക്കാനും വണങ്ങാനും മറന്നില്ല. ശശികലയുടെ അവിഹിത ഇടപാടുകൾ ജയലളിതയെ അറിയിച്ച നരേന്ദ്ര മോദി പോലും അതെല്ലാം മറന്നു തലയിൽ കൈവച്ചാണ് ആശ്വസിപ്പിച്ചത്. കുറ്റം പറയരുതല്ലോ, ശശികലയുടെ മനസ്സിലും ഒന്നുമില്ല. മോദിയെ കണ്ടപ്പോൾ ശശികല വിതുമ്പി പോയി.
പാർട്ടിയിലോ ഭരണത്തിലോ അധികാരമേതുമില്ല, ശശികലയ്ക്ക്.എന്നിരുന്നാലും ജയയുടെ കുടുംബാംഗത്തെപ്പോലെയാണു ശശികലയെ ലോകം അംഗീകരിക്കുന്നതെന്നു വ്യക്തം. അതു തന്നെയാണു ശശികലയുടെ രാഷ്ട്രീയസാധ്യതയും.
ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുംമുൻപേ അണ്ണാ ഡിഎംകെ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പുതിയ നേതാവായി പനീർസെൽവത്തെ തിരഞ്ഞെടുത്തു. രണ്ടു മണിക്കൂറിനകം അദ്ദേഹം പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.തേവർ സമുദായാംഗമായ പനീർസെൽവത്തിന്റെ തിരഞ്ഞെടുപ്പിന് അതേ സമുദായാംഗമായ ശശികലയും പിന്തുണച്ചു. അങ്ങിനെയെങ്കിൽ എന്താകും പനീർസെൽവത്തിന്റെ പ്രത്യുപകാരം?അണ്ണാ ഡിഎംകെയെ സംബന്ധിച്ചിടത്തോളം സുപ്രീം കമാൻഡർ പദവിയെന്നു കരുതപ്പെടുന്ന ജനറൽ സെക്രട്ടറിപദത്തിൽ കുറഞ്ഞതെന്തിങ്കിലും ശശികല സ്വീകരിക്കുമോ?
ജയലളിത ഒഴിച്ചിട്ട പോയസ് ഗാർഡനിലെ വേദ നിലയത്തിൽ ശശികല താമസം തുടങ്ങിക്കഴിഞ്ഞു. 'അമ്മ പ്രവേശനം നിഷേധിച്ച നടരാജനും ചിന്നമ്മയെ അനുഗമിച്ച് അവിടെ എത്തി. ഇനി പാർട്ടുടെ നേതൃത്വവും മുഖ്യമന്ത്രി സ്ഥാനവും സ്വപ്നം കാണുന്ന ശശികലക്കു മുന്നിൽ സി ബി ഐ എന്ന ഒരു ബാലികേറാ മല കൂടി ബാക്കിയുണ്ട്.
ജയലളിതയുടെ മരണം സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ജയലളിതയുടെ മരണത്തിനു പിന്നിൽ ശശികലയുടെ കൈകളുണ്ടെന്ന അഭ്യൂഹങ്ങൾക്ക് പ്രചാരണം കൂടിത്തുടങ്ങിക്കഴിഞ്ഞു. 2011
ലും ജയയെ വിഷം നൽകി കൊല്ലാനുള്ള ശ്രമങ്ങൾ നടന്നു എന്ന ആരോപണം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ആരോപണങ്ങളെ അതിജീവിക്കാൻ ശശികലക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണാം. തങ്ങളുടെ എല്ലാമായ അമ്മയുടെ മരണത്തിനു ഉത്തരവാദി എന്ന് കരുതുന്നവരെ തമിഴ് മക്കൾ എങ്ങിനെ സ്വീകരിക്കുമെന്നും.
https://www.facebook.com/Malayalivartha



























