ജയയുടെ മരണം ദുരൂഹത നീക്കാന്‍ അന്വേഷണം നടത്തണമെന്ന് തമിഴ്‌നാട്ടില്‍ നിന്നും മുറവിളി ഉയരുന്നു: പ്രധാനമന്ത്രിയുടെ നിലപാട് നിര്‍ണായകം

ജയയുടെ മരണം സുതാര്യവും വ്യക്തവുമായ അന്വേഷണം നടത്തണമെന്നുള്ള ആവശ്യം ശക്തമാകുന്നു. അമ്മയെ ജീവനുതുല്യം സ്‌നേഹിച്ചിരുന്ന തമിഴ്മക്കളുടെ അവകാശമാണിതെന്നും വിവിധ ചെറുപാര്‍ട്ടികള്‍ ആരോപിക്കുന്നു. മെഡിക്കല്‍ ബുള്ളറ്റിനില്‍ കാര്യങ്ങള്‍ മറയ്ക്കാന്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്ന ചോദ്യവും ശക്തമാണ്. പിന്നീട് ഒരവസരത്തില്‍ ശ്വാസകോശത്തിലെ അണുബാധയാണ് ജയലളിതയുടെ രോഗം എന്നും വ്യക്തമാക്കി. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ 5 ാം തിയതി ജയലളിത മരിച്ചതിന് ശേഷമാണ് സെപ്റ്റിസെമിയ എന്ന രോഗമായിരുന്നു അവരെ അലട്ടിയിരുന്നത് എന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. രക്തത്തില്‍ കടുത്ത അണുബാധ അല്ലെങ്കില്‍ വിഷബാധയുണ്ടാകുന്ന അവസ്ഥയാണ് സെപ്റ്റിസെമിയ. രക്തത്തിലേക്ക് പല മാര്‍ഗങ്ങളിലൂടെ അണുക്കള്‍ കയറുന്നതാണ് രോഗ കാരണം. രക്തത്തിലൂടെ മറ്റ് പല അവയവങ്ങളിലേക്കും ഈ രോഗാണുക്കള്‍ പടരുകയും ചെയ്യാം. കിഡ്‌നി, മൂത്രാശയം,അടിവയര്‍, ശ്വാസകോശം, എന്നിവിടങ്ങളിലെ അണുബാധകളും സെപ്റ്റീസിമിയയിലേക്ക് നയിക്കാറുണ്ട്.
ഗുരുതരമായ മുറിവുകള്‍, വാര്‍ധക്യം, ബ്ലഡ് കാന്‍സര്‍, എച്ച്‌ഐവി, സ്റ്റിറോയ്ഡ് കുത്തിവയ്ക്കല്‍, കീമോതെറാപ്പി എന്നിവയാണ് പ്രധാനമായും ഈ രോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍. ശക്തമായ പനി, നിര്‍ജലീകരണം, ശ്വാസതടസം, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക ഇവയൊക്കെയാണ് സാധാരണയായി ഈ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍. ഇതോടെ ആരോഗ്യം നശിക്കുകയും രക്തയോട്ടം കുറയുകയും ചെയ്യും. ഇതേത്തുടര്‍ന്ന് ഓര്‍മ്മ ശക്തി കുറയുകയും നിരന്തരമായ ഛര്‍ദ്ദി ഉണ്ടാവുകയും ചെയ്യാറുണ്ട്. കൂടാതെ രോഗപ്രതിരോധ ശേഷി തീര്‍ത്തും മോശമാവുകയും ചെയ്യും. അപ്പോളോ ആശുപത്രിയില്‍ നിന്ന് ഇടയ്ക്കിടെ പുറത്ത് വിട്ടിരുന്ന മെഡിക്കല്‍ ബുള്ളറ്റിനുകളില്‍ നിന്ന് ജയലളിത ഈ രോഗാവസ്ഥകളിലൂടെ കടന്നുപോയിരുന്നു എന്ന് മനസിലാക്കാവുന്നതാണ്. ഈ രോഗം മൂര്‍ച്ഛിക്കുന്നതിലൂടെ ശരീരത്തിന് വ്യാപകമായ വീക്കമുണ്ടാവുകയും ചെയ്യും. ഈ സാഹചര്യത്തില്‍ കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യത വളരെ കൂടുതലാണ്. സെപ്‌സിസ് അവസ്ഥയിലേക്ക് കടന്നാല്‍ രോഗിയെ രക്ഷിക്കാന്‍ ഇസിഎംഒ (എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രേയ്ന്‍ ഓക്‌സിജനേഷന്‍) നല്‍കുകയാണ് പതിവ്.രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുമ്പോഴും ശ്വാസകോശം വഴി ഓക്‌സിജന്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുള്ളപ്പോഴുമാണ് ഇസിഎംഒ നല്‍കാറ്. രക്തത്തില്‍ ഓക്‌സിജന്റെ അളവ് നിലനിര്‍ത്തി രോഗിയെ രക്ഷിക്കാനുള്ള അവസാന ശ്രമമാണിത്. മസ്തിഷ്‌ക മരണം ഒഴിവാക്കുക എന്നതും ഇതിന്റെ മറ്റൊരു ലക്ഷ്യമാണ്. ഈ അവസ്ഥകളിലൂടെയെല്ലാം കടന്ന് പോയ ശേഷമാണ് ജയലളിതയ്ക്ക് മരണം സംഭവിച്ചത്. എന്നാല്‍ ജയ കടന്നുപോയ അവസ്ഥകളെക്കുറിച്ചോ അവര്‍ സ്വീകരിച്ചിരുന്ന മരുന്നുകളെക്കുറിച്ചോ ഒന്നും തന്നെ ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ഏതായലും വിഷയത്തില്‍ ഇടപെടല്‍ നടത്തേണ്ടത് കേന്ദ്രമാണെന്നിരിക്കെ നിലവിലുള്ള ജയയുടെ വിശ്വസ്തരെ പിണക്കാന്‍ കേന്ദ്രത്തിന് താത്പര്യമില്ല.
മരണത്തിന് ഉത്തരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത് നടി ഗൗതമി എഴുതിയ കത്താണ് ഇപ്പോള്‍ പ്രധാന സംസാരവിഷയം. ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ ചികിത്സ, രോഗം കുറഞ്ഞതായുള്ള വാര്‍ത്ത, അപ്രതീക്ഷിതമായ മരണം തുടങ്ങിയ സാഹചര്യങ്ങളെല്ലാം സംശയാസ്പദമാണെന്ന് ഗൗതമി തന്റെ പോസ്റ്റില്‍ പറയുന്നു. ഈ കാര്യങ്ങളെയെല്ലാം സംബന്ധിച്ച് ആദ്യംമുതല്‍തന്നെ വിവരങ്ങള്‍ മൂടിവയ്ക്കപ്പെട്ടിരുന്നു.
ചികിത്സയിലായിരുന്ന ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. പ്രമുഖരായ പലരും അവരെ സന്ദര്‍ശിക്കാന്‍ ആസ്പത്രിയിലെത്തിയിരുന്നെങ്കിലും ആര്‍ക്കും അവരെ നേരിട്ടു കാണുന്നതിന് അവസരം ലഭിച്ചില്ല. തമിഴ്‌നാടിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും നേതാവുമായിരുന്ന ജയലളിതയെ ഇത്രയധികം രഹസ്യസ്വഭാവത്തോടെ മറ്റുള്ളവരില്‍നിന്ന് അകറ്റിനിര്‍ത്തിയത് എന്തിനായിരുന്നു? ആരായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ തമിഴ്‌നാട്ടിലെ ജനങ്ങളുടെ മനസ്സിലുണ്ട്.
ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാക്കളെ സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പ്രത്യേകിച്ച് ഇപ്രകാരമൊരു ദുരന്തത്തിനു പിന്നിലെ കാരണങ്ങള്‍ ഒരു കാരണവശാലും ചോദ്യംചെയ്യപ്പെടാതെ പോകരുത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നടപടിയെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഗൗതമി പറയുന്നു. പക്ഷേ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ ഈ ആവശ്യം ഉന്നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്രവും സംസ്ഥാവനും കരുതലോടെയാണ് വിഷയത്തെ കാണുന്നത്. സമ്മര്‍ദ്ദം കൂടുന്ന മുറക്ക് കേന്ദ്രം അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha



























