മകളും വേലക്കാരനും കൊല്ലപ്പെട്ട കേസില്‍ കുറ്റവിമുക്തരാക്കിയ മാതാപിതാക്കള്‍ ജയില്‍ മോചിതരായി; ലൈംഗിക ബന്ധത്തിനിടെ കൊല്ലപ്പെട്ടെന്ന മൊഴി എങ്ങുമെത്തുന്നില്ല

ആരുഷി തല്‍വാര്‍, ഹേംരാജ് ഇരട്ടക്കൊലപാതക കേസില്‍ കോടതി കുറ്റവിമുക്തരാക്കിയ രാജേഷ് തല്‍വാര്‍, നൂപുര്‍ തല്‍വാര്‍ എന്നിവര്‍ ജയില്‍ മോചിതരായി. അതേസമയം അരുഷി കൊലക്കേസില്‍ ആരാണ് പ്രതിയെന്നതിനെ ചൊല്ലി ദുരൂഹത തുടരുകയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിഞ്ഞിരുന്ന ദമ്പതികളുടെ ശിക്ഷ കഴിഞ്ഞ ദിവസം അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഏകദേശം നാലുവര്‍ഷത്തോടടുത്ത് ജയിലില്‍ കഴിഞ്ഞ തല്‍വാര്‍ ദമ്പതികള്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ദാസ്‌ന ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. നൂപുര്‍ തല്‍വാറിന്റെ നോയിഡയിലെ വീട്ടിലേക്കാണ് ഇരുവരും പോയത്. വീടു വരെ പൊലീസും ദമ്പതികളെ പിന്തുടര്‍ന്നിരുന്നു. ജയിലിനു പുറത്തു മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ വന്‍ജനാവലിയും ഉണ്ടായിരുന്നു. തന്റെ കക്ഷികളെ കേസില്‍ കുടുക്കുന്നതിനായി ചിലര്‍ ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ തെറ്റായ തെളിവുകളാണ് പ്രതികള്‍ക്കെതിരായി സമര്‍പ്പിച്ചതെന്നും തല്‍വാര്‍ ദമ്പതികളുടെ അഭിഭാഷകന്‍ ആരോപിച്ചു.
2008 മെയ് 16നാണ് ആരുഷി തല്‍വാറിനെ നോയ്ഡയിലെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം വീട്ടിലെ ജോലിക്കാരനായ ഹേംരാജിനെ മരിച്ച നിലയില്‍ വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തി. അരുതാത്ത സാഹചര്യത്തില്‍ കണ്ട ആരുഷിയെയും ഹേംരാജിനെയും ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

മകളുടെയും വീട്ടുജോലിക്കാരന്റെയും മരണം ദുരഭിമാനക്കൊലയാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. എന്നാല്‍ കേസില്‍ ആകെയുണ്ടായിരുന്ന രണ്ട് പ്രതികളെ വെറുതെ വിട്ടതോടെ കൊലപാതകം ചെയ്തത് ആരാണെന്നോ കൊലപാതക കാരണം എന്താണെന്നോ ദുരൂഹമായി തുടരുകയാണ്. ആരുഷിയും ഹേംരാജും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന മൊഴികളാണ് ഒന്നിലധികം ഡോക്ടര്‍മാര്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഒരു പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോക്ടേഴ്‌സിന്റെ റിപ്പോര്‍ട്ടിനെ എതിര്‍ത്തും പറയുന്നുണ്ട്.

ഹേംരാജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോ. നരേഷ് രാജ് ആണ് ലൈംഗിക ബന്ധം നടന്നിരിക്കാമെന്നതിന്റെ സൂചന ആദ്യം നല്‍കിയത്. ലൈംഗിക ബന്ധം നടക്കുമ്പോളെന്ന പോലെ ഹേംരാജിന്റെ ജനനേന്ദ്രിയം വലുപ്പം വച്ചിരുന്നതായി ഡോ. നരേഷ് വെളിപ്പെടുത്തി. അതിനാല്‍ ലൈംഗിക ബന്ധം നടക്കുന്നതിനിടയിലോ അതിന് തയ്യാറെടുക്കുന്നതിന് തൊട്ടുമുന്‍പോ ആണ് ഹേംരാജ് കൊല്ലപ്പെട്ടതെന്ന് അലഹാബാദ് ഹൈക്കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഡോ. നരേഷ് വെളിപ്പെടുത്തി. അതേസമയം ഇത് എങ്ങനെ മനസിലായെന്ന ചോദ്യത്തിന് തന്റെ ലൈംഗികാനുഭവങ്ങളുടെ വെളിച്ചത്തില്‍ പറയുന്നതാണെന്നായിരുന്നു നരേഷിന്റെ വിചിത്രമായ വാദം.

കൊല്ലപ്പെട്ട ഇരുവരും തമ്മില്‍ ലൈംഗികബന്ധം നടന്നുവെന്നതിന്റെ സൂചന നല്‍കിയ മറ്റൊരാള്‍ ആരുഷിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോ. സുനില്‍ ദോഹ്‌രയാണ്. ആരുഷിയുടെ വജൈനല്‍ കാവിറ്റിയില്‍ ലൈംഗിക സ്രവങ്ങള്‍ക്ക് സമാനമായ ഒരു വെളുത്ത ദ്രവം കണ്ടെത്തിയിരുന്നതായി ഡോ. സുനില്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ആരുഷിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ കോടതിയില്‍ നല്‍കിയ ആദ്യത്തെ മൂന്ന് മൊഴികളിലോ ഡോ. സുനില്‍ ഇക്കാര്യം പറഞ്ഞിട്ടില്ല. കോടതിയില്‍ നല്‍കിയ നാലാമത്തെ മൊഴിയിലാണ് ഡോ. സുനില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തല്‍വാര്‍ ദമ്പതികള്‍ക്കെതിരെ സി.ബി.ഐ പ്രധാന തെളിവാക്കിയത് ഡോ. സുനിലിന്റെ നാലാമത്തെ മൊഴിയാണ്.

ആരുഷിയും ഹേംരാജും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് മുന്നാമത് ഒരു ഡോക്ടര്‍ കൂടി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫോസന്‍സിക് വിദഗ്ധനായ ഡോ. മൊഹീന്ദര്‍ സിംഗ് ദഹിയയാണ് അത്. കൊലപാതകം നടന്ന നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റ് ഡോ. മൊഹീന്ദര്‍ സന്ദര്‍ശിച്ചിരുന്നു. ആരുഷിയുടെ കിടക്കയില്‍ അദ്ദേഹം ഹേംരാജിന്റെ രക്തം കണ്ടെത്തിയിരുന്നു. ഇത് വഴിവിട്ട ബന്ധത്തിന്റെ തെളിവായി ഡോ. മൊഹീന്ദര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പിന്നീട് ഫോറന്‍സിക് പരിശോധനയില്‍ ഈ വാദം തള്ളിപ്പോയി.

അതേസമയം മൂന്ന് ഡോക്ടര്‍മാരുടേയും വാദങ്ങളെ തള്ളിക്കളയുകയാണ് പ്രമുഖ ഗൈനക്കേളജിസ്റ്റ് ഡോ. ഊര്‍മ്മിള ശര്‍മ്മ. ആരുഷിയുടെ വജൈനല്‍ കാവിറ്റിയില്‍ കണ്ടെത്തിയെന്ന് പറയുന്ന വെള്ള ദ്രവം ആര്‍ത്തവമായ പെണ്‍കുട്ടികളില്‍ സാധാരണ കാണാറുള്ളതാണെന്ന് ഡോ. ഊര്‍മ്മിള പറഞ്ഞു. അത് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്നതാണ്. ഹേംരാജിന്റെ ജനനേന്ദ്രിയത്തിന്റെ വലുപ്പം വര്‍ധിച്ചത് മൃതദേഹം അഴുകാന്‍ തുടങ്ങിയതിനാലാണെന്നും അത് ലൈംഗികബന്ധത്തിന്റെ തെളിവല്ലെന്നും ഡോ. ഊര്‍മ്മിള പറഞ്ഞു.
https://www.facebook.com/Malayalivartha



























