എൻ.ഡി.ടി.വിയിൽ വാർത്തമുക്കൽ വിവാദവുമായി മാനേജിങ് എഡിറ്റർ രംഗത്ത്

എൻ.ഡി.ടി.വിയിൽ വാർത്തമുക്കൽ വിവാദവുമായി മാനേജിങ് എഡിറ്റർ ശ്രീനിവാസൻ ജെയിൻ രംഗത്ത്. റിപ്പോർട്ടറായ മാനസ് പ്രതാപ് സിങ്ങും താനും തയാറാക്കിയ,ബി.ജെ.പി നേതാവ് അമിത് ഷായുടെ മകൻ ജെയ് ഷാക്ക് എതിരായ അഴിമതി ആരോപണം സംബന്ധിച്ച റിപ്പോർട്ട് എൻ.ഡി.ടി.വി വെബ്സൈറ്റിൽനിന്ന് എടുത്തുമാറ്റിയെന്ന് ശ്രീനിവാസൻ ഒക്ടോബർ 17ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള ബി.ജെ.പിയുടെ കടന്നുകയറ്റത്തിന് ഇരയായ എൻ.ഡി.ടി.വി സ്വന്തം മാധ്യമ പ്രവർത്തകരുടെ വാർത്ത മുക്കിയെന്നാണ് പരാതി.
ജെയിൻ ഉൾപ്പെടെയുള്ള തന്റെ സഹപ്രവർത്തകർ വാർത്ത മുക്കിയ കഥകളുമായി മുൻ അവതാരക ബർഖ ദത്തും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ നേതൃത്വവുമായുള്ള ചാനൽ മേധാവികളുടെ ഒത്തുതീർപ്പുകൾ ബർക്ക പുറത്തുവിട്ടതോടെ എൻ.ഡി.ടി.വി മേധാവി പ്രണോയ് റോയി അടക്കമുള്ളവർ പ്രതിക്കൂട്ടിലായി. ‘നിയമപരമായ സൂക്ഷ്മ പരിശോധനക്ക്’ വേണ്ടിയാണ് എന്നാണ് ചാനലിന്റെ അഭിഭാഷകർ പറഞ്ഞതെന്നും വാർത്ത പുനഃസ്ഥാപിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, എൻ.ഡി.ടി.വി വാർത്തകൾക്കുമേൽ ‘കോടാലി’ വെക്കുന്നത് ആദ്യമല്ലെന്നും തങ്ങളെ പോലുള്ള ചിലർ ഇത്തരം പ്രശ്നങ്ങളിൽ മാനേജ്മെന്റുമായി പോരാടിയപ്പോൾ ധാർമികത പറയുന്നവർ മൗനം പാലിക്കുകയായിരുന്നുവെന്നും ബർഖ ദത്ത് പ്രതികരിച്ചു. വാർത്ത മുമ്പ് മുക്കിയതും സംപ്രേഷണത്തിന് അനുവദിക്കാതിരുന്നതുമെല്ലാം ജെയിൻ അടക്കമുള്ളവർക്ക് അറിയാമായിരുന്നു. എന്നിട്ടും അവർ മാനേജ്മന്റ് തീരുമാനത്തെ പിന്തുണക്കുകയോ നിശ്ശബ്ദത പാലിക്കുകയോ ചെയ്തു. മുൻ നേവി മേധാവിയുമായി നിതിൻ ഖോക്കലെ നടത്തിയ അഭിമുഖം പിൻവലിച്ചു.
ജയന്തി നടേശന്റെ നികുതി വിവാദത്തെക്കുറിച്ച് വാർത്ത ചെയ്യുന്നതിൽനിന്ന് തന്നെ തടഞ്ഞു. റോബർട്ട് വാദ്രയെക്കുറിച്ച് വാർത്ത ചെയ്തതിന്റെ പേരിൽ അനുഭവിക്കാൻ ഒന്നുമില്ല. ചിദംബരവുമായുള്ള തന്റെ അഭിമുഖം മിന്നലാക്രമണത്തിന്റെ പേരിൽ പിൻവലിച്ചു. ഇത് ചോദ്യംചെയ്തതിന് വാർത്തകൾ അവതരിപ്പിക്കുന്നതിൽനിന്ന് തന്നെ ഒഴിവാക്കി. ന്യൂസ് റൂമിൽ മോശമായ അന്തരീക്ഷമാണ് തനിക്ക് നേരിടേണ്ടിവന്നത്. വ്യവസ്ഥക്ക് എതിരായ പോരാളികളാണ് എൻ.ഡി.ടി.വി എന്ന് സ്വയം പറയുമ്പോൾ താൻ ചിരിച്ചാൽ ക്ഷമിക്കുക. സെൻസർഷിപ്പിനെതിരെ നിലപാട് എടുത്തതിന് തനിക്ക് വില നൽകേണ്ടിവന്നു. എൻ.ഡി.ടി.വി ഇരയോ പോരാളിയോ അല്ലെന്നും ബർഖ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























