എയിംസ് ആശുപത്രിയിലെ ബാലികയുടെ മരണം; സർക്കാർ മൗനം പാലിക്കുന്നു; പ്രതിഷേധവുമായി പ്രതിപക്ഷം

എയിംസ് ആശുപത്രിയിൽ നിശ്ചിതസമയത്ത് ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് മരണത്തിന് കീഴടങ്ങിയ ഒൻപതുവയസുകാരിക്ക് ആശുപത്രിയിൽ നിന്നും ആംബുലൻസും അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് പിതാവ് മൃതദേഹം ചുമലിലേറ്റി നാല് കിലോമീറ്റർ നടന്നാണ് വീട്ടിലെത്തിയത്. ബിഹാറിന്റെ തലസ്ഥാനമായ പാട്നയിലായിരുന്നു സംഭവം. ഈ സംഭവത്തിൽ ബീഹാർ സർക്കാർ മൗനം പാലിക്കുകയാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ഇതിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്.
രാംബാലക്കിന്റെ മകൾ ഒൻപതുവയസുകാരിയായ റോഷൻ കുമാരിയെ ചൊവ്വാഴ്ചയാണ് കടുത്തപനിമൂലം എയിംസ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്. ആറുദിവസം മുമ്പാണ് പെൺകുട്ടിക്ക് ഗുരുതര രോഗം പിടിപെട്ടത്. ആശുപത്രി കൗണ്ടറിലെ ക്യൂവിൽ നിൽക്കുമ്പോൾ ഭാര്യ ഒാടിയെത്തി മകളുടെ നില ഗുരുതരമാണെന്ന് അറിയിച്ചു. ഉടൻ ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് കൗണ്ടറിലെ ജീവനക്കാരനോട് ഇരുവരും യാചിച്ചെങ്കിലും കുട്ടിയെ പ്രവേശിപ്പിക്കാൻ തയാറായില്ല. കൂടാതെ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ട് ഇവരെ മാറ്റിനിർത്തുകയും ചെയ്തു. ഒപിയിൽ കാണിക്കാനായിരുന്നു അധികൃതരുടെ നിർദേശം.
ഒപിയിലെ വരിയിൽ അവസാനമായിനിന്ന രാംബാലക്ക് കുട്ടിയെ ഡോക്ടറെ എത്രയും വേഗം കാണിക്കാൻ ശ്രമിച്ചെങ്കിലും അധികൃതർ സമ്മതിച്ചില്ല. രാംബാലക് ഒപി ടിക്കറ്റ് രജിസ്ട്രേഷനെല്ലാം പൂർത്തിയാക്കി എത്തിയപ്പോഴേക്കും കുട്ടി മരിച്ചു. മരണശേഷം എയിംസിൽ ആംബുലൻസ് നിഷേധിക്കുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കാൻ അധികൃതർ ആംബുലൻസ് നൽകാത്തതിനെതുടർന്ന് രാംബാലക് കുട്ടിയുടെ മൃതദേഹവും തോളിലേറ്റി നാല് കിലോമീറ്റർ അകലെയുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് നടന്നുപോയി. ഇവിടെനിന്നും ഓട്ടോറിക്ഷയിലാണ് രാംബാലകും ഭാര്യയും മകളുടെ മൃതദേഹവുമായി വീട്ടിലേക്ക് മടങ്ങിയത്.
സംഭവത്തെക്കുറിച്ച് ഒരു വിവരവും തനിക്ക് ലഭിച്ചിരുന്നില്ലെന്നാണ് എയിംസ് ഡയറക്ടർ ഡോ. പ്രഭാത്കുമാർ സിങ്പറയുന്നത്. അത്യാസന്ന നിലയിലെ രോഗികളെ എത്തിക്കുമ്പോൾ തിരിച്ചറിയൽ കാർഡ് ചോദിക്കാറില്ലെന്നും ചികിത്സ വൈകിയതിന്റെ കാരണം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























