ഒരുകാലത്ത് ശബരി മലയില്‍ പോകുന്നവരെല്ലാം ഒരു സചിത്ര അയ്യപ്പ ചരിതം വാങ്ങും; അയ്യപ്പന്റെ ചരിതം എത്ര വായിച്ചാലും മതിവരാതെ വായിക്കുന്നവരുമുണ്ട്; എന്നാല്‍ സ്ത്രീ പ്രവേശനത്തിലൂടെ അതിലെ പല ഭാഗങ്ങളും മാറ്റേണ്ടി വരും
സ്ത്രീകള്‍ക്കു ശബരിമലയില്‍ പ്രായഭേദമെന്യേ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ക്ഷേത്രാചാരങ്ങള്‍ക്കും വിശ്വാസത്തിനും നേരെയുള്ള കടന്നുകയറ്റമാണെന്ന വിമര്‍ശനം ശക്തമാകുകയാണ്. പത്തിനും അമ്പതിനുമിടെ പ്രായമുള്ള സ്ത്രീകള്‍ കയറാന്‍ പാടില്ലെന്നു പന്തളം കൊട്ടാരവും താഴമണ്‍ തന്ത്രികുടുംബവും നിലപാടെടുത്തത് ശക്തമായ ഐതിഹ്യത്തിന്റെ പിന്‍ബലത്തിലാണ്.
അയ്യപ്പനെ കുറിച്ച് പല ഐതിഹ്യ കഥകള്‍ നിലവിലുണ്ടെങ്കിലും പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പ്രസിദ്ധം. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിലെത്തിയപ്പോള്‍ പമ്പാതീരത്ത് വച്ച് കഴുത്തില്‍ മണി കെട്ടിയ സുന്ദരനായ ഒരാണ്‍കുഞ്ഞിനെ കണ്ടെത്തി. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവില്‍ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം. കഴുത്തില്‍ സ്വര്‍ണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് മണികണ്ഠന്‍ എന്നു പേരിട്ട് രാജാവ് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.
ആയോധന കലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാല്‍ രാജ്ഞിയും മന്ത്രിയും ചേര്‍ന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു. ഇതിനായി മന്ത്രി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി വയറുവേദന അഭിനയിക്കുകയും ചെയ്തു. തുടര്‍ന്ന് കൊട്ടാരവൈദ്യന്‍ പുലിപ്പാല്‍ മരുന്നായി നിശ്ചയിച്ചു. ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാല്‍ കാട്ടില്‍ നിന്നും കൊണ്ടുവരാന്‍ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് പറഞ്ഞയക്കുന്നത്. എന്നാല്‍ മഹിഷിയെയും വധിച്ച് അയ്യപ്പന്‍ തന്റെ അവതാര ഉദ്ദേശം നടപ്പിലാക്കി.
തുടര്‍ന്ന് പുലിപ്പാല്‍ കറന്നെടുക്കുന്നതിനായി പുലികളേയും കൂട്ടി പുലിപ്പുറത്ത് അയ്യപ്പന്‍ കൊട്ടാരത്തിലേക്കു വന്നു. ഇതോടെ രാജ്ഞിയും മന്ത്രിയും അയ്യപ്പന്റെ ശക്തിക്കുമുമ്പില്‍ പതറി.ന'ന'അയ്യപ്പന്‍ ദൈവത്തിന്റെ പ്രതിരൂപമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവിനോട് അയ്യപ്പന്‍ തന്റെ അവതാരോദ്ദേശം പറഞ്ഞു. തുടര്‍ന്ന് അയ്യപ്പന്റെ നിര്‍ദേശപ്രകാരം ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അതിനായി സ്ഥാനം കണ്ടതും അയ്യപ്പനാണ്. അയ്യപ്പന്‍ തൊടുത്തു വിട്ട അമ്പിന്റെ സ്ഥാനത്താണ് ക്ഷേത്രം പണിതത്. ഇതാണ് ശബരിമല.
പുലിപ്പാല്‍ കൊണ്ടുവരാന്‍ കാട്ടിലേക്ക് പോകുമ്പോള്‍ തയ്യാറാക്കിയതാണ് ഇരുമുടിക്കെട്ട് എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തില്‍ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വര്‍ഷംതോറുമുള്ള തീര്‍ത്ഥയാത്രയും എന്നാണ് ഐതിഹ്യം.
ഇതോടൊപ്പം മത സൗഹാര്‍ദ്ദത്തിന്റെ കഥയും പ്രസിദ്ധമാണ്. വാവരുമായി ഏറ്റുമുട്ടുകയും തുടര്‍ന്ന് വാവര്‍ അയ്യപ്പന്റെ ഉറ്റ ചങ്ങാതിയായെന്നും കഥയുണ്ട്. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ശബരിമലയില്‍ വാവര്‍ക്ക് ഒരു സ്ഥാനം നല്‍കിയതെന്നും വിശ്വസിക്കുന്നു. എരുമേലി വാവരു പള്ളിയില്‍ കയറിയാണ് ഓരോ അയ്യപ്പനും ഇപ്പോഴും പേട്ട തുള്ളുന്നത്. ഇത് കൂടാതെ ബുദ്ധമതവുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. എങ്കിലും ഭക്തരുടെ മനസില്‍ പതിഞ്ഞ കഥയാണ് ഇത്.
ഈ ഐതിഹ്യത്തെയാണ് പലര്‍ വ്യാഖ്യാനം ചെയ്ത് പല രൂപത്തിലാക്കിയത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന സങ്കല്‍പ്പമാണ് ശബരിമല സ്ത്രീപ്രവേശനത്തിനു തടസമായി നിന്നത്. നൈഷ്ഠിക ത്രേതായുഗത്തില്‍ പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ശബരിമലയിലെ ധര്‍മ്മശാസ്താ വിഗ്രഹത്തില്‍ അയ്യപ്പസ്വാമി വിലയം പ്രാപിക്കുകയായിരുന്നുവെന്നാണ് സങ്കല്‍പ്പം.ധര്‍മ്മശാസ്താവ് കലിയുഗത്തില്‍ മണികണ്ഠനായി അവതരിച്ചത് ചില പ്രത്യേക ലക്ഷ്യത്തോടെയായിരുന്നുവെന്ന് അയ്യപ്പചരിതങ്ങളില്‍ പറയുന്നു. മഹിഷീനിഗ്രഹം അതില്‍ ഒന്നുമാത്രമാണ്. തന്റെ അവതാര ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് അദ്ദേഹം ശബരിമലയിലെ ധര്‍മ്മശാസ്താ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചതെന്നാണ് ഐതിഹ്യം.
അയ്യപ്പന്‍ മണികണ്ഠനായി ഭൂമിയില്‍ അവതരിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ധര്‍മ്മശാസ്താ ക്ഷേത്രങ്ങളുണ്ടായിരുന്നു. അതിലൊന്നു മാത്രമാണ് ശബരിമല. വിഷ്ണുശൈവ ശക്തികളുടെ സംഗമത്തില്‍ സൃഷ്ടിക്കപ്പെട്ട ധര്‍മ്മശാസ്താവ് സ്വര്‍ഗസ്ഥനാണ്. പൂര്‍ണ, പുഷ്‌കല എന്നീ പത്‌നിമാര്‍ ധര്‍മ്മാസ്താവിന് ഉണ്ടെന്നും ഐതിഹ്യം. എന്നാല്‍ ശാസ്താവിന്റെ പുനര്‍ജന്മമായ അയ്യപ്പന്‍ ബ്രഹ്മചര്യം പാലിക്കുന്നു എന്നതിനാലാണ് 10 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല സന്നിധാനത്ത് വിലക്കേര്‍പ്പെടുത്തിയത്.
എതിര്‍വാദം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത് മാളികപ്പുറത്തമ്മയുടെ ഐതിഹ്യമാണ്. മാളികപ്പുറത്തമ്മ ശബരിമലയില്‍ അയ്യപ്പസ്വാമിയുടെ ഇടതുഭാഗത്ത് വസിക്കുന്നതിനാല്‍ കാമുകീസങ്കല്‍പ്പമാണെന്നാണു വാദം. ഇതിന് പിന്‍ബലമേകുന്ന ചലച്ചിത്രങ്ങളും ചിത്രകഥകളും ഐതിഹ്യവും നിലവിലുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. ഐതിഹ്യം തെറ്റാണെന്നാണ് പന്തളം കൊട്ടാരത്തിന്റെ വാദം. മാളികപ്പുറത്തമ്മ പന്തളം കൊട്ടാരത്തിന്റെ പരദേവതയായ മധുരമീനാക്ഷിയാണെന്ന് ഐതിഹ്യങ്ങളുടേയും ചരിത്രരേഖകളുടേയും പിന്‍ബലത്തോടെ അവര്‍ വാദിക്കുന്നു. തീര്‍ച്ചയായും അയ്യപ്പചരിതത്തിന്റെ കാര്യത്തില്‍ അവസാന വാക്ക് പന്തളം കൊട്ടാരത്തിന്റേതാണെന്ന് താഴമണ്‍ തന്ത്രിമാരും പറയുന്നു.
മാളികപ്പുറത്തമ്മയുടെ ശരംകുത്തിയാല്‍ എഴുന്നള്ളത്തിനു പിന്നിലെ ഐതിഹ്യത്തിന് രണ്ടു പക്ഷമുണ്ട്. മഹിഷിയുടെ മൃതദേഹത്തില്‍ നിന്നുയിര്‍ക്കൊണ്ട ദേവീചൈതന്യം തന്നെ പത്‌നിയായി സ്വീകരിക്കണമെന്ന് മണികണ്ഠനോട് അപേക്ഷിച്ചെന്നും നൈഷ്ഠിക ബ്രഹ്മചാരിയായ തനിക്ക് അതിനു കഴിയില്ലെന്ന് മണികണ്ഠന്‍ മറുപടി നല്‍കിയെന്നുമാണ് മലയാളികള്‍ കേട്ടുപഠിച്ച ഐതിഹ്യം. ദേവിയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ ശബരിമലയില്‍ താന്റെ വാമഭാഗത്ത് കുടികൊള്ളാന്‍ മണികണ്ഠന്‍ അനുവാദം നല്‍കി. മണ്ഡല കാലത്ത് കന്നി അയ്യപ്പന്‍മാര്‍ എത്താതിരുന്നാല്‍ അന്ന് മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കാമെന്നായിരുന്നു വാഗ്ദാനമെന്നും ഐതിഹ്യത്തിലുണ്ട്. ഇതിനാലാണ് മകരവിളക്കിനു ശേഷം ശരംകുത്തിയിലേക്ക് മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത് നടക്കുന്നത്.
ശരംകുത്തിയില്‍ കന്നി അയ്യപ്പന്‍മാര്‍ തറച്ച ശരം കണ്ട് ദുഃഖിതയായി മടങ്ങുന്ന മാളികപ്പുറത്തമ്മ വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നാണ് ഒരു വിഭാഗം ഭക്തരുടെ വിശ്വാസം. മാളികപ്പുറത്തമ്മ മധുരമീനാക്ഷിയാണെന്ന പന്തളം കൊട്ടാരത്തിന്റെ നിലപാട് ഇതിനു വിരുദ്ധമാണ്.ധര്‍മ്മശാസ്താക്ഷേത്രം എന്ന പേര് അയ്യപ്പക്ഷേത്രം എന്നു മാറ്റാന്‍ കഴിഞ്ഞ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത് അയ്യപ്പന്റെ ബ്രഹ്മചര്യനിഷ്ഠ കോടതിക്കു മുന്നില്‍ അവതരിപ്പിക്കാനായാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.
ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പേരു മാറ്റേണ്ടെന്നു തീരുമാനിച്ചത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ്. യുഗങ്ങള്‍ക്കപ്പുറമാണ് ധര്‍മ്മ ശാസ്താവിന്റെ ചരിത്രം. എന്നാല്‍ എ.ഡി ഏഴാം നൂറ്റാണ്ടിനു ശേഷമാണ് അയ്യപ്പ സ്വാമിയുടെ അവതാരം നടക്കുന്നതെന്നും ചരിത്രമതം. മണികണ്ഠന്റെ ജനനവും ജീവിതവും തെളിയിക്കുന്ന ചരിത്ര രേഖകളുണ്ട്. പന്തളം കൊട്ടാരം, ചീരപ്പന്‍ചിറ കളരി, അക്കാലത്ത് മണികണ്ഠന്‍ ഉപയോഗിച്ചിരുന്ന വാളും മറ്റ് ആയുധങ്ങളും, എരുമേലിയില്‍ അയ്യപ്പന്റെ ആഗമനം വ്യക്തമാക്കുന്ന സ്ഥലങ്ങള്‍ എല്ലാം ചരിത്ര രേഖകളാണെന്ന് വ്യക്തം.
https://www.facebook.com/Malayalivartha