അബ്‍ദുൾ കലാം ഉള്‍പ്പെടെയുള്ളവരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് രാജ്യത്തിന്റെ പുരോഗതിക്കായി പിറന്ന മണ്ണും ദേവാലയവും ത്യജിച്ച ഒരു കൂട്ടം ആളുകൾ; രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന ഒട്ടനവധി നേട്ടങ്ങള്‍ സമ്മാനിച്ച തുമ്പ ബഹിരാകാശ കേന്ദ്രം: വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ പള്ളിത്തുറ ദേവാലയത്തിനും സ്കൂളിനും പട്ടയം നല്‍കാന്‍ മന്ത്രിസഭ തീരുമാനം
1963 - ഫെബ്രുവരി മാസത്തിലെ ഒരു പ്രഭാതത്തില്‍, പള്ളിത്തുറ എന്ന കടലോര ഗ്രാമത്തിലെ, നാലു നൂറ്റാണ്ടിലേറെ ചരിത്രമുള്ള സെന്റ്.മേരി മഗ്ദലേന കത്തോലിക്ക പള്ളിയോട് ചേര്‍ന്ന ബിഷപ്പ് ഹൗസില്‍, ഒരു ജൈനമത വിശ്വസിയും, ഒരു ഹിന്ദുവും, ഒരു മുസല്‍മാനും , അന്നത്തെ ബിഷപ്പായിരുന്ന റവ. പീറ്റര്‍ ബര്‍ണാഡ് പെരേരയെ കാണുവാനെത്തി. വന്നവരുടെ ആഗമന ഉദ്ദേശം ഇതായിരുന്നു, ഭൂമിയുടെ കാന്തികമധ്യരേഖ (മാഗ്നെറ്റിക് ഇക്വേറ്റര്‍) കടന്നു പോകുന്ന സ്ഥലത്താണ് പള്ളിയും, ബിഷപ്പ് ഹൗസും സ്ഥിതി ചെയ്തിരുന്നത്, ആയതിനാല്‍ അവ അവിടെ നിന്ന് മാറ്റി സ്ഥാപിച്ചു, ഇന്‍ഡ്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിന് സഹായിക്കണം, എന്ന കാര്യം അഭ്യര്‍ത്ഥിക്കുന്നതിനായിരുന്നു.
പില്‍ക്കാലത്ത് ഇന്‍ഡ്യയുടെ ബഹിരാകാശ പദ്ധതികളുടെ ബുദ്ധികേന്ദ്രങ്ങളായി മാറിയ ആ സന്ദര്‍ശകര്‍, ജൈനമതക്കാരനായിരുന്ന ഡോക്ടര്‍ ശ്രീ.വിക്രം സാരാഭായി, ഹിന്ദുവായ പ്രൊഫസര്‍. ശ്രീ.സതീഷ് ധവാന്‍, മുസ്ലിമായ ഡോക്ടര്‍ ശ്രീ. അബ്‌ദുള്‍ കലാം എന്നിവരായിരുന്നു. അന്ന്, ഇന്ത്യന്‍ ബഹിരാകാശവകുപ്പോ, ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ.എസ്.ആര്‍.ഒ. യോ നിലവില്‍ വന്നിട്ടില്ലാ. റോക്കറ്റ് വിക്ഷേപിച്ച് പരിചയമുള്ള വിദഗ്ധരും രാജ്യത്തുണ്ടായിരുന്നില്ലാ. ഇന്ത്യന്‍ ന്യൂക്ലിയര്‍ പദ്ധതികളുടെ പിതാവ്' എന്നറിയപ്പെട്ടിരുന്ന, പാഴ്‌സിയായ ഡോക്ടര്‍. ഹോമി. ജെ. ബാബയുടെ നേതൃത്വവും, അമേരിക്കയിലെ നാസയില്‍ അയച്ച് ധൃതിയില്‍ പരിശീലനം നേടിയ ഏതാനും യുവ എന്‍ജിനിയര്‍മാരുടെ സാന്നിധ്യവും, 'അചഞ്ചലമായ ആത്മവിശ്വാസവും മാത്രമേ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനായി അവര്‍ക്ക് കൂട്ടായി ഉണ്ടായിരുന്നൊള്ളൂ.
പെട്ടെന്നൊരു മറുപടി പറയാതെ ബിഷപ്പ്, അവരോട് അടുത്ത ഞായറാഴ്ച കുര്‍ബാനയ്ക്ക് ശേഷം, പള്ളിയില്‍ വെച്ച് കാണാമെന്ന് അറിയിച്ചു. അന്നത്തെ ആ ഞായറാഴ്ച കുര്‍ബ്ബാനയ്ക്കിടയില്‍, ബിഷപ്പ് ആ മൂന്ന് ശാസ്ത്രജ്ഞമാര്‍ തന്നെ അറിയിച്ച കാര്യങ്ങള്‍, ഇടവകാംഗങ്ങളോട് വിവരിക്കുകയും, പള്ളിയും, ബിഷപ്പ് ഹൗസും, ചുറ്റുമുള്ള കെട്ടിടങ്ങളും കൈമാറ്റം ചെയ്യുവാന്‍, ആ തീരദേശ ഇടവക ജനങ്ങളോട് അനുവാദം ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് അവിടുത്തെ ഗ്രാമവാസികളായ മത്സ്യത്തൊഴിലാളികളും, പള്ളിക്കാരും, ബിഷപ്പും, ഒറ്റക്കെട്ടായി ആ ശാസ്ത്രജ്ഞമാരുടെ വാക്കുകള്‍ക്ക് പിന്തുണ നല്‍കുകയും, നിയമപരമായി പള്ളിയും, സ്ഥലവും അവര്‍ക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു.
പിന്നീട്, കാര്യങ്ങള്‍ വളരെ വേഗത്തിലായി. മേരി മഗ്ദലേന പള്ളിയും അടുത്തുള്ള ബിഷപ്പ് ഹൗസും 'തുമ്ബ ഇക്വറ്റേറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍' (TERLS) ആയി മാറ്റപ്പെട്ടു. ആദ്യ റോക്കറ്റ്' കൂട്ടിയോജിപ്പിച്ചത് പള്ളിയിലെ അള്‍ത്താരയ്ക്ക് മുമ്ബില്‍ വെച്ചാണ്. സമീപത്തെ ബിഷപ്പ് ഹൗസ്, വിക്ഷേപണകേന്ദ്രം ഡയറക്ടറുടെ ഓഫീസായി. പള്ളിക്കു മുന്നിലെ തെങ്ങിന്‍തോപ്പിലായിരുന്നു വിക്ഷേപണത്തറ. അടുത്തുള്ള പ്രൈമറി സ്കൂള്‍ കെട്ടിടം ആദ്യം ലോഞ്ച് ഓഫീസായും, പിന്നീട് ടെക്നിക്കല്‍ ലൈബ്രറിയായും രൂപംമാറി. അവിടുത്തെ പഴയൊരു കാലിത്തൊഴുത്ത് സ്പേസ് ലാബായി (ഇന്ത്യയിലെ ആദ്യ സ്പേസ് ലാബ്). 1963 നവംബര്‍ 21 ന് ചെറിയൊരു അമേരിക്കന്‍ നിര്‍മിത 'നൈക്ക്-അപാഷെ റോക്കറ്റ്' ആ പള്ളി അങ്കണത്തില്‍ നിന്ന് കുതിച്ചുയര്‍ന്നതോടെ, ഇന്ത്യയുടെ ബഹിരാകാശ ചരിത്ര പുസ്തകത്തിന്റെ, ആദ്യത്തെ അധ്യായം മതസൗഹാര്‍ദ്ദത്തിന്റെ തങ്കലിപികളാല്‍ എഴുതിചേര്‍ക്കപ്പെട്ടു.
പില്‍ക്കാലത്ത് രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന ഒട്ടനവധി നേട്ടങ്ങള്‍ തുമ്പ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുണ്ടായി. അയോദ്ധ്യയില്‍ പള്ളി പൊളിച്ചതിന്റെ പേരിൽ വര്‍ഷങ്ങളായി നടന്നുകൊണ്ടിരുന്ന നിയമപോരാട്ടം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാറിയിരിക്കുകയാണ്. എന്നാല്‍ ഇത്തരത്തിലുള്ള വഴക്കോ കലാപമോ ഒന്നുമില്ലാതെ തന്നെ രാജ്യത്തിന്റെ പുരോഗതിക്കായി പിറന്ന മണ്ണും ദേവാലയവും ഈ ഗ്രാമത്തിലുള്ളവർ ത്യജിക്കുകയായിരുന്നു. പകരം ഭൂമി സര്‍ക്കാര്‍ നല്‍കിയെങ്കിലും ഇവർക്ക് പട്ടയം നല്‍കിയിരുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ അന്നത്തെ തുമ്പ നിവാസികള്‍ക്ക് നീതി ലഭിച്ചിരിക്കുകയാണ്. പള്ളിത്തുറ ദേവാലയത്തിനും സ്കൂളിനും പട്ടയം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍.
https://www.facebook.com/Malayalivartha