ഫൊറന്‍സിക് സയന്‍സ് ലാബിലെ സ്ത്രീ ജീവനക്കാര്‍ ഉള്ളുലയ്ക്കുന്ന അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു
പൊലീസ് വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബിലെ ജീവനക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. പൊള്ളലേറ്റോ മുറിവേറ്റോ വികൃതമായ മൃതദേഹങ്ങള്‍ കണ്ടു മുഖം തിരിക്കാതെ, അടുത്തു ചെന്നു നൂലിഴ കീറി തെളിവുശേഖരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടവര്‍. ഡയറക്ടര്‍, ജോയിന്റ് ഡയറക്ടര്‍, അസിസ്റ്റന്റ് ഡയറക്ടര്‍, സയന്റിഫിക് ഓഫിസര്‍ തസ്തികകളിലായുള്ള 77 പേരില്‍ 53 സ്ത്രീകളാണുള്ളത്. കുറ്റകൃത്യങ്ങള്‍ നടക്കുന്നയിടത്തു നേരിട്ടെത്തുന്നവരും ലാബില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍.
സംസ്ഥാനത്ത് 19 പൊലീസ് ജില്ലകളുണ്ടെങ്കിലും എല്ലായിടത്തും ശാസ്ത്രീയ തെളിവു ശേഖരണത്തിനായി സയന്റിഫിക് ഓഫിസര്‍മാരില്ല. മിക്കയിടത്തും സിറ്റിയിലും റൂറലിലും ഒരാള്‍ മാത്രമാണുള്ളത്. അസിസ്റ്റന്റ് തസ്തിക ഉണ്ടെങ്കിലും ചിലയിടങ്ങളില്‍ നിയമനമായിട്ടില്ല. കുറ്റകൃത്യം നടന്നതു മലമുകളിലാണെങ്കിലും കാട്ടിലാണെങ്കിലും കടലിലാണെങ്കിലും സ്ത്രീകള്‍ തന്നെ കടന്നുചെല്ലണം. അസ്വാഭാവികമരണം കൊലപാതകമായി മാറാം എന്നതിനാല്‍ ശാസ്ത്രീയ തെളിവുശേഖരണം നിര്‍ബന്ധമാണ്. കോടതിയില്‍ വാദത്തിനു പോകുകയും വേണം.
ഈ സ്ത്രീജീവനക്കാര്‍ കുറ്റകൃത്യങ്ങളിലെ ശാസ്ത്രീയതെളിവുകള്‍ തേടുന്നത് ഉള്ളുകൊണ്ടു കരഞ്ഞുകൊണ്ടാണ്. 'വിറങ്ങലിച്ച കുഞ്ഞിക്കൈകള്‍ തൊട്ടപ്പോള്‍ ഞാന്‍ എന്റെ മകളേകുറിച്ച് ഓര്‍ത്തു. എന്റെ മകളുടെ അതേ പ്രായമുള്ള പെണ്‍കുഞ്ഞ്. അവളെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയശേഷം തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹവും തൊട്ടരികിലുണ്ടായിരുന്നു. എത്രയോ ദിവസം പിന്നീട് ഉറങ്ങാനായില്ല.....' അമ്മയെന്ന നിലയില്‍ ഏറ്റവും ദുര്‍ബലയായിപ്പോയ ആ നാളുകളെക്കുറിച്ച് തിരുവനന്തപുരത്തെ സയന്റിഫിക് ഓഫിസര്‍ പറഞ്ഞു.
മലകളും കുന്നുകളും കയറി മരണത്തെളിവുകള്‍ തേടി പോകുന്നതും വാഹനത്തിന്റെ ടയറിനടിയില്‍ സമയമേറെ ചെലവിടേണ്ടിവരുന്നതുമെല്ലാം അവര്‍ക്കു പുതുതല്ല. അവധിദിനങ്ങള്‍ പോലുമില്ലാതെ ജോലി ചെയ്യുമ്പോഴും പക്ഷേ, അവര്‍ പറയുന്നുണ്ട്; ഈ ജോലി ഞങ്ങള്‍ക്കു വലുതാണ്!
എട്ടുമാസം ഗര്‍ഭിണിയായിരിക്കെ കടലില്‍ സഞ്ചരിച്ചതിന്റെയും ബോട്ടുകളിലേക്കു വലിഞ്ഞുകയറിയതിന്റെയും അനുഭവമുള്ളവരുണ്ട്. കടുകുവറുക്കുന്ന മണം പോലും അസഹ്യമായ ഗര്‍ഭനാളുകളില്‍ അഴുകിയ മൃതദേഹങ്ങളുടെ ഗന്ധത്തിനിടയിലൂടെ സഞ്ചരിച്ചവരുണ്ട്.
കണ്ണീരു കലരുന്ന സംഭവങ്ങളാണേറെയും. പോക്‌സോ കേസുകളില്‍ ഇരകളായ കുഞ്ഞുങ്ങളുടെ നിസ്സഹായാവസ്ഥയും കുടുംബങ്ങളുടെ നോവുമാണ് അമ്മമാരെന്ന നിലയില്‍ ഏറ്റവും വേദനിപ്പിക്കുന്നതെന്നു സയന്റിഫിക് ഓഫിസര്‍മാര്‍ പറയുന്നു. ബോംബ് സ്‌ഫോടനമെന്നു പറഞ്ഞ് 23 കിലോമീറ്ററോളം കുന്നും മലകളും കയറിച്ചെന്നപ്പോള്‍ അതൊരു പടക്കം പൊട്ടിയ കേസായതുപോലെയുള്ള തമാശകളുമുണ്ട് ഈ കഥകളില്‍.
കൊല്ലത്തെ സയന്റിഫിക് ഓഫിസറുടെ വാക്കുകളിങ്ങനെ... 'ദേവനന്ദയെ കാണാതായ ദിവസവും രാത്രി വരെ അവിടെയുണ്ടായിരുന്നു. പ്രതീക്ഷകളൊക്കെ മാഞ്ഞു, പിറ്റേന്നു ജീവനറ്റു കിടന്ന കുഞ്ഞുശരീരം ഇന്‍ക്വസ്റ്റ് ചെയ്യേണ്ടിവന്നു എനിക്ക്. അവളുടെ കുഞ്ഞുടലില്‍ മുറിവുകളുണ്ടോ എന്നു നോക്കുമ്പോഴൊക്കെ എന്നിലെ അമ്മ പറഞ്ഞുകൊണ്ടേയിരുന്നു, കുഞ്ഞുങ്ങളെ കൃഷ്ണമണി പോലെ കാക്കണമെന്ന്...'!
https://www.facebook.com/Malayalivartha