കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...
‘കോവിഡ് വാക്സീന് പാർശ്വഫലങ്ങൾ ഉണ്ടാകാം’. കോവിഷീൽഡ് വാക്സീൻ നിർമാതാക്കളായ ഫാർമസ്യൂട്ടിക്കൽ കമ്പനി അസ്ട്രാസെനക യുകെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് പാർശ്വ ഫലങ്ങൾ സംബന്ധിച്ച ഈ വെളിപ്പെടുത്തൽ. ചില സാഹചര്യങ്ങളിൽ രക്തം കട്ടപിടിക്കാമെന്നും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയാമെന്നുമാണ് പ്രസ്തുത ഫാർമ കമ്പനിയുടെ റിപ്പോർട്ട്. കോവിഡ് വ്യാപനസമയത്ത് രണ്ടു ഡോസ് കോവീഷീൽഡ് വാക്സീൻ എടുത്തവരാണ് കേരളത്തിലെയും ഭൂരിപക്ഷം പേരും. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഇതു സംബന്ധിച്ച സംശയങ്ങൾ സമൂഹത്തിൽനിന്ന് മാറിയിട്ടില്ലെന്നതാണ് സത്യം. കോവിഡിന് ശേഷം പലർക്കും പലതരം അസുഖങ്ങളും രോഗലക്ഷണങ്ങളും വന്നതോടെ കോവിഡിന്റെ അനന്തര ഫലങ്ങളും വാക്സീന്റെ പാർശ്വഫലങ്ങളും സംബന്ധിച്ച് ആശങ്കകളും അഭ്യൂഹങ്ങളും ഉയര്‍ന്നു.
അതിനിടെയാണ് അസ്ട്രാസെനകയുടെ വെളിപ്പെടുത്തൽ.അത് വിവാദമായതിന് പിന്നാലെ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം. കോവിഷീൽഡ് വാക്സീന് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന വിവാദത്തിനിടെയാണു കേന്ദ്ര സർക്കാരിന്റെ നടപടി. എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുകളിലാണു വാക്സീൻ സർട്ടിഫിക്കറ്റിൽനിന്നുമോദി ‘അപ്രത്യക്ഷ’മായെന്ന വിവരം ആദ്യമെത്തിയത്.
കൊറോണ വൈറസിനെതിരെ ഇന്ത്യയുടെ കൂട്ടായ പോരാട്ടം എന്നെഴുതിയ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും നേരത്തെ ഉണ്ടായിരുന്നു. നിലവിൽ ‘കോവിഡ് 19നെതിരെ ഇന്ത്യ ഒരുമിച്ച് പോരാടും’ എന്ന വാക്യം മാത്രമാണുള്ളത്. പ്രധാനമന്ത്രിയുടെ പേരും സർട്ടിഫിക്കറ്റിൽനിന്നു നീക്കം ചെയ്തെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ 2022ൽ അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ഉത്തർപ്രദേശ്, ഉത്തരഖണ്ഡ്, മണിപ്പുർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റിൽനിന്ന് മോദിയുടെ ചിത്രം തിരഞ്ഞെടുപ്പു കമ്മിഷൻ ഇടപെട്ട് മാറ്റിയിരുന്നു.
‘‘കോവിഡ് വാക്സീൻ നൽകിയത് മൂലമാണ് കോവിഡിൽനിന്ന് അനേകം പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകളോ വാക്സീനുകളോ ഇല്ല. വളരെ ഗൗരവമേറിയ ഒരു രോഗബാധാ സാഹചര്യത്തിൽ വളരെ പാർശ്വഫലം കുറഞ്ഞും അതേസമയം രോഗങ്ങൾക്കെതിരെ മികച്ച ഫലം നൽകുന്നതുമായ വാക്സീനുകളാണ് ഗവേഷണത്തിലൂടെ കണ്ടെത്തുന്നത്. നിരവധി പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ പാർശ്വഫലങ്ങൾ ഏറ്റവും കുറഞ്ഞ വാക്സീനാണ് ജനങ്ങൾക്ക് നൽകുന്നത്. പാർശ്വഫലങ്ങൾ കണ്ടെത്തിയാൽ തുടർ ഗവേഷണങ്ങളിൽ പുതിയവ കണ്ടെത്തും. കോവിഡ് വാക്സീൻ സംബന്ധിച്ചും ഇതേ പാതയിലാണ് വൈദ്യശാസ്ത്രം മുന്നേറുന്നത്’ എന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
https://www.facebook.com/Malayalivartha