സർക്കാരിനെ വകവയ്ക്കാത്തവർ പോത്തൻകോടിനെ കാണുക! സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തന്‍കോട് പൂർണമായ അടച്ചിടലിലേക്ക് നീങ്ങുന്നു... ഒരു ഗ്രാമം മുഴുവൻ പൂർണമായും അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത് ഇതാദ്യമാണ്
റോഡിലിറങ്ങരുതെന്ന് സർക്കാർ ആവർത്തിക്കുമ്പോൾ അത് വകവയ്ക്കാത്തതിന്റെ ഫലമാണ് പോത്തൻകോടിനെ ഭീതിയിലാഴ്ത്തിയത്. സംസ്ഥാനത്തെ രണ്ടാമത്തെ കൊറോണ മരണം സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തന്‍കോട് പൂർണമായ അടച്ചിടലിലേക്ക് നീങ്ങുന്നു. ഒരു ഗ്രാമം മുഴുവൻ പൂർണമായും അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത് ഇതാദ്യമാണ്.
മരിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥന്‍ വാവറ അമ്പലം കൊച്ചാലുംമൂട് വീട്ടുവിളാകം വീട്ടില്‍ അബ്ദുള്‍ അസീസിന് (68) കൊറോണ രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്തതും രോഗം ബാധിതനായി ആശുപത്രിയിലാകും മുമ്പ് നിരവധിപേര്‍ പങ്കെടുത്ത വിവാഹം , മരണം തുടങ്ങിയ ചടങ്ങുകളില്‍ ഇയാളും കുടുംബവും സംബന്ധിച്ചതുമാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.
സമൂഹ വ്യാപനത്തിന്റെ സാധ്യത സർക്കാർ തള്ളുമ്പോഴും പോത്തൻകോട് സമൂഹ വ്യാപനം ഉണ്ടായെന്നാണ് സർക്കാർ കരുതുന്നത്. സംസ്ഥാന പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് വിരമിച്ച അബ്ദുള്‍ അസീസ് മാര്‍ച്ച് രണ്ടിന് പോത്തന്‍കോട് രാജശ്രീ ആഡിറ്റോറിയത്തില്‍ ബന്ധുവായ പ്രവാസിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു.
മകളുടെ വിവാഹം നടത്താന്‍ നാട്ടിലെത്തിയ പ്രവാസിക്കൊപ്പം വിവാഹം ക്ഷണിക്കാനും മറ്റ് ഏര്‍പ്പാടുകള്‍ക്കും അബ്ദുള്‍ അസീസും ഉണ്ടായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കകം പ്രവാസി തിരികെ പോകുകയും ചെയ്തു. അതിനുശേഷം അബ്ദുള്‍ അസീസ് മാര്‍ച്ച് 11ന് കബറടി , 18ന് കൊയ്ത്തൂര്‍ക്കോണം ജുമാ മസ്ജിദുകളില്‍ രണ്ട് മരണചടങ്ങുകളില്‍ അബ്ദുള്‍ അസീസ് സംബന്ധിച്ചു. മരണചടങ്ങുകളില്‍ കാസര്‍കോഡ്, തമിഴ്നാട് ഭാഗങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തിരുന്നു . ഇവര്‍ ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെ അയിരൂപ്പാറ ഫാര്‍മേഴ്സ് ബാങ്കിലെ ചിട്ടിലേലത്തിലും അബ്ദുള്‍ അസീസ് പങ്കുകൊണ്ടു. മാര്‍ച്ച് 21നാണ് അബ്ദുള്‍ അസീസിന് പനിയും ലക്ഷണങ്ങളുമുണ്ടായത്. വേങ്ങോട് പി..എച്ച്.സെന്ററില്‍ ചികിത്സ തേടി.
അഞ്ച് ദിവസത്തെ മരുന്ന് നല്‍കി ഡോക്ടര്‍ അബ്ദുള്‍ അസീസിനെ മടക്കി അയച്ചു. മരുന്ന് കഴിച്ചിട്ടും പനി കുറയാതെ വന്നപ്പോള്‍ മാര്‍ച്ച് 23ന് ഗോകുലം മെഡിക്കല്‍ കോളേജിലെത്തി . സംശയം തോന്നിയ അവര്‍ അന്ന് വൈകുന്നേരത്തോടെ ആംബുലന്‍സില്‍ അബ്ദുള്‍ അസീസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. ആദ്യസ്രവ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. ഇതിനിടെ ഹൃദ്രോഗ ലക്ഷണങ്ങളുണ്ടായ അബ്ദുള്‍ അസീസിനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു..
ഇവിടെ വച്ച് വീണ്ടും നടത്തിയ സ്രവ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലാക്കിയ അബ്ദുള്‍ അസീസ് ഇന്നലെയാണ് മരിച്ചത്. അബ്ദുള്‍ അസീസിന്റെ മരണ വാര്‍ത്തയറിഞ്ഞ ഇന്നലെ രാത്രി മുതല്‍ പ്രദേശമാകെ ഭീതിയിലാണ്. അബ്ദുള്‍ അസീസിന്റെ സഞ്ചാര പഥങ്ങള്‍ക്ക് പുറമേ കുടുംബശ്രീ പ്രവര്‍ത്തകയായ ഭാര്യ സുബൈദബീവിയുടെയും ഇവര്‍ക്കൊപ്പം താമസിക്കുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടറായ മകളുടെ യാത്രകളും സമൂഹവ്യാപനത്തിനുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. അബ്ദുള്‍ അസീസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയശേഷവും വാവറ അമ്പലത്തെ കുടുംബശ്രീയോഗത്തില്‍ സംബന്ധിച്ചതാണ് മറ്റൊരു ആശങ്ക.
അബ്ദുള്‍ അസീസിന് കൊറോണ സ്ഥരീകരിച്ചതോടെ കുടുംബാംഗങ്ങളെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വിവാഹ,മരണ ചടങ്ങുകളില്‍ സംബന്ധിച്ചവരും സ്വയം നിരീക്ഷണത്തിന് തയ്യാറായി രോഗവ്യാപനത്തെ ചുരുക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പൊലീസും ആരോഗ്യ വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha