മതാചാരപ്രകാരമുള്ള സംസ്‌കാരത്തിനു പേരു കേട്ട പാമ്പാടി ഐവര്‍മഠത്തില്‍ നിമജ്ജനത്തിനുള്ള അസ്ഥി സൂക്ഷിച്ച കലങ്ങള്‍ പെരുകി; വിറകും തീരാറായി!
മതാചാരപ്രകാരമുള്ള സംസ്‌കാരത്തിനു പേരു കേട്ട പാമ്പാടി ഐവര്‍മഠം കടവില്‍ മരിച്ചവരുടെ ബന്ധുക്കള്‍ പിതൃക്കള്‍ക്ക് മോക്ഷത്തിനുള്ള ദിവസങ്ങള്‍ എണ്ണി കഴിയുകയാണ്. ലോക മരണസംഖ്യ ആയിരങ്ങള്‍ വച്ചു ദിവസവും കൂടിക്കൊണ്ടിരിക്കുന്നതാണ് ഇവിടെ ആത്മാക്കള്‍ക്ക് മോക്ഷത്തിന് വഴിയില്ലാതാക്കിയിരിക്കുന്നത്.
ഇവിടെ സംസ്‌കരിച്ചവരുടെ, നിമജ്ജനത്തിനായി ശേഖരിച്ച അസ്ഥികള്‍ മണ്‍കലങ്ങളില്‍ ഇരിക്കുകയാണ്. 3 ദിവസം കഴിഞ്ഞു ചിതയില്‍ നിന്നു ശേഖരിച്ച് ഇവ നിളയില്‍ ഒഴുക്കുകയായിരുന്നു പതിവ്. ചിതയൊരുക്കാനുള്ള വിറക് വരും ദിവസങ്ങളില്‍ തീര്‍ന്നാല്‍ മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് എന്തു ചെയ്യും എന്ന ആശങ്ക വേറെ.
ഇവിടെ പുലകുളി അടിയന്തിര ചടങ്ങുകള്‍ ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ലോക് ഡൗണ്‍ കഴിഞ്ഞ് നിമജ്ജനം ചെയ്യാമെന്നു പറഞ്ഞ് അസ്ഥി ഇവിടെ തന്നെ സൂക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ബന്ധുക്കള്‍. ഇപ്പോള്‍ ലോക് ഡൗണ്‍ നീട്ടിയതോടെ പലരും ലോക് ഡൗണ്‍ തീരും വരെ ഇവിടെ തന്നെ അസ്ഥി അടങ്ങിയ കലം സൂക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ്. ഇതിനു പുറമേ, പുതുതായി സംസ്‌കരിക്കുന്ന മൃതദേഹങ്ങളുടെ അസ്ഥിയും സൂക്ഷിക്കേണ്ടി വരുമ്പോള്‍ സ്ഥലപരിമിതി തടസ്സമാവുന്നു.
നിലവില്‍ മൃതദേഹം സംസ്‌കരിക്കാന്‍ എത്തുന്നവരോട് 3 ദിവസം കഴിഞ്ഞ് വന്ന് അസ്ഥി കൈപ്പറ്റണമെന്നു നിര്‍ബന്ധമായി പറയുകയാണു ചെയ്യുന്നത്. 2 പേര്‍ മാത്രമേ അസ്ഥി കൈപ്പറ്റാന്‍ വരാവൂ എന്നും കര്‍ശനമായി നിര്‍ദേശിക്കുന്നുണ്ട്. ദിവസവും 15 വരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നുണ്ട്. പുലര്‍ച്ചെ പാമ്പാടിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. മൃതദേഹം സംസ്‌കരിച്ചതിനു പണമടച്ചതിന്റെ രശീത് കാണിക്കുന്നവരെ മാത്രമേ കടത്തിവിടുന്നുള്ളൂ. മൃതദേഹം സംസ്‌കരിക്കാനും 4 പേര്‍ മാത്രമേ എത്താവൂ എന്നും നിബന്ധനയുണ്ട്.
സാധാരണയായി ചിതയൊരുക്കാനുള്ള ജോലികള്‍ക്ക് 3 പേരെയാണ് നിയോഗിക്കുന്നത്. എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. ബലിതര്‍പ്പണ ചടങ്ങുകള്‍ക്കു ദിവസവും നൂറു കണക്കിനാളുകളാണു ഐവര്‍മഠം കടവില്‍ വന്നിരുന്നത്. അത് പൂര്‍ണമായും നിര്‍ത്തി. ലോക് ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ അസ്ഥി നിമജ്ജനത്തിനും ബലി തര്‍പ്പണത്തിനും ആളുകള്‍ കൂട്ടമായെത്തുമ്പോള്‍ ക്രമാതീതമായ തിരക്ക് ഇവിടെ ഉണ്ടാവുമോ എന്ന് ആശങ്ക ഉണ്ട്.
മരം വെട്ടാനും കീറാനും തൊഴിലാളികള്‍ ഇല്ലാത്തതും വിറക് ലഭ്യമല്ലാത്തതും സംസ്‌കാര ക്രിയകള്‍ ഏറ്റെടുത്തു നടത്തുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഒരു മൃതദേഹത്തിന് 300 മുതല്‍ 500 വരെ കിലോഗ്രാം വിറകു വേണം. കര്‍മങ്ങള്‍ ഏറ്റെടുത്തു നടത്തുന്നവരുടെ കയ്യില്‍ നിലവിലുള്ള സ്റ്റോക്ക് ഈ ആഴ്ച തീരും. അതിനകം വിറകു ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി എടുക്കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha