ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകം : മകന്റെ കൊല യാളിക്കു ശിക്ഷ കിട്ടിയെന്നറിഞ്ഞിട്ടും സന്തോഷത്തേക്കാളേറെ ദുഃഖസ്മൃതികളുമായി ഒരമ്മ!
2018 മാര്‍ച്ച് ഒന്നിനു മലയാറ്റൂര്‍ കുരിശുമുടി കാനനപാതയില്‍ ആറാം സ്ഥലത്തുവച്ച് കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുന്‍ കപ്യാര്‍ മലയാറ്റൂര്‍ വട്ടപ്പറമ്പന്‍ ജോണിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അമിതമദ്യപാനത്തെ തുടര്‍ന്നു ജോണിയെ കപ്യാര്‍ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. ഏപ്രിലില്‍ നടക്കുന്ന തിരുനാളിനു മുന്‍പ് ജോലിയില്‍ തിരികെ കയറ്റണമെന്നാവശ്യപ്പെട്ടു പ്രതി ജോണി ഫാ.സേവ്യറിനെ സ്ഥിരമായി ശല്യം ചെയ്തിരുന്നു.
സംഭവദിവസം മലയടിവാരത്തെ തീര്‍ഥാടക കേന്ദ്രത്തില്‍നിന്നു കത്തി കൈക്കലാക്കിയ ജോണി മലയിറങ്ങിവരികയായിരുന്ന ഫാ.സേവ്യറിനെ കുത്തി കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന്റെ കുറ്റപത്രം. മലയാറ്റൂര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഡോ. കൗസര്‍ എടപ്പഗത്താണ് സാക്ഷികളെ വിസ്തരിച്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.പി.രമേശ് ഹാജരായി.
മകന്റെ കൊലയാളിക്കു ശിക്ഷ കിട്ടിയെന്നറിഞ്ഞിട്ടും സന്തോഷത്തേക്കാളേറെ ദുഃഖസ്മൃതികളാണ് ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മയുടെ വാക്കുകളില്‍ ഉള്ളത്. എണ്‍പതാം വയസിലെത്തിയ ആ അമ്മ മകന്റെ മരണത്തെക്കുറിച്ച് പറഞ്ഞു തുടങ്ങി.
അപ്പന്റെ ഓര്‍മദിവസം വന്നപ്പോള്‍ പറഞ്ഞു ''അമ്മ വിഷമിക്കണ്ട, എല്ലാത്തിനും ഞാനൊപ്പമുണ്ടാകും'' എന്ന്. - ഡിസംബര്‍ 27-ന് കുര്‍ബാനയൊക്കെ ചൊല്ലി പോയതാണ്. ഇടയ്ക്കിടെ വിളിക്കും. എല്ലാം സത്യത്തോടെ മാത്രം ചെയ്തിരുന്ന അച്ചനെ അവര് ഇല്ലാതാക്കിയതിന്റെ സങ്കടം മാറിയിട്ടില്ല. ഇപ്പോള്‍ ഒരു ദിവസം പോലും മകനെ ഓര്‍ക്കാതെ ഉറങ്ങാറില്ല. - ത്രേസ്യാമ്മ പറയുന്നു. 'ഇപ്പം സന്ധ്യയ്ക്ക് ദിവസവും ബൈബിളെടുത്ത് പിള്ളേര് വായിക്കുമ്പോള്‍ ഓര്‍മ വരും, തല കറങ്ങി വീഴാന്‍ പോകുന്ന പോലെ തോന്നും. ചില രാത്രി സ്വപ്നം കാണും. എവിടെനിന്നോ വിളിച്ചുണര്‍ത്തുന്നതുപോലെ..''
മകന്റെ മരണശേഷം ഇളയ മകനൊപ്പം കണ്ണൂര്‍ വെള്ളാടിലുള്ള ത്രേസ്യാമ്മ പറയുന്നു, 'അന്നേ പലരും കേസ് കൊടുക്കാന്‍ പറഞ്ഞു. ചെയ്തില്ല, ദൈവത്തിന്റെ മകനല്ലേ, ദൈവം കൊടുത്തോളും. നമ്മള്‍ ദൈവത്തെ ഉപദ്രവിച്ചിട്ടുള്ള ആളല്ല, ഉപേക്ഷിച്ചിട്ടുമില്ല, ദൈവം ചെയ്‌തോളും. കൊന്നവനെ ഞാനിതുവരെ കണ്ടിട്ടില്ല. വീട്ടില്‍ പോയി അയാളുടെ ഭാര്യയെയും മകളെയും കണ്ടു. അങ്ങോട്ടും ഇങ്ങോട്ടും മാപ്പ് പറയാന്‍ പറഞ്ഞു. എനിക്കെന്റെ ദൈവം തന്നു, ഞാന്‍ ദൈവത്തിനു കൊടുത്തു. ദൈവം വിളിച്ചു കൊണ്ടു പോയി. പിന്നെ ഞാന്‍ കേസ് കൊടുത്താല്‍ എനിക്ക് തിരിച്ചു കിട്ടുമോ? ദൈവം തീരുമാനിക്കും. ഏത് തരത്തിലാണ് വേണ്ടതെന്ന്''!
എന്നാല്‍ സഹോദരന്‍ മനോജും സഹോദരി റോസമ്മയും പറയുന്നത് 'ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ ആള്‍ ശിക്ഷിക്കപ്പെട്ട വാര്‍ത്തയില്‍ സന്തോഷമുണ്ട്. എന്നാല്‍ ശിക്ഷിക്കപ്പെട്ടത് യഥാര്‍ഥ കുറ്റവാളിയല്ല ''എന്ന ആരോപണമാണ്. ''ആരാണ് സഹോദരന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയണമെന്ന് ആഗ്രഹമുണ്ട്. എന്തിനാണ് ചെയ്തതെന്നും അറിയണം. ജോണി സ്വന്തം ഇഷ്ടപ്രകാരം മാത്രമാണ് ഇത് ചെയ്തതെന്ന് വിശ്വസിക്കുന്നില്ല. ഇയാളുമായി പ്രശ്‌നമുണ്ടെന്ന് അറിഞ്ഞ് ആ സാഹചര്യം ചിലര്‍ ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് മനസിലായത്. ഫാ. സേവ്യര്‍ കൊലചെയ്യപ്പെടാന്‍ പോകുന്നു എന്ന് അറിയാവുന്നവര്‍ അവിടെ ഉണ്ടായിരുന്നു. ജോണി കത്തിയുമായി പോകുന്നെന്ന് വിളിച്ചു പറഞ്ഞവരുണ്ട്. അത് തടയേണ്ടവര്‍ തടഞ്ഞിരുന്നെങ്കില്‍ അങ്ങനെയൊരു സംഭവം ഉണ്ടാകില്ലായിരുന്നു.''
ഒരാള്‍ പോലും വിധി വരുന്ന വിവരം വിളിച്ചറിയിച്ചില്ല. വിധി വരുന്ന ദിവസം എറണാകുളത്ത് വരുമ്പോള്‍ മാധ്യമങ്ങളെ കാണണം, കാര്യങ്ങള്‍ പറയണം, പരാതി നല്‍കണം എന്നെല്ലാമാണ് കരുതിയിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ കാരണം അതിനു സാധിച്ചില്ല. എന്നു കരുതി ഞങ്ങള്‍ക്ക് പരാതി ഇല്ലെന്നു വരില്ല. സത്യം എന്നായാലും പുറത്തു വരണമെന്നാണ് ആഗ്രഹം. കേസ് നടക്കുമ്പോള്‍ കോടതിയില്‍ സാക്ഷിയായി വിളിച്ചെങ്കിലും അവിടെയും ഒന്നും പറയാന്‍ അവസരം കിട്ടിയില്ല. ഒരു കാര്യം പോലും ആരും ചോദിച്ചില്ല.'' - സഹോദരന്‍ മനോജ് പോള്‍ പറഞ്ഞു. സഹോദരന്റെ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കാനിരിക്കുകയാണ്. അന്ന് പലരും പിന്തിരിപ്പിച്ചതുകൊണ്ട് പരാതിയൊന്നും കൊടുത്തില്ല. കേസിന്റെ വിധി വരുന്നതിന് കാത്തിരിക്കുകയായിരുന്നു.
''ഫാദറിന്റെ സഹോദരങ്ങളായ ഞങ്ങള്‍ അന്നന്നത്തെ ആഹാരത്തിന് കൂലിപ്പണി ചെയ്തു ജീവിക്കുന്നവരാണ്. ആരോടും കലഹിച്ച് എന്തെങ്കിലും നേടാനുള്ള പ്രാപ്തിയുള്ളവരല്ല. മരണശേഷം കേസുകൊടുക്കാന്‍ പോകാന്‍ പോലും പറ്റാതിരുന്നത് അതുകൊണ്ടാണ്. പലരും പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. പൈസ വീട്ടില്‍ കൊണ്ടു പോയെന്ന് പറഞ്ഞവരുണ്ട്. ഞങ്ങളെ വന്നു കാണുമായിരുന്നു എന്നല്ലാതെ തെറ്റായി ഒന്നും സഹോദരന്‍ ചെയ്തിട്ടില്ല. 25 വര്‍ഷം നല്ല നിലയില്‍ വേല ചെയ്തയാളാണ്.''
യഥാര്‍ഥ സംഭവം പുറത്തു വരാതിരിക്കാന്‍ ചിലര്‍ മനപ്പൂര്‍വം സംഘടിപ്പിച്ച കൂടിക്കാഴ്ചയാണ് പ്രതിയുടെ ഭാര്യയുമായി നടന്നതെന്നാണ് സഹോദരന്‍ പറയുന്നത്. ''അവര്‍ക്ക് ഇങ്ങോട്ടു വന്ന് സംസാരിക്കാന്‍ പേടിയാണ്. അമ്മയും നമ്മള്‍ കുറച്ചു പേരും മാത്രം അവിടെ ചെന്ന് അവരെ കണ്ട് ആശ്വസിപ്പിക്കണം എന്ന് ചിലര്‍ ആവശ്യപ്പെട്ടിട്ടാണ് അന്ന് പോയത്. അവിടെ ചെന്നപ്പോള്‍ മാത്രമാണ് അതൊരു നാടകമാണെന്ന് മനസിലായത്. അമ്മ വിദ്യാഭ്യാസം ഇല്ലാത്ത ആളാണ്. പറയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നല്ലാതെ ഒന്നും പറയില്ല. ഞങ്ങള്‍ക്കും ഒന്നും പറയാന്‍ സാധിക്കാതെ പോയി.
അന്ന് അമ്മയും ജോണിയുടെ ഭാര്യ ആനിയും പരസ്പരം കെട്ടിപ്പിടിച്ചു കരഞ്ഞതും എല്ലാം ക്ഷമിക്കാമെന്നു പറഞ്ഞതുമെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതനുസരിച്ചായിരുന്നു. ഞങ്ങള്‍ മടങ്ങിയ പിന്നാലെ ജോണിയുടെ ഭാര്യ ആനി വിഷമം കൊണ്ട് തളര്‍ന്നു വീണതും ആശുപത്രിയിലാക്കി യതുമെല്ലാം വാര്‍ത്ത കണ്ടിരുന്നു. പക്ഷെ ഇതെല്ലാം മറ്റാര്‍ക്കോ വേണ്ടിയായിരുന്നു എന്ന് മനസിലാക്കാന്‍ വൈകി. ഫാദര്‍ മരിച്ചിട്ട് രണ്ടാണ്ടു കഴിഞ്ഞു. ഒരാള്‍ പോലും വിളിച്ച് ഈ വൃദ്ധയെ ഒന്ന് ആശ്വസിപ്പിക്കാനോ കേസിന്റെ കാര്യങ്ങള്‍ സംസാരിക്കാനോ കൂട്ടാക്കിയിട്ടില്ല.'' - റോസമ്മ പറഞ്ഞു.
ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണം നേരായ വഴിക്കു തന്നെയായിരുന്നെന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍ സിഐ: സജി മാര്‍ക്കോസ് പറഞ്ഞു. ''കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു പ്രതിയുടെ ആക്രമണം. കുത്തിയ ശേഷം പരുക്കേറ്റു കിടന്ന അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ചിലര്‍ മുതിര്‍ന്നപ്പോള്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് 'ഇവിടെ കിടന്നു ചാകട്ടെ' എന്നായിരുന്നു പ്രതി ജോണി പറഞ്ഞത്. ഇയാള്‍ സമീപത്തെ കടയില്‍ നിന്ന് കത്തി എടുത്തു കൊണ്ടു കുത്താന്‍ വരുന്നതിന്റെ വിഡിയോയും പൊലീസിനു ലഭിച്ചിരുന്നു. അച്ചന്‍ ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് മരുന്നു കഴിക്കുന്നതിനാല്‍ കുത്തേറ്റാല്‍ ആശുപത്രിയില്‍ എത്തുന്നതിനു മുമ്പ് രക്തം വാര്‍ന്നു മരിക്കും എന്നും പ്രതിക്ക് അറിയാമായിരുന്നു.
https://www.facebook.com/Malayalivartha