വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് ലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച അമേരിക്കയിലെ സുകുമാരക്കുറുപ്പ് അകത്ത്
വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് ലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച \'അമേരിക്കയിലെ സുകുമാരക്കുറുപ്പ്\' ഒടുവില്‍ അകത്തായി. നോര്‍ത്ത് കരോലിനയിലെ സഫയറില്‍ ജനവാസം കുറഞ്ഞ ഒരു മലയോരത്ത് ഒളിവില്‍ കഴിയുകയായിരുന്നു രണ്ടുവര്‍ഷം മുമ്പ് മരണമടഞ്ഞുവെന്ന് കരുതപ്പെട്ടിരുന്ന ജോസ് ലാന്റിഗ്വ. ഭാര്യ ഡാഫ്‌നെ സിംപ്‌സണും പിടിയിലായിട്ടുണ്ട്. തിരിച്ചറിയാനാവാത്തവിധം താടി വളര്‍ത്തിയും ചായം തേച്ചും മുഖത്ത് മാറ്റം വരുത്തിയിരുന്നു 62 കാരനായ ലാന്റിഗ്വ. ഒളിയിടത്തെ വീട്ടില്‍ ഉരുക്കുവാതിലുള്ള ഒരു രഹസ്യ അറ നിര്‍മ്മിച്ചിരുന്നു.
സുകുമാരക്കുറുപ്പിനെ പോലെ മറ്റൊരാളെ കൊലപ്പെടുത്തി ആയിരുന്നില്ല, ലാന്റിഗ്വ തട്ടിപ്പിന് കളമൊരുക്കിയത്. ഫ്‌ളോറിഡയില്‍ ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തുകയായിരുന്ന ലാന്റിഗ്വ ഒരു പ്രത്യേകതരം ചികിത്സയ്‌ക്കെന്ന് പറഞ്ഞ് വെനിസ്വേലയിലേക്ക് പോവുകയും 2013 ഏപ്രിലില്‍ അവിടെ വച്ച് മരണമടഞ്ഞുവെന്ന് ഭാര്യയുടെയും മകന്റെയും സഹായത്തോടെ ഇന്‍ഷ്വറന്‍സ് കമ്പനികളെ അറിയിക്കുകയുമായിരുന്നു. മരണമടഞ്ഞതിന്റെയും സംസ്‌കാരം നടത്തിയതിന്റെയുമൊക്കെ സര്‍ട്ടിഫിക്കറ്റുകളുമുണ്ടായിരുന്നു ഒപ്പം. പല പോളിസികള്‍ എടുത്തിരുന്നു. 80 ലക്ഷത്തോളം ഡോളര്‍ തട്ടിയെടുക്കാനായിരുന്നു ശ്രമം.
20 ലക്ഷം ഡോളര്‍ നല്‍കേണ്ടിയിരുന്ന \'ജനറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി\' തുക നല്‍കാന്‍ കൂട്ടാക്കിയില്ല. മരണത്തില്‍ സംശയമുണ്ടെന്നായി കമ്പനി. മരിച്ചുവെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ആശുപത്രിയില്‍ നിന്ന് 250 കിലോമീറ്ററോളം അകലെയായിരുന്നു സംസ്‌കാരം നടത്തിയെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെമിത്തേരി. ഇതായിരുന്നു സംശയത്തിന് ഇടയാക്കിയത്. കമ്പനി നല്‍കിയ പരാതിയെ തുടര്‍ന്ന് എഫ്.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് ലാന്റിഗ്വയെ കണ്ടെത്തിയത്.
ക്യൂബയില്‍ നിന്ന് ചെറുപ്പകാലത്ത് അമേരിക്കയില്‍ കുടിയേറിയ ലാന്റിഗ്വയുടെ ജീവിതം അടിമുടി ഒരു നുണക്കഥ പോലെയായിരുന്നു. നിരവധി ബിരുദങ്ങളുണ്ടെന്നും അമേരിക്കന്‍ സേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ട അയാള്‍ ഫ്‌ളോറിഡയില്‍ ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തി സമ്പന്നനാവുകയായിരുന്നു. സമുദ്ര തീരത്തെ മനോഹരമായ ഒരു അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കി ആര്‍ഭാടത്തോടെ ജീവിക്കുന്നതിനിടെ 2012ല്‍ ഫര്‍ണിച്ചര്‍ കട നഷ്ടത്തിലായി. കടം പെരുകി. ചികിത്സയ്‌ക്കെന്നുപറഞ്ഞ് വെനിസ്വേലയിലേക്ക് പോയത് കടം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ്.
അതിനിടെ അപ്പാര്‍ട്ട്‌മെന്റ് ആറ് ലക്ഷം ഡോളറിന് വിറ്റിരുന്നു. ഇങ്ങനെ കിട്ടിയ പണം ഉപയോഗിച്ചാണ് നോര്‍ത്ത് കരോലിനയില്‍ ഒളിത്താവളം പണിതത്.
എഫ്.ബി.ഐ അന്വേഷിക്കാന്‍ തുടങ്ങിയതും കള്ളങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു. അപ്പാര്‍ട്ട്‌മെന്റ് വിറ്റ പണം എങ്ങോട്ട് പോയെന്ന അന്വേഷണം നോര്‍ത്ത് കരോലിനയിലാണ് എത്തിച്ചത്. കെട്ടിടം പണിഞ്ഞവരില്‍ ഒരാളാണ് രഹസ്യ അറയുടെ കാര്യം വെളിപ്പെടുത്തിയത്. മരണ സര്‍ട്ടിഫിക്കറ്റ് മാത്രമല്ല, വെനിസ്വേലയില്‍ നിന്ന് അമേരിക്കയിലേക്ക് മടങ്ങാന്‍ ഉപയോഗിച്ച സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ പോലും വ്യാജമാണെന്ന് അതിനിടെ കണ്ടെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha