സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ ജനാധിപത്യത്തിന്റെ കാലനാകുമോ? 60 വയസ്സു കഴിഞ്ഞവര്‍ക്ക് ഭരിക്കാനുവുമോ? അപ്പൊ ഇനി പിണറായിക്ക് ഭരിക്കാന്‍ കഴിയുമോ? രാഷ്ട്രീയ നിരീക്ഷകനും, ചിന്തകനും, സാമ്പത്തിക വിദഗ്ധനുമായ ശ്രീ ജെയിംസ് വടക്കന്‍ പങ്കുവയ്ക്കുന്ന ശരിയായ ചിന്തകള്‍ ഇങ്ങനെ
നികുതി അടയ്ക്കുന്നവര്‍ക്കു മാത്രം വോട്ടവകാശം എന്ന 1919 ലെ തിരുവിതാംകൂര്‍ റെഗുലേഷനിലേക്കു കേരളം തിരിഞ്ഞു നടക്കുകയാണോ? എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത് .നോട്ടാ കേസിലെ സുപ്രീംകോടതി വിധിയുടെ അന്തസത്ത തന്നെ ഇല്ലാതാക്കുന്ന നീക്കമാണ് 60 വയസ്സു കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ബാലറ്റ്/പ്രോക്‌സി വോട്ട് എന്ന ആശയത്തിലേക്ക് എത്തിയ തീരുമാനം സൂചിപ്പിക്കുന്നത് .പോസ്റ്റല്‍ പ്രോക്‌സി വോട്ടു നിര്‍ദ്ദേശം കുടുംബാന്തരീക്ഷം തകര്‍ക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല . തിരഞ്ഞെടുപ്പിന്റെ രഹസ്യ സ്വഭാവം ഇത് ഇല്ലാതാക്കും.മക്കളുടെ രാഷ്ട്രീയ പാര്‍ട്ടിക്കുള്ളില്‍ വിശ്വസിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയിലേക്കാണ് ഇത് കൊണ്ടെത്തിക്കുന്നത് 60 വയസ്സു കഴിഞ്ഞവര്‍ക്കിനി കേരളത്തില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന രാ്ഷ്ട്രീയ സ്വാതന്ത്ര്യം ലഭിക്കില്ലേ എന്ന ചോദ്യം അതുകൊണ്ടാണ് ഉയരുന്നത് .
കേരളത്തിലെ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഭരണഘടനാ വിരുദ്ധമാകുകയാണ് .ബൂത്തില്‍ പോയി വോട്ടു ചെയ്യാന്‍ ആര്‍ക്കെങ്കിലും വോട്ടവകാശം നിഷേധിച്ചാല്‍ നിയമനടപടിയുമായി മുന്നോട്ടു പോകേണ്ട സാഹചര്യത്തിലേക്ക് എത്തും .ലോകത്തിലെ ഏറ്റവും നീളം കൂടിയ ഭരണഘടനയാണ് ഇന്ത്യയുടേത് 448 വകുപ്പുകള്‍ 25 ഭാഗങ്ങള്‍ 12 ഷെഡ്യൂളുകള്‍ എന്നിങ്ങനെയാണ് ഇന്ത്യന്‍ ഭരണഘടനയുടെ ക്രമീകരണം . അതില്‍ 5 വര്‍ഷം കൂടുമ്പോള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പു നടത്തണമെന്ന് 243 ഗ വകുപ്പ് പറയുന്നു .ഭരണഘടനയിലെ 5 മുതല്‍ 11 വരെയുള്ള വകുപ്പുകള്‍ പൗരത്വത്തെപറ്റിയാണ്. 12 മുതല്‍ 35 വരെയുള്ള വകുപ്പുകള്‍ മൗലികാവകാശങ്ങളെ സംബന്ധിക്കുന്നവയുമാണ് . ഈ വകുപ്പുകളൊക്കെ നിര്‍വീര്യമാക്കിക്കൊണ്ട് ആണെങ്കില്‍ പോലും 243 ഗ പ്രകാരം എന്തു സംഭവിച്ചാലും പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്ന കമ്മീഷന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടാണ് അംഗീകരിക്കാനാവാത്തത്.
അതില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ ബാലറ്റോ പ്രോക്‌സി ബാലറ്റോ ഒക്കെ നല്‍കാം എന്ന സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട് സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തിപ്പിനു പൗരന്റെ വോട്ടവകാശത്തെ സംബന്ധിച്ച രഹസ്യ സ്വഭാവത്തിനും ഘടകവിരുദ്ധമാണ്. അതുകൊണ്ടു തന്നെയാണ് ഇതിന് നിയമപരമായി നിലനില്‍പ്പില്ലാത്തതും.60 വയസ്സു കഴിഞ്ഞവരെ വീട്ടിലിരുത്തി തെരഞ്ഞെടുപ്പ് എന്നത് കൊറോണയുടെ മറവില്‍ അനുവദിച്ചു കൊടുത്താല്‍ നാളെ മറ്റൊരു വിഭാഗം പൗരന്മാരുടെ വോട്ടവകാശത്തിനും നിയന്ത്രണം കൊണ്ടു വന്നാല്‍ പിന്നെങ്ങനെ എതിര്‍ക്കാനാകും?.ഇത് ഗുരുതരമായ പ്രശ്‌നമാണ് .ജനാധിപത്യ രാജ്യത്ത് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് തീര്‍ത്തും പ്രതിഷേധാര്‍ഹമാണ് .ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം 48 ലക്ഷം പേരാണ് കേരളത്തില്‍ 60 വയസ്സു കഴിഞ്ഞവര്‍. 2015 ല്‍ ഇത് 40 ലക്ഷമായിരുന്നു. ദേശീയ ശരാശരി യെക്കാള്‍ ഇരട്ടിയിലധികമാണ് കേരളത്തിലെ 60 വയസ്സുകഴിഞ്ഞവര്‍.പഴയ രാജ ഭരണകാലത്തെ നിയമസഭ തെരഞ്ഞെടുപ്പ് ശൈലിയിലേക്കുള്ള ഒരു തിരിച്ചു പോക്കിനുള്ള തുടക്കമാകുമോ 60 വയസ്സുകഴിഞ്ഞവരെ വീട്ടിലിരുത്തിയുള്ള തിരഞ്ഞെടുപ്പു നീക്കം എന്ന് സ്വാഭാവികമായും സംശയിക്കാം ..അങ്ങനെയെങ്കില്‍ നമുക്ക് പഴയ തിരുവിതാംകൂര്‍ രാജഭരണ കാല നിയമസഭ തിരഞ്ഞെടുപ്പുകളെ പറ്റി ചിലകാര്യങ്ങള്‍ പരിശോധിക്കാം.
തിരുവിതാംകൂര്‍ നിയമനിര്‍മ്മാണ സമിതി അഥവാ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ 1919 സെപ്തംബര്‍ ആറിലെ റെഗുലേഷന്‍ അനുസരിച്ചാണ് പരിഷ്‌കരിച്ചത് . അംഗസംഖ്യ പരമാവധി 25 ആയി വര്‍ദ്ധിപ്പിക്കുകയും പതിനൊന്ന് അനുദ്യോഗസ്ഥ അംഗങ്ങളില്‍ 8 പേര്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരിക്കാന്‍ വ്യവസ്ഥ ചെയ്യുകയും ചെയിതു . അവരില്‍ നാലു പേര്‍ ഡിവിഷനുകളുടെ പ്രതിനിധികളായിരുന്നു. ഭൂനികുതി ഇനത്തില്‍ 25 രൂപയില്‍ കുറയാതെ കൊടുക്കുകയോ ചെലവു കഴിച്ച് 2000 രൂപയില്‍ കുറയാതെ ആദായം ഉണ്ടായിരിക്കുകയോ ചെയ്യുന്നവര്‍ക്കാണ് ഡിവിഷന്‍ പ്രതിനിധികളുടെ തെരഞ്ഞെടുപ്പില്‍ വോട്ടവകാശത്തിനും സ്ഥാനാര്‍ത്ഥിത്വത്തിനും അര്‍ഹതയുണ്ടായിരുന്നത് .
എന്നാല്‍ ജനാഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കാനും അവരുടെ അടിയന്തിര പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും അര്‍ത്ഥവത്തായ ചര്‍ച്ചകളിലൂടെ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുമുള്ള സുപ്രധാന വേദിയാണ് നിയമസഭ എന്ന വസ്തുത പരിഗണിച്ചാണ് ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് 1904 ഒക്ടോബര്‍ ഒന്നിന് നിര്‍ണായകമായ ഒരു ഉത്തരവിലൂടെ രണ്ടാമതൊരു നിയമസഭ വേദിക്കു ശ്രീമൂലം പ്രജാസഭ ട്രാവന്‍കൂര്‍ ശ്രീ മൂലം പോപ്പുലര്‍ അസംബ്ലി ക്കു രൂപം നല്‍കിയത്. 1904 ഒക്ടോബര്‍ 22 നു കൂടിയ പ്രഥമ യോഗത്തില്‍ 88 അംഗങ്ങള്‍ പങ്കെടുത്തിരുന്നു . കോട്ടയത്ത നിന്നും മൂപ്പത്തിമൂന്നും. കൊല്ലത്തു നിന്ന് മുപ്പതും തിരുവനന്തപുരത്തു നിന്ന് പന്ത്രണ്ടും പത്മനാഭപുരത്ത് നിന്ന് പതിമൂന്നു എന്നിങ്ങനെ ആയിരുന്നു. ഓരോ ഡിവിഷനുകളില്‍ നിന്നുള്ള അംഗങ്ങളുടെ എണ്ണം.തൊട്ടടുത്ത വര്‍ഷം 1905ഒക്ടോബറില്‍ തന്നെ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങള്‍ക്കു തന്നെ ലഭിച്ചു. 1905 മേയ് ഒന്നിന് പ്രസിദ്ധപ്പെടുത്തിയ തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭയുടെ ഘടനയെപറ്റിയും നടപടികളെ പറ്റിയുമുള്ള ചട്ടങ്ങളില്‍ അംഗങ്ങളെ വര്‍ഷം തോറും ചിങ്ങമാസത്തില്‍ തെരഞ്ഞെടുക്കാന്‍ വ്യവസ്ഥ ചെയ്തിരുന്നു.
എന്നാല്‍ അന്ന് എല്ലാവര്‍ക്കും സമ്മതിദാനാവകാശമില്ലായിരുന്നു. അമ്പതു രൂപയില്‍ കുറയാതെ കരം തീരുവയുള്ളവര്‍ക്കും 3000 രൂപയില്‍ കുറയാതെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും സര്‍വ്വകലാശാല ബിരുദധാരികള്‍ക്കുമായിരുന്നു അതാതു താലൂക്കുകളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാനവകാശം. വനിതകള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വോട്ടവകാശമില്ലായിരുന്നു.1911 മുതല്‍ അഗസ്തീശ്വരം കല്‍കുളം നെയ്യാറ്റിന്‍കര, തിരുവനന്തപുരം, കൊല്ലം കരുനാഗപ്പള്ളി തിരുവല്ല ചേര്‍ത്തല, കോട്ടയം, ചങ്ങനാശ്ശേരി എന്നീ പത്തു താലൂക്കുകള്‍ക്ക് 2 പ്രതിനിധികള്‍ വീതവും. മീനച്ചില്‍ അടക്കം ശേഷിച്ച 22 താലൂക്കുകള്‍ക്ക് ഓരോ പ്രതിനിധകളും ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.
ശ്രീ ലെഹനന്‍ ഉലഹന്നാന്‍ വടക്കന്‍ 1912 മുതല്‍ 1931 വരെ മീനച്ചില്‍ അഥവാ ഇന്നത്തെ പാലാ മണ്ഡല്ത്തില്‍ നിന്നു ശ്രീമൂലം പ്രജാസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. വടക്കന്‍ ഉലഹന്നായിരുന്നു നീണ്ട 19 വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടിരുന്നത് . ഇത് പാലാക്കാരുടെ സ്വഭാവമാണ്. ജന്ങ്ങള്‍ക്കിഷ്ടപ്പെട്ട നേതാക്കളെ ജനങ്ങളും നേതാവിനെ ഇഷ്ടപ്പെട്ട ജനങ്ങളെ നേതാക്കളും സ്വന്തം കൂടുംബമായി കണക്കാക്കുന്ന സ്വഭാവം . 54 വര്‍ഷം പാലായുടെ ജനപ്രതിനിധിയായിരുന്ന കെഎംമാണിക്കും അനില്‍ വടക്കന്‍ ഉലഹന്നാനും പാലാ നീണ്ട 19 വര്‍ഷം അങ്ങനെയൊരു അവസരം നല്‍കി.എന്തിനാണ് ഇതൊക്കെ ഇപ്പോള്‍ പറയുന്നതെന്ന് ചോദിക്കരുത് .ഗൗരവമേറിയ കരണങ്ങളുണ്ട്. കാരണം ഇങ്ങനെപോയാല്‍ 60 വയസ്സുകഴിഞ്ഞവര്‍ക്കൊന്നും ' പ്രായോഗികമായി' വരാനിരിക്കുന്ന പഞ്ചായത്ത് നഗരസഭാ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്രമായി വോട്ട് ചെയ്യാനാവില്ലഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന പോലെ വണ്‍ ഫാമിലി വണ്‍ വോട്ട് വണ്‍ ക്യാന്‍ഡിഡേറ്റ് എന്നും നമ്മുടെ വോട്ടവകാശം മാറിയേക്കാം . ശ്രീമൂലം പ്രജാസഭയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വോട്ടവകാശം ഇല്ലായിരുന്നെങ്കില്‍ ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം അവര്‍ക്ക് മാത്രമായി ചുരുക്കാനും സാധിച്ചേക്കും
കൊറോണ എന്ന മഹാമാരിയുടെ മറവില്‍ എന്തൊക്കെ ജനാധിപത്യ വിരുദ്ധ ഭരണഘടനാ വിരുദ്ധ നീക്കങ്ങളാണ് നടന്നത്? എന്താണ് ആരും പ്രതികരിക്കാത്തത് . ലക്ഷക്കണക്കിന് ഭാരതീയര്‍ സ്വന്തം ജീവന്‍ തന്നെ ത്യജിച്ചു മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നേടിയ സ്വാതന്ത്ര്യം എത്ര എളുപ്പത്തിലാണ് ണ്'കൊറോണ' യുടെ മറവില്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് . ഇപ്പോള്‍ സ്വാതന്ത്ര്യം മുഴുവന്‍ കൊറോണക്കാണ് . അടിമത്വം പൗരന്മാര്‍ക്കും
60 വയസ്സ് കഴിഞ്ഞ പൗരന്മാര്‍ക്ക് പുറത്തിറങ്ങാനാവാത്ത നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയില്‍ ആകെയുള്ള 448 വകുപ്പുകളില്‍ 1974 ല്‍ പുതുതായി കൊണ്ടുവന്ന 243 കെ /243 സഡ് എ എന്നീ വകുപ്പിനെ സംരക്ഷണത്തിനും നടത്തിപ്പിനുമായി ഭരണഘടനയുടെ ബാക്കി 44 വകുപ്പുകളും ലംഘിക്കാം എന്ന ചിന്ത തലയില്‍ കൊണ്ട് നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യമന്ത്രിയും ഒരു കാര്യം ഓര്‍ക്കണം. കര്‍ണ്ണാടകത്തില്‍ സ്വതന്ത്രമായി തിരഞ്ഞെടുപ്പ് നടത്താന്‍ കൊറോണക്കാലത്തു സാധിക്കില്ലെന്നതിനാല്‍ കര്‍ണ്ണാടകത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മാറ്റി വച്ചു . ലോകത്തെമ്പാടും ആയിരക്കണക്കിന് പൊതു തിരഞ്ഞെടുപ്പുകളാണ് മാറ്റി വച്ചിരിക്കുന്നത്.അപ്പോള്‍ എന്തിനാണ് കേരളത്തില്‍ മാത്രം ഈ തിടുക്കം .ഓരോ ദിവസം ചെല്ലുംതോറും കേരളത്തില്‍ കൊറോണ വ്യാപനം റോക്കറ്റു വേഗത്തില്‍ കൂടിക്കൊണ്ടിരിക്കുന്നു കേരള സര്‍ക്കാരിന്റെ പകര്‍ച്ച വ്യാധി ഓര്‍ഡിനന്‍സില്‍ 10 പേരില്‍ കൂടുതല്‍ ആള്‍ക്കൂട്ടം പാടില്ല. പുറത്തിറങ്ങാന്‍, അയല്‍വീടുകളില്‍ കയറാന്‍ നിയന്ത്രണം. ലോക് ഡൗണ്‍ , ട്രിപ്പിള്‍ ലോക്ക് ഡൗണ്‍/ കണ്ടയ്‌നമെന്റ് സോണ്‍ അങ്ങനെ നിയന്ത്രണങ്ങള്‍ പലവിധം. രോഗം പടരുന്നത് തടയാന്‍ അധികാരപ്പെട്ട ആരോഗ്യവിഭാഗം ജീവനക്കാരില്‍ നിന്നും ആ അധികാരങ്ങള്‍ പോലീസില്‍ കേന്ദ്രീകരിച്ച ആദ്യ ജനാധിപത്യ സംസ്ഥാനമായി കേരളം മാറി കഴിഞ്ഞു .
പൗരത്വ നിയമവിഷയത്തിലും ആധാര്‍ വിഷയത്തിലും കാശ്മീര്‍ സ്വയം ഭരണ വിഷയത്തിലുമൊക്കെ പൗര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സി പി ഐ (എം) കേരളത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത് ഈ വിഷയങ്ങളില്‍ ബി ജെ പി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന നയങ്ങള്‍ തന്നെയാണ് . ദേശീയ തലത്തില്‍ സി പി എം ന്റെ നിലനില്‍പ്പുതന്നെ അപകടത്തിലായിരിക്കുകയാണ് . കേരള സര്‍ക്കാര്‍ നീക്കങ്ങള്‍ കേരളത്തില്‍ ''ഓണ്‍ലൈന്‍'' പ്രചാരണത്തിലൂടെയും വേണ്ടിവന്നാല്‍ 60 വയസ്സ് കഴിഞ്ഞവരുടെയെല്ലാം വോട്ടവകാശം പ്രോക്‌സി വോട്ടുകളിലൂടെ സ്വന്തം മക്കള്‍ക്കോ അല്ലെങ്കില്‍ ഭീഷണിപ്പെടുത്താനറിയാവുന്ന രാഷ്ട്രീയ പാര്‍ട്ടി ഗുണ്ടാ നേതാക്കള്‍ക്കോ നല്‍കേണ്ട ഗതികേടിന്റെ പേര് സ്വാതന്ത്ര്യമെന്നല്ല വാര്‍ധക്യ അടിമത്തമെന്നു തന്നെയാണ്.കൊറോണ മാറുന്നതുവരെ 6 മാസത്തേക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നീട്ടിവച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല . പക്ഷെ 60 വയസ്സ് കഴിഞ്ഞവരെ വീട്ടിലിരുത്തി ഒരു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തിയാല്‍ 60 വയസ്സ് കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ ഓഫീസിലെത്തുന്നു എന്ന ലളിത ചോദ്യത്തിനുത്തരം പറയണം. ''സാധാരണക്കാര്‍ക്ക്'' ഒരു നീതി സ്വാധീനമുള്ളവര്‍ക്ക് മറ്റൊരു നീതി'' എന്നതാണല്ലോ നമ്മുടെ നീതി. സുപ്രീം കോടതിയില്‍ പ്രശാന്ത് ഭൂഷണ്‍ നേരിടുന്നത് അതുതന്നെ.ഇനി അഥവാ 60 കഴിഞ്ഞവര്‍ വീട്ടിലിരിക്കുകയാണെങ്കില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്കെങ്ങനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും? സ്വതന്ത്രമായി പ്രചരണം നടത്താനാകും ?അതും ഒരു ചോദ്യമാണ് .
https://www.facebook.com/Malayalivartha