പണത്തോടുള്ള ആര്‍ത്തിയേക്കാള്‍ മറ്റൊന്നിന് വേണ്ടിയായിരുന്നു എല്ലാം! അയാളോടുള്ള എന്റെ സ്നേഹം അത്ര കടുത്തതായിരുന്നു; അതായിരുന്നു എന്നിൽ നിന്നും എല്ലാവരും ചൂഷണം ചെയ്തതും! ഒടുവിൽ സ്വപ്ന അതും തുറന്ന് പറഞ്ഞു... വിശ്വസിക്കാനാകാതെ അന്വേഷണ ഉദ്യോഗസ്ഥർ....
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സംഘവും തിരുവനന്തപുരത്തു നടത്തിയ പാര്‍ട്ടികളില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ എന്‍ഐഎ. ഇതിന്റെ ഭാഗമായി ഇവരുമായി അടുപ്പമുണ്ടായിരുന്ന ചിലരെ ഇന്നലെ പോലീസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതി കെ.ടി. റമീസിന് ലഹരിമരുന്നു കേസിലും പങ്കുണ്ടെന്നുള്ള ആരോപണം ഉയര്‍ന്നതോടെയാണ് അന്വേഷണം ഈ വഴിക്ക് തിരിഞ്ഞത്. ഇവര്‍ നടത്തിയ പാര്‍ട്ടികളില്‍ റമീസിനൊപ്പം ആരൊക്കെയുണ്ടായിരുന്നുവെന്നാണു പരിശോധിക്കുന്നത്. അതേസമയം സ്വപനയുടെ പുതിയ വെളിപ്പെടുത്തലാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.
വൈകാരിക അടുപ്പം ചൂഷണം ചെയ്താണു സ്വപ്‌നയെ സരിത്ത് കള്ളക്കടത്തിന് ഉപയോഗിച്ചതെന്നു കസ്റ്റംസും റിപ്പോർട്ടുകൾ പുറത്ത് വിടുകയാണ് . കോണ്‍സുലേറ്റില്‍ എല്ലാം നിയന്ത്രിച്ചിരുന്ന സ്വപ്‌നയുടെ സഹായമില്ലാതെ കടത്ത് എളുപ്പമല്ലെന്നു അറിഞ്ഞതോടെയാണു സഹായം തേടിയത്. സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതു ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയെന്നു രണ്ടാം പ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. സരിത്തും സന്ദീപും റമീസും ചേര്‍ന്നാണു ഗൂഢാലോചന നടത്തിയതെന്നും പിന്നീടു തന്റെ സഹായം തേടുകയായിരുന്നെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. മനസില്ലാമനസോടെയാണു താന്‍ അതിനു കൂട്ടുനിന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു തന്നോടുള്ള അടുപ്പവും പ്രതികള്‍ മുതലെടുത്തു.
യു.എ.ഇ. തനിക്കു മാതൃരാജ്യംപോലെയും കോണ്‍സുല്‍ ജനറലും കുടുംബവും തനിക്കു ബന്ധുക്കളെപ്പോലെ വേണ്ടപ്പെട്ടവരുമാണ്. എന്നിട്ടും താന്‍ കൂട്ടുനിന്നതു സരിത്തിനുവേണ്ടിയാണെന്നും സ്വപ്‌ന പറയുന്നു. പല കാര്യങ്ങളും ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതു പണത്തോടുള്ള ആര്‍ത്തിയല്ലെന്നും സരിത്തുമായുള്ള ബന്ധമാണെന്നുമാണു സ്വപ്‌ന ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. തന്റെ ലോക്കറില്‍നിന്നു പിടിച്ചെടുത്ത പണവും സ്വര്‍ണവും കള്ളക്കടത്തിലെ ലാഭമല്ലെന്നും സ്വപ്‌നയുടെ മൊഴിയിലുണ്ട്. 30 കിലോ സ്വര്‍ണം പിടിച്ചെടുത്ത തങ്ങളുടെ സമ്പാദ്യം നഷ്ടപ്പെട്ടെന്നാണു പ്രതികള്‍ പറയുന്നത്. 21 തവണ നയതന്ത്ര ചാനല്‍വഴി സ്വര്‍ണം കടത്തിയതില്‍, ആദ്യതവണകളില്‍ ലഭിച്ച ലാഭം അടുത്ത തവണ മുതല്‍മുടക്കുകയായിരുന്നു. കിട്ടിയതെല്ലാം ഉള്‍പ്പെടുത്തിയാണ് അവസാന കടത്ത് നടത്തിയത്.
ഇത് കസ്റ്റംസ് പിടികൂടിയതോടെ സ്വര്‍ണക്കടത്ത് വഴിയുള്ള തങ്ങളുടെ സമ്പാദ്യവും ലാഭവും മുഴുവന്‍ നഷ്ടപ്പെട്ടെന്നും ഇവര്‍ പറയുന്നു. എന്നാല്‍, ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിച്ചിട്ടില്ല. അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ പലരും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്നും സ്വപ്‌ന സമ്മതിച്ചിട്ടുണ്ട്. ഇതാണ് മയക്കുമരുന്നു മാഫിയയുമായി സ്വര്‍ണക്കടത്തു പ്രതികളുടെ ബന്ധത്തിലേക്കു വിരല്‍ ചൂണ്ടുന്നത്. ബംഗളുരുവിലെ റെയ്ഡില്‍ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും സ്വര്‍ണക്കടത്ത് കേസിലെ അഞ്ചാം പ്രതി കെ.ടി. റമീസുമായി അടുത്തബന്ധമാണുള്ളത്. സ്വപ്‌ന വിദേശത്തുവച്ചു റമീസുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
സ്വര്‍ണക്കടത്തിനൊപ്പം മുന്തിയ ഇനം ലഹരിവസ്തുക്കളും ഇവര്‍ വഴി വില്‍പ്പന നടന്നിട്ടുണ്ടെന്നാണു സംശയിക്കുന്നത്. നയതന്ത്ര ചാനല്‍ സൗകര്യം ഉപയോഗപ്പെടുത്തി കേരളത്തില്‍നിന്നു ഗള്‍ഫിലേക്ക് ലഹരിവസ്തുക്കള്‍ കടത്തിയിട്ടുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കൂടാതെ, നയതന്ത്ര ബാഗേജിന്റെ മറവില്‍ പ്രതികള്‍ വന്‍തോതില്‍ കള്ളക്കടത്തിനു പദ്ധതിയിട്ടിരുന്നെന്നും സൂചനയുണ്ട്. പ്രതികളുടെ എല്ലാവരുടെയും സ്വത്തു വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജില്ലാ രജിസ്ട്രാര്‍മാര്‍ക്ക് കത്ത് നല്‍കിയിരുന്നു. പക്ഷേ, പലര്‍ക്കും കാര്യമായ സ്വത്ത് നാട്ടിലില്ലെന്നാണു റിപ്പോര്‍ട്ട്. ഇവരുടെ സ്വത്തുക്കള്‍ മിക്കതും ബിനാമി പേരുകളിലാണെന്നാണു സംശയം. ഇതു കണ്ടെത്തുക പ്രയാസമാണെങ്കിലും ബന്ധുക്കളുടെ സ്വത്ത് വിവരംകൂടി പരിശോധിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ തീരുമാനം.
അതേസമയം കഴിഞ്ഞ ദിവസവും സെക്രട്ടേറിയറ്റിന് സമീപം സ്വപ്‌ന താമസിച്ചിരുന്ന ഫഌറ്റിലും അന്വേഷണ സംഘം പരിശോധന നടത്തി. എന്‍ഐഎ ഡിവൈഎസ്പി: സി.രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ ശുപാര്‍ശ പ്രകാരമാണു സ്വപ്നയ്ക്കു ഫ്‌ളാറ്റ് എടുത്തു നല്‍കിയത്. ഈ ഫഌറ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ പലപ്പോഴും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ, യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ യുഎഇയുടെ അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തും. കോണ്‍സുലേറ്റിന്റെ പേരില്‍ തുടങ്ങിയ ബാങ്ക് അക്കൗണ്ടുകള്‍, നിയമനങ്ങള്‍ തുടങ്ങിയവ പരിശോധിക്കുമെന്നാണു വിവരം.
https://www.facebook.com/Malayalivartha