നീളമുള്ള കൺപീലിയുമായി ഗിന്നസ്സ് ബുക്കിലേക്ക്... 2016-ൽ 4.88 ഇഞ്ച് നീളം! അഞ്ചു വർഷം കൊണ്ട് കൺപീലികൾ വളർന്നത് ഇരട്ടിവലിപ്പത്തിൽ, എട്ടിഞ്ചിലധികം നീളമുള്ള കൺപീലിയുമായി യൂ ജിയാൻഷിയ എന്ന യുവതി സ്വന്തം റെക്കോർഡ് വീണ്ടും തകർത്തു
ഇന്നത്തെ ലോകം ബാഹ്യസൗന്ദര്യത്തിൽ മാത്രമല്ല അതിൽ വ്യത്യസ്തത കണ്ടെത്താനും ശ്രമിക്കുകയാണ്. ഓരോന്നും കൃത്യവും സൂക്ഷ്മവുമായി പരീക്ഷിക്കുകയാണ് പലരും. അത്തരത്തിൽ സൗന്ദര്യത്തിൽ തന്നെ സുപ്രധാനമായൊരു പങ്കാണ് കൺപീലികൾ വഹിക്കുന്നത്. മാത്രമല്ല, ഒരു സ്ത്രീയുടെ മനസ്സിനുള്ളിലെ വികാരങ്ങളും വിചാരങ്ങളും ഏറ്റവും ഭംഗിയായി പ്രതിഫലിപ്പിക്കുന്നതും കൺപീലികൾക്ക് സാധിക്കും. പണ്ടുമുതൽക്കേ തന്നെ സൗന്ദര്യ വർണനയിൽ കണ്പീലികൾക്ക് ഒരു പങ്ക് ഉണ്ടായിരുന്നു. ഇപ്പോഴിതാ ഒരു യുവതിയുടെ കണ്പീലികളുടെ അസാധാരണമായ വളർച്ചയെ ലോകം ഒന്നടങ്കം ഉറ്റുനോക്കുകയാണ്.
തെക്കൻ ചൈനയിൽ ഒരു പ്രമുഖ നഗരമായ ചാംഗ്ഷോയിലുള്ള യൂ ജിയാൻഷിയ എന്ന യുവതിയാണ് തന്റെ കൺപീലിയിലൂടെ വാർത്ത സൃഷ്ടിക്കുന്നത്. 2016-ൽ 4.88 ഇഞ്ച് (12.5 സെ. മീ) നീളമുള്ള കൺപീലിയുമായി ഗിന്നസ്സ് ബുക്കിലേക്ക് നടന്നുകയറിയതാണ് ഇപ്പോൾ ഈ യുവതി. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഈ യുവതിയുടെ കൺപീലികൾ വളർന്നത് ഇരട്ടിവലിപ്പത്തിലാണ്. അതായത് എട്ടിഞ്ചിലധികം നീളമുള്ള കൺപീലിയുമായി ഈ യുവതി സ്വന്തം റെക്കോർഡ് വീണ്ടും തകർക്കുന്നു.
പീലികളുടെ ഈ അസാധാരണ വളർച്ചയിൽ ഡോക്ടർമാർ പോലും അദ്ഭുതപ്പെടുകയാണ് . എന്നാൽ, ഈ വളർച്ച ബുദ്ധ ഭഗവാൻ തനിക്ക് നൽകിയ വരദാനമായാണ് ജിയാൻഷിയ വ്യക്തമാക്കുന്നത്. ധ്യാനവും മറ്റുമായി ഒരു മലമുകളിലെ ഒരു ആശ്രമത്തിൽ നേരത്തേ അവർ ഒരു വർഷം ചെലവഴിക്കുകയും ചെയ്തിരുന്നു.
ഇതിനുശേഷമാണ് തനിക്ക് ബുദ്ധ ഭഗവാന്റെ ആശീർവാദം ലഭിച്ചത് എന്നാണ് അവർ പറയുന്നത് തന്നെ. 2015-ലായിരുന്നു തന്റെ കൺപീലികൾ ക്രമാതീതമായി വളരുന്ന കാര്യം താൻ മനസ്സിലാക്കിയതെന്ന് അവർ വ്യക്തമാക്കി. പതുക്കെയാണെങ്കിലും തുടർച്ചയായി അവ വളർന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യവുമായി താൻ പല ഡോക്ടർമാരെ സമീപിച്ചിരുന്നെങ്കിലും തന്റെ കൺപീലികളുടെ വളർച്ചയുടെ യഥാർത്ഥ കാരണം കണ്ടെത്തുവാൻ അവർക്കായില്ലെന്ന് ജിയംഗ്ഷിയ പറയുന്നു.
അതേസമയം ജീനുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇതുമായി തന്റെ അന്വേഷണം നടന്നിരുന്നു എന്നും എന്നാൽ, തന്റെ കുടുംബത്തിൽ ആർക്കും തന്നെ ഇത്തരത്തിൽ നീളമുള്ള കൺപീലികൾ ഇല്ലെന്നും അവർ വ്യക്തമാക്കി.അങ്ങനെയാണ് ആധുനിക ശാസ്ത്രത്തിനതീതമായ സത്യങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയതെന്നും വർഷങ്ങൾക്ക് മുൻപ് ഒരു പർവ്വത പ്രദേശത്ത് താൻ താമസിച്ചിരുന്ന വിവരം ഓർമ്മ വന്നതെന്നും അവർ പറയുന്നു. അതുമായി ആലോചിച്ചപ്പോഴാണ് ഇത് ബുദ്ധഭഗവാന്റെ അനുഗ്രഹമാണെന്ന് തിരിച്ചറിഞ്ഞതെന്നും അവർ പറയുന്നു.
https://www.facebook.com/Malayalivartha