അഴിമതിക്കേസില്‍ സൗദി അറേബ്യയില്‍ വ്യാപക അറസ്റ്റ് നടന്നതോടെ മന്ത്രിമാര്‍ നടത്തിയ അഴിമതികഥകൾ പുറത്ത്...
അഴിമതിക്കേസില്‍ സൗദി അറേബ്യയില്‍ വ്യാപക അറസ്റ്റ് നടന്നതോടെ മന്ത്രിമാര്‍ നടത്തിയ ക്രമക്കേടുകള്‍ പുറത്തുവരുന്നു. സ്വന്തക്കാരെ നിയമിച്ചും ഉയര്‍ന്ന ശമ്പളം നല്‍കിയും മന്ത്രിമാര്‍ തോന്നിയ പോലെ പൊതു ഖജനാവ് ഉപയോഗിച്ചു. ശമ്പളത്തിന് പുറമെ മറ്റു മാര്‍ഗങ്ങളിലും ഇവര്‍ പണം സമ്പാദിച്ചു. കൂടെയുള്ള ഉദ്യോഗസ്ഥര്‍ക്കും ഇത്തരത്തില്‍ പണം സമ്പാദിക്കാന്‍ അവസരം ഒരുക്കി.
അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തുവരികയാണ് സൗദിയില്‍. മന്ത്രിമാരെയും രാജകുമാരന്‍മാരെയും വന്‍കിട വ്യവസായികളെയും അറസ്റ്റ് ചെയ്ത് ആഗോള തലത്തില്‍ വന്‍ വിവാദത്തിനു കാരണമായിരിക്കെയാണ് അറസ്റ്റിലായവര്‍ നടത്തിയ കളികള്‍ പുറത്തുവരുന്നത്. എന്നാല്‍ അധികാര വടംവലിയുടെ ഭാഗമാണ് പുതിയ നീക്കമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സൂചനകളും വന്നിരിക്കുകയാണ്. മന്ത്രിമാര്‍ നടത്തിയ ക്രമക്കേടുകള്‍ ഒകാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇഷ്ടക്കാര്‍ക്ക് ശമ്പളം വാരിക്കോരി നല്‍കുകയായിരുന്നു ഒരു മന്ത്രി. മന്ത്രിയുടെ പേര് മാധ്യമം പുറത്തുവിട്ടില്ല. അതേസമയം, അദ്ദേഹം ചെയ്ത കാര്യങ്ങള്‍ അഴിമതി വിരുദ്ധ വിഭാഗത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായത്. ഒന്നര ലക്ഷം സൗദി റിയാലാണ് വകുപ്പ് മേധാവികള്‍ക്ക് മന്ത്രി നല്‍കിയിരുന്നത്. എന്നാല്‍ എല്ലാവര്‍ക്കും ഈ ശമ്പളം നല്‍കിയതുമില്ല.
തനിക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് മാത്രം അധികം കൊടുത്തു. ഇതിന് പുറമെയാണ് മറ്റു ആനുകൂല്യങ്ങള്‍ നല്‍കിയത്. ശമ്പളത്തിന് പുറമെ സെക്രട്ടറി തല ജീവനക്കാര്‍ക്ക് 30000 റിയാല്‍ ശമ്പളം നല്‍കി. കമ്പനികള്‍ വഴി വേറെയും കൊടുത്തു. മന്ത്രിക്ക് ഇഷ്ടപ്പെട്ട കമ്പനികളില്‍ നിന്ന് കരാറുകള്‍ കിട്ടുന്നതിന് ഉദ്യോഗസ്ഥരെയും അദ്ദേഹം തൃപ്തിപ്പെടുത്തിയിരുന്നുവത്രെ.
ഉപദേശകനായി നിയമിച്ച വ്യക്തിക്ക് 50000 റിയാലാണ് ശമ്പളംനല്‍കിയത്. ഇയാളെ നിയമിക്കുമ്പോഴുള്ള കരാര്‍ രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മന്ത്രാലയത്തിലെ ട്രാന്‍സ്ഫര്‍ ഓഫീസിന്റെ ഡയറക്ടറായും ഇയാളെ തന്നെയാണ് നിയമിച്ചിരുന്നത്. മിക്ക വകുപ്പുകളില്‍ ബന്ധുക്കളെയാണ് മന്ത്രി നിയമിച്ചിരുന്നത്. ഇവര്‍ക്കെല്ലാം 90000 റിയാല്‍ വരെ ശമ്പളം നല്‍കിയിരുന്നു. ഇതിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ചില സ്വകാര്യ മാധ്യമ കമ്പനികളുമായി മുന്‍ മന്ത്രിയുണ്ടാക്കിയ കരാര്‍ സംശയകരമാണ്. പരസ്യകമ്പനിയുമായും കോടികളുടെ കരാറാണ് ഒപ്പുവച്ചത്. എന്നാല്‍ ഭരണകൂടത്തിന് യാതൊരു നേട്ടവുമില്ലാത്തതായിരുന്നു ഈ കരാറുകളെല്ലാം.
https://www.facebook.com/Malayalivartha