വിദ്യാര്‍ത്ഥിയും രക്ഷിക്കാനെത്തിയ കൂട്ടുകാരനും കടലില്‍ മുങ്ങിത്താണു; ഒരു മൃതദേഹം കണ്ടെത്തി...
തുമ്പ വി എസ് എസ് സിക്ക് സമീപം പള്ളിത്തുറ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിത്താഴ്ന്നു. ഒരാളുടെ മൃതദേഹം ഒരു കിലോമീറ്റര്‍ അകലെ തുമ്പ നെഹ്‌റു ജംക്ഷനു സമീപം തീരക്കടലില്‍ നിന്നു ലഭിച്ചു. കൂട്ടുകാരനെ കണ്ടെത്താനായില്ല. തുമ്പ വിഎസ്എസ്സിയിലെ സിഐഎസ്എഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സിഐഎസ്എഫ് ജീവനക്കാരന്‍ ഒഡിഷ സ്വദേശി ബാരലിന്റെ മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി കരണി(15)ന്റെ മൃതദേഹമാണ് കരയ്‌ക്കെത്തിച്ചത്.
വിഎസ്എസ്സി സിഐഎസ്എഫ് എസ്‌ഐ കൊല്ലം രണ്ടാംകുറ്റി പുതുമംഗലത്തുവീട്ടില്‍ ഷൈജുവിന്റെ മകന്‍ ആദര്‍ശി(16) നെയാണു കാണാതായത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: സീമ. സഹോദരി അശ്വതി. ആദര്‍ശിനു വേണ്ടിയുള്ള തിരച്ചില്‍ രാത്രിയിലും നടക്കുന്നുണ്ട്.
തിരമാല ശക്തമെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്നു തീരത്തുനിന്നു കുളിച്ചശേഷം പോകാമെന്നായി കുളിക്കാനെത്തിയ എട്ടംഗസംഘം. ആദര്‍ശും തീരത്തുനിന്നു കുളിച്ചെങ്കിലും തിരമാലയുടെ ശക്തി കുറഞ്ഞെന്നു തോന്നി കുറച്ചുകൂടി ഉള്ളിലിറങ്ങുമ്പോഴാണു ശക്തമായ തിരയില്‍ പെട്ടത്. രക്ഷ അഭ്യര്‍ഥിച്ച് ആദര്‍ശ് കൈ ഉയര്‍ത്തുന്നതു കണ്ടു കരയില്‍ നിന്ന കരണ്‍ ഓടി ആദര്‍ശിന്റെ കയ്യില്‍ പിടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ഇരുവരും കടലില്‍ അപ്രത്യക്ഷമായി. കരയില്‍ നിന്ന മറ്റ് ആറു സുഹൃത്തുക്കള്‍ക്കും സഹായത്തിനായി നിലവിളിക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല.
പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വൈകുന്നേരം ആറു മണിയോടെ കരണിന്റെ മൃതദേഹം ആദര്‍ശിന്റെ കൈപിടിച്ച നിലയില്‍ നെഹ്‌റു ജംക്ഷനു സമീപം തീരക്കടലില്‍ ഒഴുകി നടക്കുന്നതു കണ്ട മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങി മൃതദേഹം കരയ്‌ക്കെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ കരണിന്റെ കയ്യിലെ പിടിവിട്ട് ആദര്‍ശ് ഒഴുകിമാറി. കരണിന്റെ മൃതദേഹം കരയ്‌ക്കെത്തിച്ചു.
ഇന്നലെ ഉച്ചയോടെയാണു സിഐഎസ്എഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുഹൃത്തുക്കളായ എട്ടംഗസംഘം പള്ളിത്തുറ കടലില്‍ കുളിക്കാനെത്തിയത്. പെട്ടെന്നു തിരയില്‍പ്പെട്ട ആദര്‍ശ് സഹായത്തിനായി കൈനീട്ടുന്നതുകണ്ടു സഹായിക്കാനായി തിരയിലേയ്ക്കിറങ്ങുമ്പോള്‍ കരണും തിരയില്‍പ്പെട്ട് അപ്രത്യക്ഷനായി. നിലവിളികേട്ടു സമീപത്തു താമസിക്കുന്ന മത്സ്യബന്ധനക്കാര്‍ ഓടി എത്തി. തുടര്‍ന്നു പള്ളിത്തുറ വികാരി ഫാ. ജോണ്‍ ബോസ്‌കോയുടെ മേല്‍നോട്ടത്തില്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ വള്ളങ്ങളില്‍ പോയി തിരച്ചില്‍ നടത്തുകയും കമ്പവലയെറിഞ്ഞു യുവാക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.
വിഴിഞ്ഞത്തു നിന്നും എത്തിയ തീരദേശ പൊലീസ് ബോട്ടില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കരണിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ജഗത്ജിത്ത് ബാരാള്‍ ആണു മാതാവ്. ഏക സഹോദരി ഹാജലിന്‍ ബാരാള്‍. ആറ്റിങ്ങലില്‍ ഒരു സ്വകാര്യ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണു കരണ്‍.
സംഭവം നടന്ന ഈ ഭാഗത്ത് സ്‌കൂള്‍ കുട്ടികളടക്കം പലരും നാട്ടുകാരുടെ വിലക്ക് ലംഘിച്ചു കടലില്‍ കുളിക്കാന്‍ എത്തുന്നുണ്ട്. കുളിക്കാന്‍ ഒട്ടും സുരക്ഷിതമല്ലാത്ത ഈ ഭാഗത്തു മുന്നറിയപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണു നാട്ടുകാരുടെയും മല്‍സ്യബന്ധനക്കാരുടെയും ആവശ്യം.
https://www.facebook.com/Malayalivartha