ലോകത്തെ ഞെട്ടിച്ച കൊലയാളി ഗെയിം ആയ ബ്ലൂവെയിലിന് അടിമപ്പെട്ട് കേരളവും; ആശങ്കയോടെ മാതാപിതാക്കൾ
കേരളത്തില്‍ ഒരു ബ്ലൂവെയ്ല്‍ ആത്മഹത്യ കൂടിയെന്നു സംശയം. മേയ് മാസം കണ്ണൂരില്‍ തൂങ്ങിമരിച്ച ഐടിഐ വിദ്യാര്‍ഥി സാവന്ത് ബ്ലൂ വെയ്‌ല്‍ ഗെയിമിനു അടിമയായിരുന്നുവെന്ന് അമ്മയുടെ വെളിപ്പെടുത്തൽ. കയ്യിലും നെഞ്ചിലും മുറിവുണ്ടാക്കി അക്ഷരങ്ങള്‍ കോറിയിട്ടിരുന്നെനും അമ്മ പറഞ്ഞു. രാത്രി മുഴുവന്‍ ഫോണില്‍ ഗെയിം കളിച്ചിരുന്ന സാവന്തിന്റെ ഉറക്കവും ആഹാരവും പുലര്‍ച്ചെയായിരുന്നു. രാത്രി ഒറ്റയ്ക്കു പുറത്തുപോയാല്‍ പുലര്‍ച്ചെയാണു മടങ്ങി വന്നിരുന്നത്. ഏകമകന്റെ അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്നു പലതവണ കൗണ്‍സിലിങ്ങിനു വിധേയനാക്കിയെന്നു സാവന്തിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ഇന്നലെ പേയാട് സ്വദേശി മനോജിന്റെ ആത്മഹത്യ ബ്ലൂ വെയ്‌ല്‍ ഗെയിമിനെ തുടർന്നാണെന്ന വാർത്തയ്ക്ക് പിന്നാലെയായിരുന്നു സാവന്തിന്റെ കുടുംബാംഗങ്ങളുടെ ഈ വെളിപ്പെടുത്തൽ.
ഇന്നലെയായിരുന്നു കേരളത്തെ നടുക്കി തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ല്‍ ഗെയിം ആണെന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്. മരണത്തിന് മുമ്പുള്ള മാസങ്ങളില്‍ മനോജിന്റെ പ്രവര്‍ത്തികള്‍ ദുരൂഹമായിരുന്നെന്നാണ് അമ്മ അനു പറയുന്നത്. ഇത്തരത്തില്‍ ഒരു ഗെയിമുണ്ടെന്നും അതിന്റെ നിര്‍ദേശങ്ങള്‍ വായിച്ചു നോക്കിയാണ് ഡൗണ്‍ലോഡ് ചെയ്തതെന്നും മകന്‍ പറഞ്ഞത് അനുവിന് ഓര്‍മ്മയുണ്ട്. ഗെയിം കളിക്കരുതെന്ന് ഉപദേശിച്ചിരുന്നു. അന്നത് ശരിവച്ചെങ്കിലും പിന്നീട് മനോജ് ഗെയിം കളിച്ചിരുന്നതായാണ് ഇവര്‍ സംശയിക്കുന്നത്. നവംബറിനു ശേഷം മനോജിന്റെ പെരുമാറ്റത്തില്‍ മാറ്റം വന്നിരുന്നുവെന്നും അമ്മ പറയുന്നു. ബ്ലൂ വെയില്‍ ഗെയിമിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സജീവമാവുകയും ഗെയിമിന്റെ വിശദാംശങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ വായിക്കുകയും ചെയ്തപ്പോഴാണ് മകന്റെ മരണത്തില്‍ രക്ഷിതാക്കള്‍ക്ക് സംശയം തോന്നിയത്.
ഒറ്റയ്ക്ക് ഒരിടത്തും പോകാറില്ലാത്ത മനോജില്‍ ചില മാറ്റങ്ങള്‍ വന്നതായി അനു ഓര്‍ക്കുന്നു. സിനിമകള്‍ക്ക് പോയായിരുന്നു ഈ മാറ്റത്തിന്റെ തുടക്കം. എന്നാല്‍, ഇതു കള്ളമാണെന്ന് പിന്നീടു മനസിലായി. സെമിത്തേരികളിലേക്കായിരുന്നു ഈ രാത്രി യാത്രകളത്രെ. ചോദിച്ചപ്പോള്‍, അവിടെ നെഗറ്റീവ് എനര്‍ജിയാണോ പോസിറ്റീവ് എനര്‍ജിയാണോ ഉള്ളത് എന്നു നോക്കാനാണ് പോയത് എന്നായിരുന്നു മറുപടി. പ്രേത സിനിമകള്‍ കാണുന്നതും മരണ വീടുകളില്‍ പോകുന്നതും മനോജ് പതിവാക്കിയിരുന്നു. ഇടക്കാലത്ത് കടല്‍ കാണാന്‍ ശംഖുമുഖത്ത് പോയതും അനു ഓര്‍ക്കുന്നുണ്ട്. കൂട്ടുകാരുമൊത്ത് പോകുന്നുവെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഒറ്റയ്ക്കായിരുന്നു യാത്ര എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. ജനുവരിയില്‍ കയ്യില്‍ കോമ്പസുകൊണ്ട് 'എബിഐ' എന്നു മുദ്രകുത്തി. ഒറ്റയ്ക്ക് സാധിക്കാത്തതിനാല്‍ സുഹൃത്തിനെക്കൊണ്ട് നിര്‍ബന്ധിച്ചാണ് ചെയ്യിച്ചത്.
നീന്തല്‍ അറിയാത്ത മനോജ് പുഴയിലെ ചുഴിയുള്ള ഭാഗത്ത് ചാടുകയും അതിന്റെ വീഡിയോ സുഹൃത്തിനെക്കൊണ്ട് മൊബൈലില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു. ഒമ്പത് മാസത്തിനിടെ വീട്ടുകാരുമായി അകലുകയും ചെയ്തു. പുലര്‍ച്ചെ അഞ്ചു മണിക്കാണ് മനോജ് ഉറങ്ങിയിരുന്നത്. എഴുന്നേൽക്കുമ്പോൾ രാവിലെ 11 കഴിയും. എന്താണ് വൈകുന്നത് എന്നു ചോദിച്ചാല്‍, രാത്രി ചാറ്റ് ചെയ്യുകയായിരുന്നു എന്ന മറുപടിയാണ് ലഭിക്കുക. ഇതേക്കുറിച്ച് പിന്നീട് അന്വേഷിച്ചപ്പോള്‍ കൂട്ടുകാരോടല്ല സംസാരിച്ചിരുന്നതെന്ന് വ്യക്തമായി. ഈ സമയമത്രയും മനോജ് ഫോണില്‍ ബ്ലൂ വെയില്‍ ഗെയിം കളിക്കുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ സംശയിക്കുന്നത്. സുഹൃത്തുക്കളോട് മനോജ് ഒന്നും തുറന്നു പറഞ്ഞിരുന്നില്ലെന്നും അനു പറയുന്നു.
ഞാന്‍ മരിച്ചു പോയാല്‍ അമ്മയ്ക്ക് വിഷമം ഉണ്ടാകുമോ എന്ന് ഇടയ്ക്ക് അന്വേഷിച്ചിരുന്നു. അമ്മ അതിനെ അതിജീവിക്കുമോ എന്നും ചോദിച്ചു. ഞാന്‍ പോയാലും അനിയത്തിയെ സ്നേഹിക്കണമെന്നും പറഞ്ഞു. രണ്ടു മക്കളും ഒരേ പോലെയാണെന്ന് അന്ന് മറുപടി നല്‍കിയെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയേണ്ടതില്ലെന്ന് വിലക്കിയതായും അനു ഓര്‍ക്കുന്നു.
https://www.facebook.com/Malayalivartha