ഓഖി ദുരന്തത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കിട്ടി.. വിഴിഞ്ഞം തീരത്തെത്തിച്ച ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്...
ഓഖി ദുരന്തത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കിട്ടി. കടലിൽ തിരച്ചിൽ നടത്തിയിരുന്ന കോസ്റ്റ് ഗാർഡിന്റെ ഐ.എൻ.എസ് അഭിനവ് കപ്പൽ ഉൾക്കടലിൽ നിന്ന് ലഭിച്ച അജ്ഞാത മൃതദേഹവുമായി വിഴിഞ്ഞം തീരത്തെത്തി.
തുടർന്ന് മൃതദേഹം തിരിച്ചറിയൽ, പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഫിഷറീസിലെ രണ്ട് ലൈഫ് ഗാർഡുകളും എട്ട് മത്സ്യത്തൊഴിലാളികളുമുൾപ്പെട്ട നേവിയുടെ ദൗത്യസംഘമാണ് മൃതദേഹം കണ്ടെത്തിയത്.
ഡെപ്യൂട്ടി തഹസിൽദാർ മോഹൻ രാജ്, വിഴിഞ്ഞത്തു നിന്നുള്ള ക്രിസ്തുദാസ് , പെൽക്കിസ്, റാഫി, ആന്റണി എന്നീ നാല് മത്സ്യത്തൊഴിലാളികൾ ഉൾപ്പെട്ട രണ്ടാമത്തെ തെരച്ചിൽ സംഘം നേവിയുടെ കപ്പലായ ഐ.എൻ. എസ് സുജാതയിൽ ഉൾക്കടലിലെ തെരച്ചിൽ തുടർന്നുവരികയാണ്.' ഓഖി ദുരന്തത്തിൽ വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയി ഒമ്പതുപേരാണ് ഇതുവരെ മരണപ്പെട്ടത്.
മത്സ്യബന്ധന തുറമുഖ കവാടത്തിന് സമീപം ശക്തമായ കാറ്റിൽ ഇലവ് മരം കടപുഴകി മരണപ്പെട്ട വിഴിഞ്ഞം മുക്കോല സ്വദേശി അൽഫോൺസ, മത്സ്യബന്ധനത്തിന് പോയി കടലിൽ അപകടത്തിൽപെട്ട വിക്ടർ, ജയിൻ, വിൻസെന്റ്, മുത്തപ്പൻ അടിമലത്തുറ സ്വദേശികളായ സേസ് ലെന്റ്, ആന്റണി, പുല്ലുവിള സ്വദേശികളായ ജോസഫ്, രതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
അടിമലത്തുറയിൽ നിന്നും 13 പേരും വിഴിഞ്ഞത്ത് നിന്നും 26 പേരുമാണ് ഇനി തിരിച്ചെത്താനുള്ളത്. എന്നാൽ, അന്യജില്ലകളിൽ നിന്നും വിഴിഞ്ഞത്ത് നിന്നും ബോട്ടിൽ പോയി 29 പേർ തിരിച്ചെത്താനുണ്ടെന്നാണ് പൊലീസിന്റെ കണക്ക്.
https://www.facebook.com/Malayalivartha