പ്രമുഖരുടെ എണ്ണം കൂടുന്നു... തിരക്കഥ പുതിയ വഴിയിലേക്ക്
നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഖ്യപ്രതിയായ സുനില്‍ കുമാറിന്റെ സഹതടവുകാരനായ വിഷ്ണു ഭീഷണിപ്പെടുത്തിയ ശബ്ദരേഖയാണ് ദിലീപ് പോലീസിന് കൈമാറിയത്. ഇത് പുറത്തുവന്നാല്‍ മലയാള സിനിമയില്‍ വന്‍ ഭൂകമ്പം ഉണ്ടാകുമെന്ന് സൂചന. അതുകൊണ്ട് തന്നെ അതീവ കരുതലോടെയാണ് ദിലീപും നാദിര്‍ഷയും കേസുമായി മുന്നോട്ടുപോകുന്നത്.
തന്നെ ഭീഷണിപ്പെടുത്തി കൊണ്ടുള്ള വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം ദിലീപ് റെക്കോര്‍ഡ് ചെയ്തിരുന്നു. ദിലീപിനോട് ഒന്നരക്കോടി രൂപയാണ് വിഷ്ണു ആവശ്യപ്പെട്ടത്. അത് നല്‍കിയില്ലെങ്കില്‍ കേസില്‍ കുടുക്കാന്‍ രണ്ടര കോടി രൂപ വരെ വാഗ്ദാനം ചെയ്തവരുണ്ടെന്ന് പറയുന്നുണ്ട്. ഇവരുടെ പേരുകളും വിഷ്ണു പറയുന്നുണ്ട്. നടന്മാരും നിര്‍മ്മാതാക്കളുമുണ്ടെന്ന സൂചനയുമുണ്ട്. ഈ പേരുകള്‍ പുറത്തുവരാതിരിക്കാനുള്ള കരുതലുകളാണ് ദിലീപ് സ്വീകരിക്കുന്നത്.
സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയും വിഷ്ണും ഒരേ സെല്ലിലാണ് കഴിഞ്ഞിരുന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷ്ണു മാര്‍ച്ചില്‍ പുറത്തിറങ്ങിയിരുന്നു. തുടര്‍ന്നാണ് ദിലീപിനും നാദിര്‍ഷയ്ക്കും ദിലീപിന്റെ ഡ്രൈവർക്കും ഭീഷണി സന്ദേശങ്ങള്‍ എത്തിയത്.
കേസില്‍ ഏഴു പ്രതികളാണുള്ളത്. ഇവര്‍ക്കെതിരായ കുറ്റപത്രം പോലീസ് സമര്‍പ്പിച്ച് അന്വേഷണം അവസാനിപ്പിക്കുന്ന ഘട്ടത്തിലാണ് പുതിയ വിവാദം ഉയരുന്നത്. ഇതോടെ കേസില്‍ പുനരന്വേഷണവും ആരംഭിച്ചു. തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ദിലീപ് ഏപ്രില്‍ 20ന് ഡി.ജി.പിക്ക് ശബ്ദരേഖ അടക്കമുള്ള തെളിവുകളുമായി പരാതി നല്‍കിയിരുന്നു. ഇതില്‍ തുടരന്വേഷണം നടക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ദിലീപ് വ്യക്തമാക്കി.
അതേസമയം, തന്റെ പുതിയ സിനിമകള്‍ റിലീസ് ചെയ്യുന്നതിനോട് അനുബന്ധിച്ച് ഉയരുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ സിനിമയിലെ തന്നെ ചില ശത്രുക്കളാണെന്ന നിഗമനത്തിലാണ് ദിലീപ്. തന്നെ കേസിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നതും ഇവരാണെന്ന സൂചനയും ദിലീപിന് ലഭിച്ചുകഴിഞ്ഞു. കേസിന്റെ പേരില്‍ തന്നെ തകര്‍ക്കാനുള്ള നീക്കം പൊളിക്കാനും ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാനുമാണ് ദിലീപിന്റെ ശ്രമം.
വിഷ്ണുവിന്റെ ഭീഷണിക്കു പിന്നില്‍ സിനിമാ ലോകത്തെ ശത്രുതയുണ്ടോയെന്ന് പോലീസും പരിശോധിക്കുന്നുണ്ട്. പണത്തിന്റെ ആവശ്യത്തിനായി വിഷ്ണുവും സുനില്‍കുമാറും ചേര്‍ന്ന് നടത്തുന്ന ബ്ലാക്ക്‌മെയില്‍ ആണോയെന്ന സംശയവും പോലീസിനുണ്ട്. നടിയെ ആക്രമിച്ചത് ക്വട്ടേഷനാണെന്ന് സുനില്‍ കുമാര്‍ അന്നുതന്നെ നടിയോട് പറഞ്ഞിരുന്നു. മറ്റാരുടെയെങ്കിലും ക്വട്ടേഷനാണോ അതോ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണംതട്ടാനുള്ള സുനില്‍കുമാറിന്റെ തന്നെ പദ്ധതിയാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha