കിട്ടുമെന്നുറപ്പ് തോന്നിയതിനാല്‍ കാത്തിരുന്നത് പന്ത്രണ്ട് വര്‍ഷം; നാളെ കതിര്‍മണ്ഡപത്തിലേക്ക്!
എന്തൊരു പ്രണയമാണിത്. കാലത്തെ കരളുകൊണ്ടു ഉരുക്കിക്കളഞ്ഞ പ്രണയം. ആദ്യം കേട്ടവര്‍ ഇവനു വട്ടാണെന്നു പറഞ്ഞു. ഇപ്പോള്‍ കല്യാണമുറപ്പിച്ചെന്നു കേള്‍ക്കുമ്പോള്‍ അറിയാതെ പറഞ്ഞുപോകും, 'നമ്മടെ സുജിത് കലക്കി'. പെരിങ്ങോട്ടുകര വടക്കുംമുറി ഏങ്ങണ്ടി ശങ്കരന്റെ വീട്ടില്‍ മകന്‍ ഇ.എസ്. സുജിത് നാളെ കല്യാണം കഴിക്കുകയാണ്.
ചെമ്മാപ്പിള്ളി പൂക്കാട്ട് രാമചന്ദ്രന്റെ മകള്‍ രമ്യയെ. 12 കൊല്ലത്തിനിടയില്‍ 48 തവണ നേരില്‍ കണ്ടിട്ടും ഒരു വാക്കുപോലും സംസാരിച്ചില്ലെങ്കിലും നെഞ്ചില്‍ കൊണ്ടു നടന്ന പ്രണയം. ഇരു കാലുകളും തളര്‍ന്നിട്ടും ജീവിതത്തെ പ്രസാദത്തോടെ കണ്ട രമ്യയ്ക്കു കാലം നല്‍കിയ സമ്മാനം. രമ്യയെ ഓട്ടോയില്‍ സ്‌കൂളില്‍ കൊണ്ടുപോയി വിട്ടിട്ട് അമ്മ അവിടെ കാത്തിരിക്കുമായിരുന്നു. രണ്ടു കാലുകള്‍ക്കും തളര്‍ച്ച ബാധിച്ച കുട്ടിയെ തനിച്ചാക്കി പോകാന്‍ കഴിയില്ലല്ലോ? പത്താം ക്ലാസുവരെ അങ്ങനെയാണു പഠിച്ചത്.
തെങ്ങുകയറ്റ തൊഴിലാളിയായ അച്ഛന്‍ രാമചന്ദ്രന്‍ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗവും ചികില്‍സയ്ക്കായി ഉപയോഗിച്ചു. രമ്യയ്ക്കു ട്യൂഷന്‍ എടുക്കാനെത്തിയിരുന്ന സുജിത് ക്ലാസ് അവസാനിപ്പിച്ചു പോകുന്ന ദിവസം പറഞ്ഞു 'കല്യാണം കഴിക്കുന്നുവെങ്കില്‍ അതു നിന്നെമാത്രമാകുമെന്ന്. ഇല്ലെങ്കില്‍ പിന്നെ തനിക്ക് വിവാഹമില്ലെന്ന്.' എടുത്തു ചാട്ടമാണെന്നാണ് രമ്യയുടെ വീട്ടുകാര്‍ക്കും തോന്നിയത്. അവര്‍ വിലക്കി. പരസഹായമില്ലാതെ പുറത്തുപോകാന്‍ പറ്റാത്ത രമ്യയെ പിന്നീട് നേരില്‍ കാണുന്നത് പോലും പ്രയാസമായി.
രണ്ടു ക്ഷേത്രങ്ങളിലെ നാലു ആഘോഷങ്ങള്‍ക്കെത്തുമ്പോള്‍ വര്‍ഷത്തില്‍ നാലു തവണ ദൂരെനിന്നു ഇരുവരും കാണും. 12 വര്‍ഷത്തിനിടയില്‍ കണ്ടത് 48 തവണ. പക്ഷേ പരസ്പരം ഒന്നും മിണ്ടിയില്ല. അടുത്ത കാലത്തു സുജിത്തിന്റെ സുഹൃത്ത് വീണ്ടും രമ്യയുടെ വീട്ടിലെത്തി കല്യാണക്കാര്യം പറഞ്ഞു. ടൈല്‍ പണിക്കാരനാണ് ഇന്ന് സുജിത്.
വീടു വച്ചു. 12 വര്‍ഷം കാത്തിരുന്ന പയ്യനെയും രമ്യയെയും കണ്ടില്ലെന്നു നടിക്കാന്‍ വീട്ടുകാര്‍ക്കായില്ല. അതോടെ കല്യാണം നിശ്ചയിച്ചു. പ്രണയംതന്നെ ആഘോഷമാക്കിയ ഇവരുടെ വിവാഹം വളരെ ലളിതമായ ചടങ്ങളോടെ നടക്കും. കാത്തിരിപ്പിനെക്കുറിച്ചു സുജിത്തിനു പറയാനുള്ളതു ഇത്രമാത്രം, 'കിട്ടുമെന്നുറപ്പുണ്ടെങ്കില്‍ കാത്തിരുന്നു കൂടെ.'
https://www.facebook.com/Malayalivartha