ഇന്ത്യൻ മണ്ണിലേക്ക് ലോകസുന്ദരിപ്പട്ടം കൊണ്ടുവന്ന ലോകസുന്ദരിമാരുടെ മത്സരഫലം നിശ്ചയിച്ച ആ ഉത്തരങ്ങൾ...
17 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ മണ്ണിലേക്ക് ലോകസുന്ദരിപ്പട്ടം എത്തുന്നത് മാനുഷിയിലൂടെയാണ്. ലോകസുന്ദരിപ്പട്ടത്തിനുവേണ്ടിയുള്ള മത്സരത്തിനായി ഒട്ടേറെ മുന്നൊരുക്കങ്ങളെടുക്കേണ്ടതുണ്ട്. നീണ്ട കാലയളവിലെ അദ്ധ്വാനം കൊണ്ട് മാത്രമേ ഈ കിരീടം നേടാനാകൂ.
സൗന്ദര്യപരിപാലനവും ആരോഗ്യ സംരക്ഷണവും ഇതിൽ പ്രധാനമാണെങ്കിലും മത്സരഫലം നിശ്ചയിക്കപ്പെടുന്ന നിര്‍ണായക ചോദ്യത്തോട് തെല്ലും പതറാതെ ഞൊടിയിടയിൽ മറുപടി പറയുന്നതാണ് ലോകസുന്ദരിപ്പട്ടം നേടാനുള്ള അവസാന ഘട്ടം. സൗന്ദര്യ മത്സരത്തിന്റെ അവസാന റൗണ്ടില്‍ മാനുഷി നല്‍കിയ ഉത്തരംതന്നെയാണ് 17 വർഷങ്ങൾക്കുശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്.
മാതൃത്വത്തിന്റെ മഹത്വത്തെ അത്രമനോഹരമായിട്ടാണ് തന്റെ വാക്കുകളിലൂടെ മാനുഷി വരച്ചിട്ടത്. സൗന്ദര്യത്തിന്റെ അഴകളവുകള്‍ക്കപ്പുറം ബുദ്ധിയും മാറ്റുരച്ചാണ് സുന്ദരികള്‍ എന്നും കിരീടമണിഞ്ഞിട്ടുള്ളത്. അവസാന റൗണ്ടിലെ ഈ ചോദ്യോത്തരങ്ങള്‍ എന്നും ചര്‍ച്ചയാകാറുളളതുമാണ്.
ലോകസുന്ദരി മത്സര വേദിയില്‍ കിരീടമണിഞ്ഞ് ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ ഇന്ത്യൻ പെണ്‍കൊടികള്‍ നേരിട്ട ചോദ്യങ്ങളും അതിനവര്‍ നല്‍കിയ ഉത്തരങ്ങളും അവർക്ക് കിരീടം നേടിക്കൊടുക്കുകയായിരുന്നു. 1966-ല്‍ റീത്ത ഫാരിയയാണ് ലോകസുന്ദരി കിരീടം ആദ്യം ഇന്ത്യയില്‍ എത്തിക്കുന്നത്. 23 വയസ്സുള്ളപ്പോഴായിരുന്നു അവരുടെ നേട്ടം. മാനുഷിയെ പോലെ ഒരു വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിനിയായിരുന്നു അവരും.
എന്തുകൊണ്ട് ഒരു ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു റീത്ത അഭിമുഖീകരിച്ച ആദ്യ ചോദ്യം. ഇന്ത്യക്ക് കൂടുതല്‍ ഓബ്സ്റ്റട്രീഷന്‍മാരെയും ഗൈനക്കോളജിസ്റ്റുകളെയും ആവശ്യമുണ്ടെന്നായിരുന്നു അതിനവര്‍ നല്‍കിയ മറുപടി. പക്ഷേ ഇന്ത്യയില്‍ ധാരാളം കുട്ടികളുണ്ടല്ലോ എന്നായിരുന്നു ജഡ്ജസിന്റെ പ്രതികരണം. ഉടന്‍ റീത്ത മറുപടിയും നല്‍കി, 'അതാണ് നാം നിരുത്സാഹപ്പെടുത്തേണ്ടതും.' പിന്നീട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ കിരീടമണിഞ്ഞത്. നിത്യഹരിത സൗന്ദര്യറാണിയായി വാഴ്ത്തുന്ന ഐശ്വര്യറായിയിലൂടെ.
മിസ്സ് വേള്‍ഡ് 1994-ന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് അടിസ്ഥാനജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരോട് അനുകമ്പയുള്ളവരായിരിക്കണം അവര്‍ എന്ന ഉത്തരമാണ് ഐശ്വര്യ നല്‍കിയത്. ദേശീയതയുടെയും നിറത്തിന്റെയും പേരില്‍ മനുഷ്യന്‍ തന്നെ സൃഷ്ടിച്ചിട്ടുള്ള വേലിക്കെട്ടുകള്‍ക്ക് ഉപരിയായി മറ്റുള്ളവരെ നോക്കിക്കാണാന്‍ സാധിക്കണം. അതാണ് നിങ്ങളെ ലോകസുന്ദരിയാക്കുന്നത്, സത്യസന്ധനായ, യഥാര്‍ഥ മനുഷ്യനാക്കുന്നത്. ഐശ്വര്യ പറഞ്ഞു. 1997-ല്‍ കിരീടം നേടിയ ഡയാന ഹെയ്ഡനോട് എന്തുകൊണ്ടാണ് നിങ്ങള്‍ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നത് എന്നാണ്.
ഡബ്ലിയു.ബി.യീറ്റ്സാണ് തന്നെ സ്വാധീനിച്ച കവിയെന്ന് പറഞ്ഞാണ് ഡയാന ഉത്തരം പറഞ്ഞുതുടങ്ങിയത്. 'സ്വപ്നത്തില്‍ നിന്ന് ഉത്തരവാദിത്തങ്ങള്‍ തുടങ്ങുന്നു എന്നാണ് അദ്ദേഹം എഴുതിയത്. എന്നെ സംബന്ധിച്ചിടത്തോളം ഈ കിരീടം എന്റെ സ്വപ്നമാണ്, അത് നല്‍കുന്ന ഉത്തരവാദിത്തങ്ങള്‍ ഒരുപക്ഷേ മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഏതെങ്കിലും തരത്തില്‍ സഹായിച്ചേക്കാം.' നിങ്ങള്‍ക്ക് ഈ ലോകത്തിലുള്ള ആരെങ്കിലും ആയി മാറാന്‍ കഴിയുമെങ്കില്‍ അതാരെപ്പോലെയായിരിക്കും എന്ന ചോദ്യമാണ് 1999-ല്‍ കിരീടമണിഞ്ഞ യുക്താമുഖിക്ക് നേരിടേണ്ടി വന്നത്.
യുക്ത നല്‍കിയ മറുപടി ഇങ്ങനെയും. 'അത് ഓഡ്രി ഹെപ്ബേണ്‍ ആയിരിക്കും. അവളുടെ ആന്തരികസൗന്ദര്യം, അനുകമ്പ, അവളുടെ പ്രഭാവം, അവള്‍ക്കുള്ളിലുളള ശാന്തത അതെല്ലാമാണ് അവളിലെ സ്ത്രീയെ പ്രതിഫലിപ്പിക്കുന്നത്.' ബ്രിട്ടീഷ് അമേരിക്കന്‍ നടിയായിരുന്നു ഓഡ്രി. മാനുഷിക്ക് മുമ്പ് ലോകസുന്ദരി പട്ടം ഇന്ത്യക്ക് നേടിത്തന്ന പ്രിയങ്കാ ചോപ്ര നേരിട്ട ചോദ്യം ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ജീവിതം വിജയം നേടിയെന്ന് നിങ്ങള്‍ക്ക് തോന്നുന്ന വനിത ആരെന്നും എന്തുകൊണ്ടെന്നും ആയിരുന്നു.
ഒട്ടും സംശയിക്കാതെ മദര്‍ തേരെസയെന്നാണ് പ്രിയങ്ക ഉത്തരം നല്‍കിയത്. 'ഞാന്‍ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരുമായി നിരവധി പേരുണ്ട്. പക്ഷേ മറ്റുള്ളവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാന്‍ സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ച, കാരുണ്യമയിയായ മദര്‍തേരസെയെ ഞാന്‍ വിലമതിക്കുന്നു.' പ്രിയങ്ക പറഞ്ഞു.
https://www.facebook.com/Malayalivartha