അന്വേഷണം പൂർത്തിയാക്കാനുള്ള ദിവസത്തിന്റെ തലേന്ന് മറ്റൊരു ഹർജിയുമായി കേസ് വൈകിപ്പിക്കാൻ അതിജീവിത തന്നെ രംഗത്തെത്തി... കോടതിക്ക് മാത്രമറിയാവുന്ന കാര്യങ്ങൾ വെച്ച് ഹർജി കൊടുക്കാൻ ഈ വിവരങ്ങൾ അവർക്ക് ആരാണ് ചോർത്തി നൽകുന്നത്? അല്ലെങ്കിൽ തന്നെ അന്വേഷണം പൂർത്തിയാക്കുന്നതിന്റെ തലേന്ന് അങ്ങനെയൊരു ഹർജി നൽകി വീണ്ടും കേസ് വൈകിപ്പിക്കാൻ ഇവർ ശ്രമിക്കുന്നത് എന്തിനാണ്? അഭിഭാഷകയുടെ കുറിപ്പ് വൈറൽ

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കും മുന്‍ ഭാര്യയായ മഞ്ജു വാര്യര്‍ക്കും അടക്കം എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ദിലീപ് സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത് വരെ വിചാരണ വൈകിക്കാനാണ് ശ്രമം എന്ന് ദിലീപ് ആരോപിക്കുന്നത്. മാത്രമല്ല മുന്‍ ഭാര്യയുടേയും അതിജീവിതയുടേയും സുഹൃത്തായ ഉന്നത പോലീസ് ഉദ്യോഗസ്ഥയും കൂടി ചേര്‍ന്നാണ് തന്നെ കേസില്‍പ്പെടുത്തിയത് എന്നും ദിലീപ് ആരോപിക്കുന്നു. അതേസമയം ദിലീപ് ഹര്‍ജിയില്‍ പറഞ്ഞ ചില കാര്യങ്ങള്‍ കേരളത്തിന്റെ പൊതുമനസാക്ഷി അറിഞ്ഞിരിക്കേണ്ടതാണെന്ന് അഭിഭാഷകയായ അനില ജയന്‍ പറയുന്നു. കേസ് വൈകിപ്പിക്കാൻ മനപ്പൂർവം ശ്രമിക്കുന്നുവെന്നും കേസിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ആരോപണമുണ്ട്.
അനില ജയൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു..
''നടിയെ ആക്രമിച്ച കേസിൽ സുപ്രീം കോടതിയെ സമീപിച്ച് ദിലീപ് പറഞ്ഞ നിർണായകമായ ചില കാര്യങ്ങൾ കേരളത്തിന്റെ പൊതുമനസാക്ഷി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. ഒരു പീഡനക്കേസിന്റെ അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കണം എന്ന കേന്ദ്രസർക്കാർ നിർദ്ദേശമുള്ള രാജ്യമാണ് നമ്മുടേത്. ആ നാട്ടിലാണ് ആറു വർഷമായി എങ്ങുമെത്താതെ നടിയെ ആക്രമിച്ച കേസ് ഇഴഞ്ഞുനീങ്ങുന്നത്. 29.11.2019ൽ ആറു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദ്ദേശമുണ്ടായിട്ടും ഈ കേസിന്റെ അന്വേഷണം പിന്നെയും ഇഴച്ചുകൊണ്ടുപോയത് 2 വർഷവും 8 മാസവുമാണ്. അന്വേഷിക്കാൻ സമയം കിട്ടാതിരുന്നാൽ സത്യം അറിയാൻ കഴിയുമോ എന്ന് സംശയിക്കുന്നവരുണ്ടെങ്കിൽ ഒരു കാര്യം മനസിലാക്കുക; നാല് തവണയാണ് അന്വേഷണം പൂർത്തിയാക്കാനുള്ള സമയ പരിധി ഹൈക്കോടതി നീട്ടി നൽകിയത്.
അന്വേഷണം പൂർത്തിയാക്കാനുള്ള ദിവസത്തിന്റെ തലേന്ന് മറ്റൊരു ഹർജിയുമായി കേസ് വൈകിപ്പിക്കാൻ അതിജീവിത തന്നെ രംഗത്തെത്തി. കോടതിക്ക് മാത്രമറിയാവുന്ന കാര്യങ്ങൾ വെച്ച് ഹർജി കൊടുക്കാൻ ഈ വിവരങ്ങൾ അവർക്ക് ആരാണ് ചോർത്തി നൽകുന്നത്? അല്ലെങ്കിൽ തന്നെ അന്വേഷണം പൂർത്തിയാക്കുന്നതിന്റെ തലേന്ന് അങ്ങനെയൊരു ഹർജി നൽകി വീണ്ടും കേസ് വൈകിപ്പിക്കാൻ ഇവർ ശ്രമിക്കുന്നത് എന്തിനാണ്? ഈ കേസിന്റെ ആദ്യ ഘട്ടം മുതൽ അന്നത്തെ DGP യായ സെൻകുമാർ പറയുന്നുണ്ട് അന്വേഷണ ഉദ്യോഗസ്ഥ സത്യസന്ധമായല്ല പ്രവർത്തിച്ചതെന്ന്! അത് വ്യക്തമാക്കുന്ന ഗൂഡലോചനയാണ് പിന്നീട് കണ്ടത്. ദിലീപിന്റെ മുൻഭാര്യക്കുള്ള വ്യക്തി വൈരാഗ്യവും അവർക്ക് അന്വേഷണ സംഘതലവയോടുള്ള അടുപ്പവും ഈ കേസിലെ നിർണ്ണായക ഗൂഡലോചനയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആക്രമിക്കപ്പെട്ടു എന്ന് പറയുന്ന ദൃശ്യങ്ങളിൽ നടി പറയുന്നതും കോടതിയിൽ പ്രോസീക്യൂഷൻ പറയുന്നതും രണ്ട് കാര്യങ്ങളാണ് എന്നുള്ളതാണ്. ബാക്കി വായിക്കുന്നവരുടെ യുക്തിക്കു വിടുന്നുവെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണകോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നു എന്നാണ് ദിലീപ് പറയുന്നത്. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ശ്രമം നടക്കുന്നതായും ദിലീപ് ആരോപിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന്റെ പേരില്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും തനിക്കെതിരെ മാത്രമല്ല, തന്റെ അഭിഭാഷകര്‍, വിചാരണ കോടതി ജഡ്ജി എന്നിവര്‍ക്കെതിരെയും മാധ്യമ വിചാരണ നടക്കുന്നുവെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലയാള സിനിമയിലെ ചെറുതാണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പെടുത്തിയത് എന്നും ദിലീപ് ആരോപിക്കുന്നു. ഇവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍പരവുമായ ശത്രുത ഉണ്ട്.
തന്റെ മുന്‍ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പൊലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണ് എന്നും ഹര്‍ജിയിലുണ്ട്. ഈ പൊലീസ് ഓഫീസര്‍ നിലവില്‍ ഡി ജി പി റാങ്കില്‍ ആണെന്നും ദിലീപ് ആരോപിക്കുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ വിവോ ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചു എന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കോടതിയും അന്വേഷണ സംഘവും ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നടിയുടെ ദൃശ്യങ്ങളുള്ള എട്ട് ഫോള്‍ഡറുകളും വിവോ ഫോണ്‍ ഉപയോഗിച്ച് തുറന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ദൃശ്യം തുറക്കാതെ തന്നെ മറ്റൊരു ഫോണിലേക്ക് അയച്ചിരിക്കാനുളള സാധ്യതയാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha

























