'വേദനയുടെ അങ്ങേ അറ്റത്തും ആ മുഖത്തു കാണുന്ന ഒരു ചിരി ഉണ്ട്.. കണ്ണിന്റെ നിറം വല്ലാതെ മഞ്ജിച്ചിരുന്നു..അസുഖത്തിന്റെ ക്ഷീണം ഒഴിച്ചാൽ , ആ മിഴികളിൽ ശുഭാപ്തി വിശ്വാസം നിറഞ്ഞു നിന്നിരുന്നു...'ഒരു അനുഭവക്കുറിപ്പുമായി സൈക്കോളജിസ്റ്റ് കലാ മോഹൻ
ജീവിതത്തിൽ നിനച്ചിരിക്കാതെ ഉണ്ടാകുന്ന അനുഭവങ്ങൾ ചിലപ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കും. അത്തരം കുറെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് സൈക്കോളജിസ്റ്റായ കലാ മോഹൻ. ചിലപ്പോൾ കണ്ണുനിറയും ചിലപ്പോൾ ഹൃദയം കുത്തിക്കീറും വേദന നൽകും അത്തരത്തിൽ ഒരു അനുഭവമാണ് കലാ മോഹൻ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുകായ്ക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
കാൻസർ സെന്ററിൽ പാലിയേറ്റീവ് കെയറിൽ വെച്ചു ശശിയെ ഞാൻ കാണുമ്പോൾ , റേച്ചൽ മാഡത്തിന്റെ ചികിത്സയിൽ ആണയാൾ..അധികം നാൾ ഉണ്ടാകില്ല..അതാണയാളുടെ സ്ഥിതി എന്ന് വീട്ടുകാർക്കും കൂട്ടുകാർക്കും അറിയാം..വിവാഹം കഴിഞ്ഞു ഒരു വര്ഷം ആയിട്ടില്ല..പ്രണയവിവാഹം ആയിരുന്നു.. മിക്കവാറും ഉച്ചയ്ക്ക് ഞാൻ ചെല്ലുമ്പോൾ അവർ , ഭാര്യയും ഭർത്തവും തനിച്ചായിരിക്കും..തീരെ അവശനായ ഒരാൾ..പക്ഷെ ആ മുഖത്തു ഇപ്പോഴും ഒരു പുഞ്ചിരി ഉണ്ട്..ആ പെൺകുട്ടി , ഏത് നിമിഷവും നഷ്‌ടമായേക്കാവുന്ന സ്നേഹമാണ് തന്റെ മുന്നിൽ എന്ന് അറിഞ്ഞു കൊണ്ട് കണ്ണ് ഇമ ചിമ്മാതെ ആ മുഖത്തു തന്നെ നോക്കി ഇരിക്കുന്ന ആ രൂപം.. വര്ഷം ഏറെ കഴിഞ്ഞിട്ടും മനസ്സിൽ ഉണ്ട്..കണ്ണിൽ കണ്ണിൽ ഇങ്ങനെ എത്ര നേരം നോക്കി ഇരിക്കാനും അവർക്കു പോരായിരുന്നു..
""ഇങ്ങനെ ഒന്നും അല്ലായിരുന്നു..
ഭയങ്കര ദേഷ്യക്കാരൻ ആയിരുന്നു..
അസുഖം ആയതിൽ പിന്നെ ആണ്..!
സങ്കടത്തോടെ 'അമ്മ പറഞ്ഞു..
ആ കിടക്കയിൽ കാണുന്ന ശശി ഒരു ദേഷ്യക്കാരൻ ആയിരുന്നു എന്ന് വിശ്വസിക്കാൻ വയ്യ..
കാരണം വേദനയുടെ അങ്ങേ അറ്റത്തും ആ മുഖത്തു കാണുന്ന ഒരു ചിരി ഉണ്ട്.. കണ്ണിന്റെ നിറം വല്ലാതെ മഞ്ജിച്ചിരുന്നു..അസുഖത്തിന്റെ ക്ഷീണം ഒഴിച്ചാൽ , ആ മിഴികളിൽ ശുഭാപ്തി വിശ്വാസം നിറഞ്ഞു നിന്നിരുന്നു..ഇവിടെ നിന്നും ഇറങ്ങിയാൽ..ഞാൻ ഒരു പുതിയ മനുഷ്യൻ ആണ്..പണ്ടത്തെ ശശി എന്തെന്ന് എനിക്കറിയില്ല..പക്ഷെ , ഇപ്പോഴത്തെ ആ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന നന്മ അയാളെ മുന്നോട്ടു ജീവിക്കാനുള്ള ഊർജ്ജം കൊടുക്കുന്ന പോലെ..ശശിയുടെ മരണം ആർക്കും , പ്രതീക്ഷിക്കാത്ത ഒന്നായിരുന്നില്ല..ഭാര്യയുടെ നേരിയ വേദനയുടെ മൂളൽ മാത്രംഅങ്ങിങ്ങു കേട്ടു.. കടുത്ത വേദനയും പൊള്ളലും ഏൽക്കുന്ന ഹൃദത്തിൽ നിന്നും ഉതിരുന്ന വികലമായ സംസാരങ്ങളും... അവളെവിടെ ആകുമിന്ന് എന്ന് ഒരിക്കലും ചിന്തിക്കാതെ ഇരിക്കാനാണ് എനിക്ക് ഇഷ്ടം..
അതേ പോലെ മറ്റൊരു പുരുഷൻ.. വിവാഹ നിശ്ചയമെ കഴിഞ്ഞിട്ടുള്ളൂ.. അപ്പോഴാണ് വിധിയുടെ ക്രൂരത പോലെ അസുഖം.. എന്നും അയാളെ കാണാൻ എത്തുന്ന ഒരുവൾ..നിശ്ചയിച്ച വിവാഹം നാളെ നടക്കുമോ എന്നൊന്നും ചിന്തിക്കാതെ ഒരു ഹൃദയം നിറയെ സ്നേഹവുമായി എത്തുന്നവള്.. അവളുടെ വീട്ടുകാർക്ക് എതിർപ്പാണ് അതിലെന്ന് നഴ്സുമാർ പറഞ്ഞു കേട്ടു.. മകളുടെ ഭാവിയെ ഓർത്തു സ്വാഭാവികമായുള്ള സ്വാർഥത... ഞാൻ Rcc വിടുമ്പോഴും അയാൾ ജീവനോടെ ഉണ്ടായിരുന്നു... അയാളുടെ ശ്വാസം തന്റെ പക്കലാണെന്നു തോന്നും പോലെ അവളും..പിന്നീടിന്നു വരെ ഒരിക്കലും ഞാനവരെ കുറിച്ച് ചോദിച്ചറിയാൻ ശ്രമിച്ചിട്ടില്ല...
അല്ലേലും ഇന്ന് എന്റെ ജീവിതത്തിൽ ഒരുപാട് ചോദ്യങ്ങളുണ്ട്.. പലതിനും ഉത്തരം തേടാറില്ല.. ഉത്തരം കിട്ടാത്ത സമസ്യ എന്നും അങ്ങനെ ചിന്തകളിൽ നില്കുന്നത് ഒരു സുഖമാണ്.. വെറും സാധാരണക്കാരായ മനുഷ്യർ എന്ന് ഇടയ്ക്ക് സ്വയം ഓർക്കാൻ... ശ്വാസം എടുക്കുന്നതിനും പുറത്തേയ്ക്ക് വിടുന്നതിനും ഇടയ്ക്കുള്ള കൊച്ചു ജീവിതം എന്ന് താക്കീത് തരാൻ... വിവാഹത്തലേന്ന് എനിക്ക് പറ്റില്ല എന്ന് പറഞ്ഞു കരഞ്ഞ ഒരു പെൺകുട്ടി.. വീട്ടികാരുടെ ഇഷ്‌ടത്തോടെ ഉള്ള പ്രണയത്തിന്റെ എല്ലാ സ്വാതന്ത്ര്യവും അനുഭവിച്ചവർ.. ശരീരം കൊണ്ട് പോലും ഒന്നയവർ.. ഒരു ആക്‌സിഡന്റ്... അവന്റെ മരണം..
ആ ഓർമ്മകൾ അവളുടെ ഉള്ളിൽ നിന്നും തച്ചു നീക്കാൻ സമയം കൊടുക്കാതെ ഉടനെ മറ്റൊരു വിവാഹം.. നാളെ ഈ വിവാഹം നടന്നില്ല എങ്കിൽ ഞാനും വാപ്പയും ജീവനോടെ ഉണ്ടാകില്ല എന്ന് പറയുന്ന ഉമ്മ... അവൾക്ക് വേണ്ടി സംസാരിക്കാനോ, മാതാപിതാക്കൾക്ക് വേണ്ടി കാര്യങ്ങൾ അവര് പറഞ്ഞ പോലെ അവതരിപ്പിക്കാനോ പറ്റാത്ത ഞാനും... വിവാഹം കഴിഞ്ഞെന്ന് ഞാനറിഞ്ഞു... അവൾ സുഖമായി കഴിയുന്നുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്‌ടവും...ഇന്നത്തെ അവളെ കുറിച്ച് വേണേൽ അറിയാം... എന്തിന്?
ഒരു കുഞ്ഞിന്റെ കരച്ചില് എന്റെ ഉറക്കം കെടുത്തുന്നു ടീച്ചർ... പുതുപെണ്ണിന്റെ ആഭരണതിളക്കം അവളുടെ ശരീരത്തിൽ മിന്നി... എന്റെ രണ്ടാം വിവാഹമാണ്, ചേട്ടനും വീട്ടുകാരും നല്ല ആളുകളാണ്... എന്നെ പഠിപ്പിക്കാൻ വിടുന്നില്ലേ? ആ അമ്മ ആണ് എനിക്ക് ചോറ് പൊതിഞ്ഞു ബാഗിൽ വെച്ച് തരുന്നത് പോലും... സ്വന്തം അമ്മ പോലും എന്നെ ഇത്രയും സ്നേഹിച്ചിട്ടില്ല.. ആദ്യത്തെ വിവാഹത്തിലെ ഭാര്തതാവ് അപകടത്തിൽ മരിക്കുമ്പോൾ ഞാൻ ഗർഭിണി ആയിരുന്നു.. കുഞ്ഞിനെ അബോർഷൻ നടത്തി... ഇന്ന്, എല്ലാ സന്തോഷവും എനിക്കുണ്ട്.. കൂടുതൽ നല്ല ജീവിതം എന്ന് വേണമെങ്കിൽ പറയാം.. പക്ഷെ, ഉറക്കം കിട്ടില്ല ചില രാത്രികളിൽ..
ഒരു കുഞ്ഞിന്റെ നിലവിളി ഞാൻ കേൾക്കും.. കൗൺസലിംഗ് ക്ലാസ്സ് എടുക്കാൻ പോയതാണ് ഞാൻ ആ കോളേജിൽ.. "ചുമ്മാ ഡയലോഗ് അല്ലെ, സദാ ചിരിച്ചു നടക്കുന്ന വായാടി പെണ്ണാണ്... അവളുടെ അദ്ധ്യാപിക ശബ്ദം താഴ്ത്തി പുച്ഛിച്ചു... ജനിക്കാതെ പോയ കുഞ്ഞിന്റെ മുഖമോർത്ത് കരയുന്ന അമ്മ മനസ്സ് അനുഭവസ്ഥര്ക്ക് മാത്രമേ ഊഹിക്കാൻ ആകു.. അവനു കൊടുക്കാതെ പോയ മുലപ്പാല് എന്നും അമ്മയുടെ നെഞ്ചിൽ കെട്ടിനിൽക്കും.. അവനു പാടി കൊടുക്കാൻ കഴിയാതെ പോയ താരാട്ടു പാട്ടിന്റെ ഈരടികൾക്ക് അപ്പുറം മറ്റൊരു നിരാശ ഇല്ല.. പിറക്കും മുൻപേ, നക്ഷത്രമായി പോയ മകന് കൊടുക്കാൻ പറ്റാത്ത ഉമ്മകളോളം വലിയ നഷ്‌ടം മറ്റൊന്നില്ല... സന്ധ്യ ചുമന്നു തുടുക്കുമ്പോൾ കാരണമില്ലാതെ കേറി വരുന്ന ഭയങ്ങൾ എത്രയോ കുഞ്ഞ് നഷ്‌ടമായ അമ്മമാർ പറയാറുണ്ട്...
മനസ്സിൽ നിറഞ്ഞു നിൽക്കുന്ന
വിഹ്വലതകൾ , ഭൂതകാലത്തിന്റെ നിഴൽ വീണ ആത്മസംഘര്ഷങ്ങള് ..
സമ്മർദ്ദങ്ങൾ , നോവുകൾ ഒക്കെ എനിക്ക് വരച്ചു കാട്ടിയ കുറെ പെൺമുഖങ്ങൾ..
അവർ ഇപ്പോൾ എങ്ങനെ എന്നറിയില്ല....
സന്തോഷത്തോടെ ജീവിക്കുണ്ടാകാം...
പ്രാർത്ഥനകൾ....
കല, കൗൺസലിംഗ് സൈക്കോളജിസ്റ്
https://www.facebook.com/Malayalivartha