തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അടുത്ത പണി; അയ്യപ്പ സംഗമത്തിലെ 'ഉഡായിപ്പ്' തിരിമറികൾ കോടതിയിലേക്ക്...

പമ്പയില്‍ കാലുകുത്തിയത് മുതല്‍ പിണറായിക്ക് കാലക്കേട്. ആഗോള അയ്യപ്പ സംഗമം നടത്തി അയ്യപ്പന്‍ ഞങ്ങടെ കൂടെയെന്ന് തെളിയിക്കാന്‍ കളിച്ച കളിയെല്ലാം പതിനാറിന്റെ പണിയായിട്ട് പിണറായിക്ക് മൂട്ടില്‍ പൊട്ടുന്നു. കല്ലും മുള്ളും കാലുക്ക് മെത്തയെന്ന് പാടിയാണ് അയ്യപ്പ ഭക്തര്‍ മലകയറുന്നത്. അവിടെയാണ് പമ്പയില്‍ ജര്‍മന്‍ സ്‌റ്റൈന്‍ സ്‌റ്റേജിട്ട് ലക്ഷങ്ങളുടെ കട്ടിലും മെത്തയും വരെ മേടിച്ചിട്ട് ആഡംബരം കാണിച്ചത്. എന്നിട്ട് പേരോ ആഗോള അയ്യപ്പ സംഗമം. അന്ന് തുടങ്ങിയ മനസമാധാനക്കേടാണ് പിണറായിക്ക്. അയ്യപ്പ സംഗമം നടത്തി തിരിച്ച് ക്ലിഫ് ഹൗസില്‍ കാല് കുത്തിയില്ല പിന്നാലെ ശബരിമല സ്വര്‍ണക്കൊള്ളയുടെ ചീറ്റി പുറത്തേക്ക്. പിന്നാലെ മകന് ഇ ഡി നോട്ടീസ് അയച്ചത് പുറത്തായി.
മകളുടെ മാസപ്പടി കേസില്‍ ഇ ഡി നീക്കം ഡല്‍ഹി കോടതി കേസ് വാദത്തിന് എടുത്തു. തലപിളരുന്ന അടി തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടി. എട്ടുനിലയില്‍ പൊട്ടി. ദേ ഇപ്പോള്‍ അണ്ണാക്കിലെ പിരിവെട്ടുന്ന അടുത്ത പണി. ആഗോള അയ്യപ്പ സംഗമമെന്ന പേരില്‍ നടന്ന ധൂര്‍ത്തിന്റെ സകലമാന കള്ളക്കളികളും പുറത്ത്. ഉഡായിപ്പ് സംഗമത്തിലെ തിരിമറികള്‍ കോടതി കയറിയതോടെ മുട്ടിടിച്ച് പിണറായി. അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോര്‍ഡ് പണം മുടക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ, രണ്ട് കോടിയോളം രൂപ അഡ്വാന്‍സായി നല്‍കിയത്. സ്വര്‍ണക്കൊള്ളയില്‍ കലികയറി നില്‍ക്കുന്ന കോടതി ഈ വിഷയം കൂടി അറിഞ്ഞതോടെ പൊട്ടിത്തെറിക്കുന്നു.
ആഗോള അയ്യപ്പ സംഗമാണോ അതോ സുഖവാസ സംഗമാണോ പിണറായി നടത്തിയത്. അയ്യപ്പനേക്കാള്‍ വലിയ ദൈവമെന്ന മട്ടിലായിരുന്നു പമ്പയില്‍ പിണറായിയുടെ അഹങ്കാരം. തത്വമസി അത് നീയാകുന്നുവെന്ന് അയ്യപ്പന്‍ പറഞ്ഞത് ഭക്തനും ഞാനും ഒന്നാണെന്ന സന്ദേശമാണ്. പക്ഷെ പിണറായി ധാര്‍ഷ്ട്യത്തില്‍ അതെ അത് ഞാനാകുന്നുവെന്ന ധിക്കാരമായിരുന്നു. വ്രതമെടുത്ത് ഏറ്റവും ഭക്തിയോടെ എളിമയോടെയാണ് ഉള്ളവനും ഇല്ലാത്തവനുമൊക്കെ മലയിലെത്തി അയ്യപ്പനെ കാണാനെത്തുന്നത്. അവിടെയാണ് പിണറായി ഞാനെന്ന ഭാവം കൊണ്ട് പമ്പയിലെത്തി ആഗോള ഉഡായിപ്പ് സംഗമം നടത്തിയത്. അതിനുള്ള പണി ദേ അയ്യപ്പന്‍ തന്നെ കൊടുത്തു. അയ്യപ്പ സംഗമത്തിന്റെ മറവില്‍ പിണറായി ധൂര്‍ത്ത് നടത്തിയ വിവരം പുറത്ത് വന്നതോടെ ജനരോഷം ആളിക്കത്തുന്നു. ശബരിമലയെ നിരന്തരം കളങ്കപ്പെടുത്തുകയാണ് ഈ ഭരണകൂടമെന്ന് വിശ്വാസികള്‍ പൊട്ടിത്തെറിക്കുന്നു.
അയ്യപ്പ സംഗമത്തിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിരിക്കുന്നു. സ്‌പോണ്‍സര്‍മാരുടെ കൈയ്യില്‍ നിന്ന് കോടികള്‍ കിട്ടി അത് മുഴുവന്‍ പൂഴ്ത്തിയിട്ട്. വന്‍ ബാധ്യതയാണ് പരിപാടിയുടെ പേരില്‍ ഉണ്ടാക്കി വെച്ചിരിക്കുന്നത്. അടിമുടി ധൂര്‍ത്ത് നടന്നതിന്റെ തെളിവായിമാറുകയാണ് ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട്. മൊത്തം 10.99 കോടി രൂപ സംഗമത്തിന് ചെലവായെന്ന് ഇതില്‍ വ്യക്തമാകുന്നു. ദേവസ്വം ബോര്‍ഡിന്റെ ജനറല്‍ ഫണ്ടില്‍നിന്ന് അഞ്ചുകോടി രൂപ എടുക്കുകയും അതില്‍ മൂന്നുകോടി രൂപ തിരിച്ചടയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ 2.64 കോടിയും ദേവസ്വം ഫണ്ടില്‍നിന്നുള്ള രണ്ടുകോടിയും ബാങ്ക് പലിശയും ചേര്‍ത്ത് 6.64 കോടി രൂപയാണ് ഇതുവരെ കൊടുത്തുതീര്‍ക്കാനായത്. 4.35 കോടി രൂപ ഇനിയും കൊടുക്കാനുണ്ട്. ബജറ്റില്‍ നിശ്ചയിച്ചതിലും ഉയര്‍ന്ന നിരക്കിലാണ് മിക്കതും ചെലവായിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നു. ഉപഹാരമായി നല്‍കിയ അയ്യപ്പവിഗ്രഹങ്ങള്‍ വാങ്ങിയതിന്റെ ബില്ലുകള്‍ കൃത്യമല്ലെന്നാണ് വിവരം. പല സാധനങ്ങളും വാങ്ങിയതിന്റെ ബില്ലുകളില്ല.
ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡറില്ലാതെ നല്‍കിയ കരാറില്‍ 10 ശതമാനം അധികത്തുക അനുവദിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. സംഗമം ഉദ്ഘാടനംചെയ്യാന്‍ മുഖ്യമന്ത്രി തലേന്ന് പമ്പയിലെത്തിയിരുന്നു. അദ്ദേഹത്തിനുവേണ്ടി ഒരു ലക്ഷം രൂപയുടെ കട്ടിലും മെത്തയുമാണ് വാങ്ങിയത്. ഇത് ഇപ്പോള്‍ ദേവസ്വം മരാമത്ത് ഓഫീസിലുണ്ട്. 4000 ലിറ്ററിന്റെ വാട്ടര്‍ടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാന്‍ 4.8 ലക്ഷം രൂപ ചെലവായതായും കാണിച്ചിരിക്കുന്നു. എന്നാല്‍, വാങ്ങിയ സാധങ്ങള്‍ സ്വത്തുവകയായി കാണിച്ചതില്‍ ഈ വാട്ടര്‍ ടാങ്ക് കാണുന്നില്ല.
പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെച്ചൊല്ലിയുണ്ടായ കോടികളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും സി.പി.എമ്മും നേരിട്ട് രംഗത്തിറങ്ങുന്നു. വിവാദമായ കരാറുകളില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ സഹസ്ഥാപനമായ ഐ.ഐ.ഐ.സി.ക്ക് ഇനി നല്‍കാനുള്ള തുക വേണ്ടെന്നു വെയ്പ്പിക്കാനാണ് രാഷ്ട്രീയ ധാരണ. ഇതോടെ ദേവസ്വം ബോര്‍ഡിന്റെ പൊതുഫണ്ടില്‍നിന്നുള്ള വന്‍ ചോര്‍ച്ച ഒഴിവാകുമെന്നും ഖജനാവിന് നഷ്ടമുണ്ടാകില്ലെന്നും ഉറപ്പാക്കാനാണ് നീക്കം. വിവാദം കോടതിയുടെ കടുത്ത പരാമര്‍ശങ്ങളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് സി.പി.എം. നേതൃത്വം ഇടപെട്ട് ഊരാളുങ്കലുമായി സംസാരിച്ച് വിട്ടുവീഴ്ചയ്ക്ക് വഴിയൊരുക്കുന്നത്. ടെന്‍ഡറില്ലാതെ പന്തല്‍ നിര്‍മ്മാണമടക്കമുള്ള കരാറുകള്‍ നല്‍കിയതിലും 10 ശതമാനം അധിക തുക അനുവദിച്ചതിലും ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഊരാളുങ്കലിന് മാത്രം 4.04 കോടി രൂപ കൂടി നല്‍കാനുണ്ടെന്നായിരുന്നു ഓഡിറ്റ് റിപ്പോര്‍ട്ട്. എന്നാല്‍, ബില്ലുകളിലും ജി.എസ്.ടി. രേഖകളിലും സുതാര്യതയില്ലാത്തതിനാല്‍ ഈ തുക നല്‍കുന്നത് ബോര്‍ഡിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഈ സാഹചര്യത്തിലാണ് ബാക്കി തുക എഴുതിത്തള്ളാന്‍ ഊരാളുങ്കലിനോട് ആവശ്യപ്പെടുന്നത്. ഇതോടെ 'കണക്കുകള്‍ സെറ്റില്‍' ചെയ്യാനും കോടതിയിലെ തിരിച്ചടി ഒഴിവാക്കാനും ബോര്‍ഡിന് സാധിക്കും.
ഹോട്ടല്‍ ബുക്കിംഗിലും ഭക്ഷണത്തിന്റെ കണക്കിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായും ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറുടെയും ദേവസ്വം പ്രസിഡന്റിന്റെയും പേരിലുള്ള ബില്ലുകള്‍ പലതും ദുരൂഹതയുയര്‍ത്തുന്നവയായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാക്കിയ പുതിയ ധാരണയനുസരിച്ച്, സ്‌പോണ്‍സര്‍ഷിപ്പ് തുക കൃത്യമായി ബോര്‍ഡിന് ലഭ്യമാക്കാനും ഊരാളുങ്കലിന് നല്‍കാനുള്ള ബാക്കി തുക റദ്ദാക്കാനുമാണ് തീരുമാനം. ഇതോടെ വിവാദങ്ങളുടെ മുനയൊടിക്കാമെന്നും ഭരണഘടനാ സ്ഥാപനമായ ദേവസ്വം ബോര്‍ഡിനെ നാണക്കേടില്‍ നിന്ന് രക്ഷിക്കാമെന്നുമാണ് സി.പി.എം. കരുതുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത കണക്കുകള്‍ സംബന്ധിച്ചു ഫെബ്രുവരി ഏഴിനു ദേവസ്വം ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷല്‍ കമ്മിഷണര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അയ്യപ്പ സംഗമത്തിനായി ദേവസ്വം ബോര്‍ഡ് പണം മുടക്കരുതെന്നു കോടതി നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ റിലീജിയസ് കണ്‍വന്‍ഷന്‍ നടത്താനുള്ള ഫണ്ടില്‍നിന്ന് അഡ്വാന്‍സായി പണം നല്‍കിയെന്നും സ്‌പോണ്‍സര്‍ഷിപ്പ് തുക കിട്ടിയപ്പോള്‍ തിരികെ നിക്ഷേപിച്ചുവെന്നുമാണ് ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ നിയമസഭയില്‍ പറഞ്ഞിരുന്നത്. ദേവസ്വം ബോര്‍ഡിന്റെ 2 കോടിയുടെ പൊതുഫണ്ട് ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ലെന്നാണ് സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ധനപരമായ സുതാര്യത പുലര്‍ത്തിവേണം പരിപാടി നടത്താനെന്നു ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടും അതു ലംഘിക്കുന്ന തരത്തിലുള്ള വീഴ്ചകളാണ് നടന്നിരിക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഊരാളുങ്കലിന്റെ സഹസ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിക്ക് പന്തല്‍ നിര്‍മാണം അടക്കം കരാര്‍ നല്‍കിയത് ടെന്‍ഡര്‍ ഇല്ലാതെയാണെന്നും 10 ശതമാനം അധിക തുക നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സൈബര്‍ സഖാക്കളുടെ കണ്ണിലെ കരടും കേരളത്തെ ഹൈന്ദവവല്‍ക്കരിക്കുന്നു എന്ന് ആരോപിക്കപ്പെടുകയും ചെയ്യുന്ന നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ പമ്പയില്‍ നടന്നത് വന്‍ തട്ടിപ്പെന്ന് സൂചന. കഴിഞ്ഞ സെപ്റ്റംബര്‍ 20ന് പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ പേരിലാണ് ഭക്തിയുടെ മറവില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി ആരോപണം ഉയരുന്നത്. സംഗമത്തിന് എത്താതിരുന്ന നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എട്ടു ലക്ഷം രൂപയുടെ ബില്ല് എഴുതിമാറ്റിയ ദേവസ്വം ബോര്‍ഡിന്റെ നടപടി ഭക്തലക്ഷങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
ആഗോള അയ്യപ്പസംഗമത്തില്‍ നന്ദഗോവിന്ദം ഭജന്‍സ് പരിപാടി അവതരിപ്പിച്ചിട്ടില്ലെന്ന് സംഘാടകര്‍ തന്നെ വ്യക്തമാക്കുമ്പോഴാണ് ഈ തട്ടിപ്പ് പുറത്തുവരുന്നത്. അന്ന് രാവിലെ ഭക്തിഗാനസദസ്സ് നടത്തിയത് ഗായകന്‍ ഇഷാന്‍ ദേവും സംഘവുമായിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തുക കൈപ്പറ്റിയതായി കാണിച്ചിരിക്കുന്നത് നന്ദഗോവിന്ദം ഭജന്‍സിന്റെ പേരാണ്. രണ്ടു ലക്ഷം രൂപ മാത്രം ബജറ്റ് നിശ്ചയിച്ചിരുന്ന കലാപരിപാടിക്ക് എങ്ങനെ എട്ടു ലക്ഷത്തിന്റെ ബില്ല് വന്നുവെന്നത് ദുരൂഹമാണ്. പമ്പയിലോ സന്നിധാനത്തോ തങ്ങള്‍ ഇതുവരെ പരിപാടി അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സ് പ്രവര്‍ത്തകര്‍ തന്നെ തുറന്നുപറഞ്ഞതോടെ ദേവസ്വം ബോര്‍ഡ് പ്രതിക്കൂട്ടിലായിരിക്കുകയാണ്.
സൗജന്യമായി പാടിയ വിജയ് യേശുദാസിനെയും വീരമണി രാജുവിനെയും പോലുള്ള പ്രമുഖരുടെ കണക്കുകള്‍ റിപ്പോര്‍ട്ടിലില്ലാത്തപ്പോള്‍, വരാത്തവര്‍ക്ക് എട്ടു ലക്ഷം നല്‍കിയെന്ന കണക്ക് അവിശ്വസനീയമാണ്. സ്വകാര്യ ഏജന്‍സിയെക്കൊണ്ട് ദേവസ്വം ബോര്‍ഡ് ചെയ്യിച്ച ഓഡിറ്റിംഗിലെ ഈ ക്രമക്കേടുകള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഫെബ്രുവരി 27നകം ഈ വിഷയത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ ജസ്റ്റിസ് രാജാ വിജയരാഘവന്‍, ജസ്റ്റിസ് വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു കഴിഞ്ഞു. അയ്യപ്പനാമത്തിന്റെ മറവില്‍ നടന്ന ഈ തീവെട്ടിക്കൊള്ളയ്ക്ക് പിന്നിലെ യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. അടിമുടി ധൂര്‍ത്തുനടന്നതിന്റെ തെളിവായിമാറുകയാണ് ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























