പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി

പാർക്ക് ചെയ്ത കാറിനുള്ളിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്ന വാർത്തയുടെ ഞെട്ടലോടെയാണ് നോയിഡയിൽ പ്രണയദിനം ഉണർന്നത്. നോയിഡ സെക്ടർ 39-ലാണ് ടാറ്റാ ആൾട്രോസിൽ യുവതിയുടെയും യുവാവിന്റെ മൃതേദഹം കണ്ടെത്തിയത്. സുമിത്, രേഖ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് വ്യക്തമായി. ഇരുവരുടേയും തലയിൽ വെടിയേറ്റ പാടുകളുണ്ടായിരുന്നു. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് പോലീസിന് കണ്ടെത്താനായിട്ടില്ല. അതേസമയം പ്രണയ ബന്ധത്തിലെ തകർച്ചയാണ് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്.
കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുമിത്തിന്റെ കയ്യിൽ നിന്ന് ഒരു പിസ്റ്റൾ കണ്ടെടുത്തിട്ടുണ്ട്. കാർ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സുമിത്ത് ആദ്യം രേഖയെ വെടിവെച്ചതിന് ശേഷം സ്വയം നിറയൊഴിച്ചതായി സൂചനയുണ്ടെന്ന് പോലീസ് പറയുന്നു. കാറിൽ നിന്ന് തിരകളും കണ്ടെടുത്തിട്ടുണ്ട്.
നോയിഡ സെക്ടർ 58-ൽ താമസിച്ചിരുന്ന രേഖയേയും ഡൽഹിയിലെ ത്രിലോക്പുരിയിൽ താമസിച്ചിരുന്ന സുമിത്തിനേയും വെള്ളിയാഴ്ച മുതലാണ് അവരുടെ വീടുകളിൽ നിന്ന് കാണാതായത്. കാണാതായെന്ന പരാതികൾ കുടുംബാംഗങ്ങൾ നൽകിയിരുന്നതായും പോലീസ് പറഞ്ഞു.
സുമിത്ത് എഴുതിവെച്ച ഒരു കുറിപ്പിൽ, താനും രേഖയും കഴിഞ്ഞ 15 വർഷമായി പ്രണയത്തിലായിരുന്നു എന്ന് പറയുന്നുണ്ട്. രേഖ വിവാഹ വാഗ്ദാനം നൽകിയതായും എന്നാൽ അടുത്തിടെ അവൾ മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുന്നതായി താൻ കണ്ടെത്തിയെന്നും കുറിപ്പിലുണ്ട്.
പോലീസ് ആദ്യം ഇത് ആത്മഹത്യയായാണ് സംശയിച്ചിരുന്നത്. പിന്നീട് പ്രണയബന്ധം തകർന്നത് മൂലമുണ്ടായ സംഭവമാണെന്ന് കണ്ടെത്തി.
https://www.facebook.com/Malayalivartha
























