മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...

കൊച്ചി എളമക്കരയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ മനഃസാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലൂടെ വ്യക്തമാകുന്നത്. ചേര്‍ത്തല പാണാവള്ളി സ്വദേശികളാണ് മരിച്ചത്. ജനുവരി 15ന് രാത്രി 11.30യ്ക്കും 16ന് രാവിലെ 11നും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് സൂചന. ഭാര്യ ജോലിക്കു പോയി തിരിച്ചെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ പുറത്തുപോയെന്ന് കരുതി പെണ്‍കുട്ടിയുടെ അമ്മ ബന്ധുവിന്റെ വീട്ടിലെത്തി. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരേയും കാണാതായതോടെയാണ് പൊലീസ് സ്റ്റേഷനിലെത്തുന്നത്.
തുടര്‍ന്ന് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലും പിതാവ് തൂങ്ങി മരിച്ച നിലയിലുമായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കിടെയില്‍ തന്നെ സംഭവത്തില്‍ പൊലീസിനു സംശയം തോന്നിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യഭാഗങ്ങളിലെല്ലാം ഗുരുതരമായ മുറിവുകള്‍ കണ്ടെത്തിയിരുന്നു. മരണത്തിനു തൊട്ടുമുന്‍പും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നാണ് വിവരം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പിതാവ് ലഹരിക്കടിമയായിരുന്നുവെന്നും സൂചനകളുണ്ട്. സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്ന ഇയാള്‍ കുറച്ച് കാലമായി വീട്ടില്‍ത്തന്നെയായിരുന്നുവെന്നാണ് വിവരം. പോണേക്കരയിലെ വാടകവീട്ടിലാണ് ഇവരുടെ താമസം. സംഭവത്തില്‍ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പിതാവ് തന്നെയാണോയെന്ന സംശയത്തിലാണ് പൊലീസ്.
https://www.facebook.com/Malayalivartha

























