ഈ കോവിഡ് കാലത്ത് താരം വിറ്റാമിൻ ഡി തന്നെ ..ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ഉള്ള കോവിഡ് രോഗികളില്‍ രോഗതീവ്രതയും മരിക്കാനുള്ള സാധ്യതയും കുറവായിരിക്കുമെന്ന് പഠന റിപ്പോർട്ടുകൾ
വിറ്റാമിൻ-ഡിയും കോവിഡും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്നു മാത്രമല്ല, വൈറ്റമിൻ ഡിക്ക് ആരോഗ്യകാര്യത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത് . ശരീരത്തിൽ ഡിയുടെ കുറവ് രോഗപ്രതിരോധശേഷി കുറയ്ക്കാനും അണുബാധയ്ക്കും കാരണമാകുന്നു. പണ്ട് ക്ഷയരോഗത്തിന് കോഡ് ലിവർ ഓയിൽ നൽകുകയും വെയിൽ കൊള്ളിക്കുകയും ചെയ്തിരുന്നത് വൈറ്റമിൻ ഡിക്ക് ഇൻഫെക്‌ഷനെ ചെറുത്തുനിൽക്കാൻ കഴിവുള്ളത് കൊണ്ടുതന്നെയാണ്
ശരീരത്തില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി സാന്നിധ്യമുള്ള കോവിഡ് രോഗികളില്‍ രോഗതീവ്രതയും മരിക്കാനുള്ള സാധ്യതയും കുറവായിരിക്കുമെന്നാണ് പഠന റിപ്പോർട്ടുകൾ . അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച കണ്ടെത്തല്‍ നടത്തിയത്.
ഒരു മില്ലിലീറ്റര്‍ രക്തത്തില്‍ കുറഞ്ഞത് 30 നാനോഗ്രാം 25-ഹൈഡ്രോക്‌സിവൈറ്റമിന്‍ ഡി എങ്കിലുമുള്ള കോവിഡ് രോഗികളില്‍ രോഗം തീവ്രമാകാനും മരിക്കാനുമുള്ള സാധ്യത ഗണ്യമായി കുറയുമെന്ന് പ്ലസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 40 വയസ്സിനു മുകളില്‍ പ്രായമുള്ള കോവിഡ് രോഗികളില്‍ ആവശ്യത്തിന് വൈറ്റമിന്‍ ഡി ശരീരത്തിലുള്ളവര്‍ മരിക്കാനുള്ള സാധ്യത 51.5 ശതമാനം കുറയുമെന്നാണ് അനുമാനം.
ഇത്തരം രോഗികളില്‍ സി-റിയാക്ടീവീക് പ്രോട്ടീന്‍റെ തോത് കുറവും അണുബാധയ്‌ക്കെതിരെ പൊരുതുന്ന ലിംഫോസൈറ്റുകളുടെ തോത് ഉയര്‍ന്നതുമായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കരളില്‍ ഉത്പാദിപ്പിക്കുന്ന സി റിയാക്ടീവ് പ്രോട്ടീന്‍ അണുബാധയോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് വന്‍ തോതില്‍ രക്തത്തിലേക്ക് എത്തുന്നത്.
രക്തത്തിലേക്ക് വലിയ അളവില്‍ പെട്ടെന്ന് സൈറ്റോകീന്‍ പ്രോട്ടീനെത്തുന്ന സൈറ്റോകീന്‍ സ്‌റ്റോം പോലെയുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നത് വഴിയാണ് വൈറ്റമിന്‍ ഡി കോവിഡ് രോഗിയുടെ മരണ സാധ്യത കുറയ്ക്കുന്നതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം അനിയന്ത്രിതമായി പ്രവര്‍ത്തിക്കുമ്പോഴാണ് സൈറ്റോകീന്‍ സ്‌റ്റോം സംഭവിക്കുന്നത്. അണുക്കളെ മാത്രമല്ല ശരീരത്തിലെ അവയവങ്ങളെയും നശിപ്പിക്കാന്‍ ഈ സങ്കീര്‍ണാവസ്ഥയ്ക്ക് സാധിക്കും.
കൊറോണ വൈറസുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ മാത്രമല്ല, ശ്വാസകോശ നാളിയെ ബാധിക്കുന്ന ഇന്‍ഫ്‌ളുവന്‍സ പോലുള്ള മറ്റ് വൈറസുകള്‍ക്കെതിരെയും ശരീരത്തിലെ വൈറ്റമിന്‍ സാന്നിധ്യം ഫലപ്രദമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മിഖായേല്‍ ഹോളിക് പറയുന്നു. വൈറ്റമിന്‍ ഡിയുടെ അഭാവം കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും മുന്‍പ് സൂചിപ്പിച്ചിരുന്നു.
രോഗപ്രതിരോധവ്യവസ്ഥയെ പ്രധാനമായും രണ്ടായി തിരിച്ചിട്ടുണ്ട് . ആദ്യത്തേത് നൈസർഗികപ്രതിരോധശേഷി അഥവാ ഇന്നൈറ്റ് ഇമ്യൂണിറ്റി. ഇതിൽ ശരീരചർമം, ആന്തരിക അവയവങ്ങളിലെ ആവരണം (മ്യൂക്കസ് മെംബ്രേയ്‌ൻ) തുടങ്ങിയവയെ ബാരിയർ ഇമ്യൂണിറ്റി എന്നു പറയും.
ശരീരത്തിൽ വെല്ലുവിളി ഉയർത്തി ഏതെങ്കിലും ഒരു വസ്തു അല്ലെങ്കിൽ രോഗാണു കയറിയാൽ ഏറ്റവും ആദ്യം പ്രതിരോധിക്കാൻ ഓടിയെത്തുന്ന മുന്നണിപ്പോരാളികൾ ആയ മാക്രൊഫേജ്, ടെൻഡറിക് സെൽസ്, മോണോസൈറ്റ് തുടങ്ങിയവയാണ് നൈസർഗികപ്രതിരോധശേഷിയുടെ മറ്റൊരു വിഭാഗം.
ഒരു രോഗാണു ശരീരത്തിൽ കയറിയാൽ ഏറ്റവും ആദ്യം അതിനെ പ്രതിരോധിക്കാൻ എത്തുന്ന സെല്ലുകളുടെ ഭിത്തിയിൽ റിസപ്റ്ററുകൾ (receptors) ഉണ്ട്. ശ്രദ്ധേയമായ ഒരു കാര്യം 25 ഒ എച്ച് വൈറ്റമിൻ ഡിയെ 1, 25 ഒ എച്ച് വൈറ്റമിൻ ഡി ആക്കാൻ ഉള്ള കഴിവ് ഈ സെല്ലുകൾക്ക് ഉണ്ട് എന്നുള്ളതാണ്. ഈ സെല്ലുകൾക്ക് അകത്ത് വൈറ്റമിൻ ഡി റിസപ്റ്ററുകൾ ഉണ്ടാകുന്നു. ഇതിന്റെ ഫലമായി ഡിയുടെ ആക്റ്റീവ് ഫോം ആയ 1, 25 വൈറ്റമിൻ ഡി ഉൽപാദിപ്പിക്കപ്പെടുകയും കാതലീസിഡിൻ (Cathelicidin), ഡിഫെൻസിൻ(defensin) തുടങ്ങിയ രാസവസ്തുക്കൾ ഉണ്ടാകുകായും ചെയ്യും .
ശരീരത്തിൽ കയറിയ രോഗാണുവിനെ നിയന്ത്രണ വിധേയമാക്കുകയാണ് ഈ വസ്തുക്കളുടെ ദൗത്യം. ശരിയായ അളവിൽ ശരീരത്തിൽ വൈറ്റമിൻ ഡി ഇല്ലെങ്കിൽ ഈ പ്രക്രിയ തടസ്സപ്പെടും. മുകളിൽ പറഞ്ഞ രൂപത്തിൽ വൈറ്റമിൻ ഡിയുടെ അഭാവം കൊറോണ വൈറസ് ശരീരത്തിൽ അനിയന്ത്രിതമായി വർധിക്കാൻ ഇടവരുത്തും.
അഡാപ്റ്റീവ് ഇമ്യൂണിറ്റി ആണ് രോഗപ്രതിരോധത്തിന്റെ അടുത്ത മാർഗം. ഇൻഫെക്‌ഷൻ മുഖേനയോ വാക്സിനേഷൻ മുഖേനയോ ആണ് ശരീരത്തിൽ അഡാപ്റ്റീവ് ഇമ്യൂണിറ്റി ഉണ്ടാക്കപ്പെടുന്നത്. ഇത് ആക്ടീവ് ആകാൻ ഏഴു മുതൽ പത്തു ദിവസംവരെ എടുക്കും.
വൈറ്റമിൻ ഡിയുടെ അഭാവത്തിൽ ഇന്നൈറ്റ് ഇമ്യൂണിറ്റി കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ വർധിച്ച ഒരുവൈറൽ ലോഡ് ആണ് അഡാപ്റ്റീവ് ഇമ്യൂണിറ്റിക്ക് കൈകാര്യം ചെയ്യേണ്ടിവരുന്നത്. ചില അവസരങ്ങളിൽ വളരെ ശക്തമായ അഡാപ്റ്റീവ് ഇമ്യൂണിറ്റിയുടെ പ്രതികരണംമൂലം ശരീരത്തിനുതന്നെ ഹാനികരമാകുന്ന സിറ്റോക്കിൻ സ്റ്റോം (Cytokine Storm) എന്ന അവസ്ഥ ഒരുപക്ഷേ ജീവൻപോലും നഷ്ടപ്പെടാൻ ഇടയാക്കിയേക്കും.
രോഗപ്രതിരോധവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ശരീരത്തിൽ വൈറ്റമിൻ ഡിയുടെ സാധാരണ അളവ് ആവശ്യമാണ്. ഡി കുറഞ്ഞാൽ രോഗപ്രതിരോധശേഷി തകരാറിലാകും എന്നുമാത്രമല്ല രോഗപ്രതിരോധവ്യവസ്ഥയുടെ അനിയന്ത്രിതപ്രവർത്തനം മരണത്തിനുപോലും കാരണമായേക്കാം.
മത്തി, അയില തുടങ്ങിയ മത്സ്യങ്ങൾ, കോഡ് ലിവർ ഓയിൽ, മുട്ട, പാലുൽപന്നങ്ങൾ ഇവയെല്ലാം ഡിയുടെ സ്രോതസ്സുകളാണ്. എന്നാൽ ഏറ്റവും വലിയ സ്രോതസ്സ് സൂര്യപ്രകാശമാണ്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ബി രശ്മികൾ ചർമത്തിലെ 7 ഡീഹൈഡ്രോകൊളസ്ട്രോൾ(Dehydrocholesterol) എന്ന ഘടകത്തെ വൈറ്റമിൻ ഡി ആക്കി മാറ്റുന്നു.
രണ്ട് രൂപപരിണാമങ്ങൾക്കുശേഷമേ ഈ വൈറ്റമിൻ ഡി ശരീരത്തിന് ഉപയോഗയോഗ്യം ആവുകയുള്ളൂ. കരളിലെയും വൃക്കകളിലെയും മാറ്റങ്ങൾക്കുശേഷം 1,25 OH വൈറ്റമിൻ ഡി ആണ് അന്തിമരൂപം. ഇതിന്റെ ഉൽപാദനത്തെ രക്തത്തിലെ കാൽസ്യം ഫോസ്ഫേറ്റ്, പാരാതൈറോയ്ഡ് ഹോർമോൺ എന്നിവയാണ് നിയന്ത്രിക്കുന്നത്
സംശയമില്ല ,ഈ കോവിഡ് കാലത്ത് താരം വിറ്റാമിൻ ഡി തന്നെ
https://www.facebook.com/Malayalivartha