വിദേശ യാത്രകള്‍ ഒഴിവാക്കാൻ സൗദി; ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ള ഒമിക്രോണിൻ്റെ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ നിര്‍ബന്ധമായും ഒഴിവാക്കണം, വിദേശത്തു നിന്ന് സൗദിയിൽ എത്തുന്ന യാത്രക്കാര്‍ അഞ്ച് ദിവസത്തേക്ക് മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കണം
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൊവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോണിൻ്റെ വ്യാപനം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാഷ്ട്രങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ഇതിനോടകം തന്നെ അടിയന്തര ആവശ്യങ്ങൾക്കു വേണ്ടിയല്ലാത്ത വിദേശ യാത്രകള്‍ ഒഴിവാക്കാൻ സൗദി നിർദ്ദേശം നൽകി കഴിഞ്ഞു.
സൗദി ഹെൽത്ത് അതോറിറ്റി അഥവാ വിഖായയാണ് ജനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രത്യേകിച്ച് ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ള ഒമിക്രോണിൻ്റെ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ ലോകത്തിന്റെ പലഭാഗത്തും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് സൗദി ഹെൽത്ത് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ആയതിനാൽ തന്നെ വിദേശത്തു നിന്ന് സൗദിയിൽ എത്തുന്ന യാത്രക്കാര്‍, കൊവിഡ് പ്രതിരോധ വാക്സിനേഷൻ പൂര്‍ത്തിയാക്കിയവരാണെങ്കില്‍ പോലും അഞ്ച് ദിവസത്തേക്ക് മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പൂര്‍ണമായി ഒഴിവാക്കണം എന്ന് അറിയിച്ചിരിക്കുകയാണ്. സ്വദേശികളും വിദേശികളും ഈ നിബന്ധന പാലിക്കണം. കൊവിഡ് രോഗ ലക്ഷണങ്ങള്‍ അനുഭപ്പെട്ടാല്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകാനും അവർക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുകയാണ്.
അതേസമയവും മുഴുവൻ സമയവും മാസ്‌ക് ധരിക്കുക, പൊതു ഇടങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും പോകാതിരിക്കുക, ഹസ്തദാനവും സ്പര്‍ശനങ്ങളും ഒഴിവാക്കുക, സാമൂഹിക അകലം സൂക്ഷിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക തുടങ്ങിയ പ്രതിരോധ നടപടികളെല്ലാം കര്‍ശനമായി തന്നെ പാലിക്കുന്നത് തുടരണം. കൊവിഡ് പ്രതിരോധ വാക്സിനും അതിൻ്റെ ബൂസ്റ്റര്‍ ഡോസും എടുക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം അത് സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha