പ്രവാസികൾക്ക് സന്തോഷം ദിവസം നാലര മണിക്കൂര്‍ ജോലി ഇഷ്ടമുള്ളപ്പോള്‍ വരാം..... പുതിയ ജോലി സമയം ഇങ്ങനെ

സര്‍ക്കാര്‍ ജീവനക്കാരുടെ റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പുതുക്കി നിശ്ചയിച്ചു. കുറഞ്ഞ ദൈനംദിന ഷെഡ്യൂളുകൾക്കൊപ്പം ജീവനക്കാരുടെ സൗകര്യത്തിനനുസരിച്ച് ജോലിയ്ക്ക് കയറാനുള്ള അനുവാദവുമാണ്സിവില്‍ സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ച പുതിയ ചട്ടക്കൂടിന് കീഴിലുള്ളത്. നോമ്പുകാലത്ത് ജീവനക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം പൊതു സേവനങ്ങളില്‍ തുടര്‍ച്ച ഉറപ്പാക്കുന്നതിനാണ് ഈ നീക്കം.
വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രസ്താവന സിവില്‍ സര്‍വീസ് കമ്മീഷന്‍ പുറത്തിറക്കിയത്. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും റമദാനിലുടനീളം ഒരു ദിവസം നാലര മണിക്കൂര്‍ ജോലി ചെയ്താല്‍ മതി. 2024 ലെ ബാഹ്യ തീരുമാന നമ്പര്‍ (1) പ്രകാരം ഈ തീരുമാനം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരവ് എല്ലാ സര്‍ക്കാര്‍ ഏജന്‍സികളിലും ഒരേപോലെ ബാധകമാണ് എന്ന് കമ്മീഷന്‍ അറിയിച്ചു.
പുതുക്കിയ സമ്പ്രദായത്തില്‍, ജീവനക്കാര്‍ക്ക് രാവിലെ 8:30 നും 10:30 നും ഇടയില്‍ ഏത് സമയത്തും അവരുടെ ജോലി ആരംഭിക്കാന്‍ അനുവദിക്കും. ജോലി തുടങ്ങുന്ന സമയം മുതല്‍ നാലര മണിക്കൂര്‍ തികച്ചാല്‍ മതിയാകും. ബയോമെട്രിക് (ഫിംഗര്‍പ്രിന്റ്) സംവിധാനം വഴിയായിരിക്കും ഹാജര്‍ രേഖപ്പെടുത്തുക എന്നും ഈവനിങ് ഷിഫ്റ്റിലുള്ളവര്‍ക്കു വൈകിട്ട് 6.45നു ശേഷമേ ഡ്യൂട്ടി തുടങ്ങാന്‍ അനുവാദമുണ്ടായിരിക്കൂ എന്നും കമ്മീഷന്‍ വ്യക്തമാക്കി.
റമദാനില്‍ വനിതാ ജീവനക്കാര്‍ക്ക് ജോലി തീരുന്നതിന് 15 മിനിറ്റ് നേരത്തെ ഇറങ്ങാം. അതേസമയം രാജ്യത്തെ സ്വകാര്യ മേഖലാ ജീവനക്കാരുടെ റമദാനിലെ ജോലി സമയം 6 മണിക്കൂറായിരിക്കും. അധിക ജോലിക്ക് (ഓവര്‍ടൈം) അധിക വേതനം നല്‍കണം എന്നും നിര്‍ദേശമുണ്ട്. റമദാനിലെ ജോലി സമയത്തെ ക്രമീകരണം മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്കും ഒരേപോലെ ബാധകമാണ്.
റമദാന്‍ മാസത്തില്‍ യുഎഇയിലെ സ്‌കൂളുകളിലെ സമയക്രമത്തില്‍ മാറ്റം വരുത്തും. വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കുകയും ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള അനുകൂല സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ക്കും അധ്യാപര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്നതാണ് സ്‌കൂള്‍ സമയത്തിലെ മാറ്റം.
റമദാന്‍ മാസം അടുത്തെത്തിയ സാഹചര്യത്തിലാണ് യുഎഇയിലെ വിവിധ സ്‌കൂളുകള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറെടുക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം സ്‌കൂളുകളിലും റമദാന്‍ കാലയളവിലെ പ്രവൃത്തിസമയം രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരിക്കും. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 11.30ന് ക്ലാസുകള്‍ അവസാനിക്കും.
കുട്ടികള്‍ക്ക് അധിക സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാനും സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പാഠഭാഗങ്ങള്‍, പരീക്ഷകള്‍, അസൈന്‍മെന്റുകള്‍ എന്നിവ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും അറിയിക്കും. ഇതിന് പുറമെ പ്രധാന ആഘോഷങ്ങളും വാര്‍ഷിക പരിപാടികളും റമദാന്‍ തുടങ്ങുന്നതിന് മുന്‍പായി പൂര്‍ത്തിയാക്കുകയും ചെയ്യും. ഇഫ്താര്‍ സംഘമങ്ങള്‍ സംഘടിപ്പിക്കാനുള്ള ക്രമീകരണങ്ങളും വിവിധ സ്‌കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരം കൂടിച്ചേരലുകള്‍ കുട്ടികളില്‍ പരസ്പര സ്‌നേഹവും ഐക്യവും ശക്തിപ്പെടുത്തുന്നതിന് സഹായകരമാകുന്നുവെന്ന് വിവിധ സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
നോമ്പ് അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് ക്ലാസ് എടുക്കുന്നതിനും മറ്റ് ചുമതലകള്‍ നിര്‍വഹിക്കുന്നതിനും ആവശ്യമായ ഇളവുകളും പിന്തുണയും നല്‍കുമമെന്നും അധികൃതര്‍ അറിയിച്ചു. ലളിതമായ പഠന രീതികളിലൂടെയും കൃത്യമായ പ്ലാനിംഗിലൂടെയും റമദാന്‍ മാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പഠനാന്തരീക്ഷം ഉറപ്പാക്കുകയാണ് സ്‌കൂളുകളുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha



























